കുറുമ്പനാട്ടുകാരന്‍ ഉലഹന്നാന്‍ ജോസഫിന്റെയും മറിയാമ്മയുടെയും മകന്‍ പാപ്പച്ചന് വിശുദ്ധവാരം ആരംഭിക്കുന്നതിനും ഏഴുനാള്‍ മുമ്പാണ് ആര്‍എസ്എസ് ഒരു ഭീകരസംഘടനയാണെന്ന തോന്നലുണ്ടാകുന്നത്. ലോകമെമ്പാടും കൊടുംഭീകരത അഴിച്ചുവിടുകയും യസീദികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ചെയ്യുന്ന ഇസ്ലാമിക് സ്റ്റേറ്റിനും ഭാരതത്തിനകത്തും പുറത്തും നിസ്വാര്‍ത്ഥസേവനത്തിന്റെ സമാനതകളില്ലാത്ത മാതൃകയായി മാറിയ ആര്‍എസ്എസിനും ഒരേ അജണ്ടയാണെന്ന തോന്നല്‍ ഒരു സാദാ പാപ്പച്ചനുണ്ടാകുന്നത് നമുക്ക് ഒരു വിഷയമേയല്ല.
പക്ഷേ പാപ്പച്ചന്‍ വളര്‍ന്ന് ‘വളഞ്ഞ്’ ആര്‍ച്ച് ബിഷപ്പായി വിരമിച്ചതിനുശേഷം ഈ എണ്‍പത്തഞ്ചാം വയസ്സില്‍ ഇമ്മാതിരി ഒരു തോന്നലുണ്ടാകുന്നതും അത് ലേഖനമാക്കി പടയ്‌ക്കുന്നതും കുഞ്ഞാടുകള്‍ക്ക് വായിക്കാന്‍ സ്വന്തംപത്രത്തില്‍ അച്ചടിക്കുന്നതും ഒരു വിഷയമാണ്. പ്രത്യേകിച്ചും ആട് ഒരു ഭീകരജീവിയാണെന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മാലോകരെല്ലാം പാടി നടക്കുന്ന ഈ കാലത്ത്.
മൂന്നാം സഹസ്രാബ്ദം ഏഷ്യയെ സുവിശേഷീകരിക്കാനുള്ള വിശുദ്ധദൗത്യവുമായി കോടികള്‍ വാരിയെറിഞ്ഞ്, കൊയ്‌ത്തും വേട്ടയും നടത്താന്‍ കുഞ്ഞാടുകളും ആട്ടിടയന്മാരും സമാധാനയുദ്ധം നടത്തുന്ന കാലത്ത് ഈ തോന്നല്‍ സ്വാഭാവികമാണ്. അതിന് മാര്‍ ജോസഫ് പവ്വത്തിലെന്ന കുറുമ്പനാട്ടുകാരന്‍ പാപ്പച്ചനെ നമുക്ക് കുറ്റം പറയാനാവില്ല.
ആര്‍എസ്എസ് ഒരു വിലങ്ങുതടിയായി നിന്നില്ലായിരുന്നെങ്കില്‍ പണ്ടേ ഇന്ത്യാക്കാരെ നമ്മള്‍ സ്വര്‍ഗരാജ്യത്തിന്റെ അവകാശികളാക്കിയേനെ. പുണ്യാളന്മാര്‍ പലരും വളരെ ‘സമാധാനത്തോടെ’ കൊന്നൊടുക്കിയിട്ടും തീരാത്ത ഒരു വലിയ പരമ്പരയെയാണ് ആര്‍എസ്എസ് ഇന്ന് ആട്ടിടയന്മാര്‍ക്ക് വിട്ടുകൊടുക്കാതെ തടുത്തുനിര്‍ത്തുന്നത്.
ഗോവയിലും മറ്റും നടത്തിയ ‘പ്രാര്‍ത്ഥനായുദ്ധ’ത്തിന്റെ ഇരകളെ ഇപ്പോള്‍ കൂട്ടത്തോടെ വീട്ടിലേക്ക് മടക്കിയെടുക്കാന്‍ ആര്‍എസ്എസും അനുബന്ധസംഘടനകളും നടത്തുന്ന പരിശ്രമമാണ് പവ്വത്തിലിനെ വല്ലാതെ പ്രകോപിപ്പിച്ചത്. അതുക്കും മേലെ ആര്‍എസ്എസ് സര്‍സംഘചാലക് വിശുദ്ധ മദര്‍തെരേസയെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു. ഇത്രയും കടുത്ത ഭീകരവാദം മുമ്പെങ്ങാനും കേട്ടിട്ടുണ്ടോ! അതുകൊണ്ടൊക്കെ പവ്വത്തിലിന്റെ ആശങ്കകള്‍ ന്യായീകരിക്കത്തക്കതാണ്.
