ബാറുകള്‍ ഇനി തുറക്കേണ്ടതില്ലെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. വിധിയില്‍ പറഞ്ഞിരിക്കുന്ന ശ്രദ്ധേയമായ കാര്യം മദ്യഉപഭോഗം മൗലികാവകാശമല്ലെന്നതാണ്. കേരളത്തില്‍ മദ്യനിരോധനം, മദ്യവര്‍ജനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ നാലര പതിറ്റാണ്ടിനുമുമ്പ് മദ്യനിരോധനം നീക്കിയതുമുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. രണ്ടാമത്തെ ഇഎംഎസ് മന്ത്രിസഭയാണ് മദ്യനിരോധനം പിന്‍വലിച്ച് സാര്‍വത്രികമായ മദ്യപാനത്തിന് അവസരമുണ്ടാക്കിയത്.
മദ്യവര