കാടുകളിലും ചേരികളിലും കപ്പേളകള്‍ പണിത് പാല്‍പ്പൊടിയും ഗോതമ്പും കൊന്തയും കുരിശും ബൈബിളും നല്‍കി കര്‍ത്താവിന്റെ വഴിയിലേക്ക് ഭാരതത്തെയാകെ നടത്തിക്കാനുള്ള ദൈവവേലയ്‌ക്ക് തടസ്സം നില്‍ക്കുന്നവരെല്ലാം സാത്താന്മാരാണ്. അങ്ങനെയൊരു സാത്താനായിരുന്നു പവ്വത്തിലിന്റെ ‘സമാധാന സേന’യുടെ കണ്ണില്‍ കന്ഥമാലിലെ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി. കുരിശിന്റെ വഴിക്ക് തടസ്സം നിന്നവന്‍. പുല്ലിനെയും പൂവിനെയും പൂജിക്കാന്‍ പറഞ്ഞവന്‍. വനവാസികള്‍ക്കൊപ്പം ജന്മാഷ്ടമി ആഘോഷിക്കാന്‍ ഒരുക്കംകൂട്ടിയവന്‍.
2007ലെ ജന്മാഷ്ടമിദിവസം തന്നെ ആകഥകഴിച്ചു സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍. സ്വാമിയെ എകെ 47 ഉപയോഗിച്ചു കൊന്നുകളഞ്ഞു. വേള്‍ഡ് വിഷന്‍ എന്ന മതഭീകരസംഘടന, മാവോയിസ്റ്റ് ഭീകരര്‍, പള്ളിയുടെ പണം കൊണ്ട് തിമിര്‍ക്കുന്ന പ്രദേശത്തെ സോണിയാകോണ്‍ഗ്രസ് നേതാക്കള്‍… വനവാസി കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കിയതിന്, അവര്‍ക്ക് ഭാരതീയത പകര്‍ന്നതിന് പള്ളിമതത്തിന്റെ ശിക്ഷയായിരുന്നു സ്വാമി ലക്ഷ്മണാനന്ദസരസ്വതിയുടെ കൊലപാതകം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അപ്പോഴും ഈ നാട്ടിലൊക്കെ ഉണ്ടായിരുന്നല്ലോ, അല്ലേ.
നാഗലാന്‍ഡിലും ത്രിപുരയിലും ആസാമിലുമൊക്കെ ഇപ്പോഴും നടക്കുന്ന കുരിശുയുദ്ധങ്ങള്‍ക്കുപിന്നിലും ‘ആഗോളസമാധാന ദൗത്യ’മാണെന്ന് നമ്മളറിയണം. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര (എന്‍എല്‍എഫ്ടി) രാജ്യം നിരോധിച്ച ഭീകരസംഘടനയാണ്. അതിന്റെ പിന്നിലെ പ്രേരണയും പണവും ആരുടേതാണെന്ന് ഇന്ന് ലോകത്തിനറിയാം. പുലിപ്രഭാകരന്‍ കൊണ്ടുനടന്ന എല്‍ടിടിഇയും വത്തിക്കാനും തമ്മിലുള്ള കോറിഡോര്‍ കണക്ഷനും പുതിയ വര്‍ത്തമാനമല്ല. രാജ്യത്തിന്റെ ഭരണാധികാരസ്ഥാനത്ത് ഒരു വത്തിക്കാന്‍ പ്രതിനിധിയെ സ്വപ്‌നം കണ്ടവര്‍ ഈ നാട്ടിലെ അരമനകളില്‍ ഉണ്ടായിരുന്നുവെന്നതും രഹസ്യമല്ല.
ബ്രിട്ടീഷുകാരനുവേണ്ടി സൃഷ്ടിക്കപ്പെട്ട കോണ്‍ഗ്രസിന്റെ തലപ്പത്ത് ഒരു ഇറ്റലിക്കാരിയെ വാഴിക്കുകയും ആ പാര്‍ട്ടിയെ ഒന്നാകെ മതംമാറ്റുകയും അവരുടെ അധികാരത്തണലില്‍ തിരുപ്പതി മലനിരകളില്‍വരെ കുരിശുനടാനുള്ള ധാര്‍ഷ്ട്യം കാട്ടുകയും ചെയ്ത പള്ളിമതത്തിന്റെ മൊത്തക്കച്ചവടക്കാര്‍ക്ക് കച്ചവടം പൂട്ടിപ്പോകുമ്പോഴുണ്ടാകുന്ന വട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന ഈ ആര്‍എസ്എസ് വിരുദ്ധ ഭാഷണങ്ങളെന്ന് അറിയാന്‍ സമാന്യബുദ്ധി ധാരാളമാണ്. അത്രയ്‌ക്കങ്ങോട്ടു കടന്നില്ലെങ്കിലും മാര്‍ പവ്വത്തിലിന് താമരേേേേശ്ശരി ചുരം വഴിയൊന്ന് പോകാമായിരുന്നു. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനിറങ്ങിത്തിരിച്ചാല്‍ കേരളത്തില്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച കേരളാ ഡയര്‍ റമിജിനിയോസ് ഇഞ്ചനാനിയലിന്റ സമാധാനപ്രേമത്തെക്കൂടി പരിഗണിച്ചിട്ടാവാമായിരുന്നു ആര്‍എസ്എസിനു മേലുള്ള കടന്നാക്രമണം.
ആര്‍എസ്എസ് ആര്‍ച്ച് ബിഷപ്പ് പവ്വത്തിലിന് മാത്രമല്ല, രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഭീകരസംഘടനകളുടെയും മതമൗലികവാദപ്രസ്ഥാനങ്ങളുടെയും ലക്ഷ്യമാണ്. അതുകൊണ്ടാണ് അല്‍ഖ്വയ്ദയും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ഫ്രണ്ടും അബ്ദുള്‍ നാസര്‍ മദനിയും മാര്‍ പവ്വത്തിലുമൊക്കെ ആര്‍എസ്എസിനെതിരെ തിരിയുന്നത്. അഫ്‌സല്‍ഗുരുവിനും അജ്മല്‍ കസബിനും അവരെ ആയുധമാക്കുന്ന ഭീകരസംഘടനകള്‍ക്കും ലക്ഷ്യം ഇന്ത്യന്‍ പാര്‍ലമെന്റും ആര്‍എസ്എസ് കാര്യാലയവും ബാംഗ്ലൂര്‍ ഐഐടിയും അക്ഷര്‍ധാം ക്ഷേത്രവും ആകുന്നതിന്റെ കാരണവും വേറൊന്നല്ല.
ലോകമെമ്പാടും മതംവളര്‍ത്താന്‍ നടത്തിയ കൂട്ടക്കുരുതികളുടെ എണ്ണം നോക്കി പുണ്യാളപ്പട്ടം നിശ്ചയിക്കുന്നവരാണ് ആര്‍എസ്എസിനെ ഭീകരസംഘടനയാക്കാന്‍ ലേഖനം പടയ്‌ക്കുന്നത്. ആരെയും പേടിയില്ലെങ്കില്‍ കര്‍ത്താവിനെയെങ്കിലും പേടിക്കണ്ടെ. കുരിശില്‍ ബലിയായിത്തീര്‍ന്ന യേശുദേവന്‍ മൂന്നാംപക്കം ഉയിര്‍ത്തെഴുന്നേറ്റപ്പോഴാണ് തന്റെ പേരില്‍ ഒരു മതവും കുറേ പുരോഹിതന്മാരും ഉണ്ടായതായി കണ്ടത് എന്നു കേട്ടിട്ടുണ്ട്. അതിനു മുമ്പ് കര്‍ത്താവും പന്ത്രണ്ട് ശിഷ്യരുമേ ഉണ്ടായിരുന്നുള്ളൂ. അതിലൊരാള്‍ മുപ്പത് വെള്ളിക്കാശിനു വേണ്ടി അദ്ദേഹത്തെ ഒറ്റിക്കൊടുത്തു. മറ്റൊരാള്‍ കോഴി കൂകും മുമ്പ് മൂന്ന് വട്ടം തള്ളിപ്പറഞ്ഞു.
കൊലപാതകിയും പിടിച്ചുപറിക്കാരനുമായ ബറാബസിനെ വെറുതെവിട്ടാലും ക്രിസ്തുവിനെ കുരിശേറ്റുക തന്നെ വേണമെന്ന് തടിച്ചു കൂടിയ ജനം ആര്‍ത്തുവിളിച്ചു. മുള്‍ക്കിരീടവുമായി കൂറ്റന്‍ കുരിശുമേന്തി അവന്‍ ഇക്കണ്ട പാപികളുടെയൊക്കെ മോചനത്തിനായി ഗാഗുല്‍ത്താമല കേറി. യേശു കുരിശില്‍ മരിച്ചു. പാപികളെല്ലാം പനപോലെ വളര്‍ന്നതും അവന്റെ പേരില്‍ ആലയം തീര്‍ത്തതും പിന്നിട്ട പള്ളി മതത്തിന്റെ ചരിത്രമാണ്. ‘ലോകത്ത് ഒരു ക്രിസ്ത്യാനിയേ ഉണ്ടായിരുന്നുള്ളൂ, അവനാണ് കുരിശില്‍ മരിച്ചത്’ എന്ന പണ്ഡിതവാക്യത്തെ ശരിവെക്കുമാറ് ആ പനങ്കൂറ്റന്മാരില്‍ ചിലര്‍ പാതിരിമാരായെന്നും അവരില്‍ ചിലര്‍ മൂത്ത് തഴച്ച് ആര്‍ച്ചുബിഷപ്പുമാരായെന്നതും പിന്‍കുറിപ്പ്.
















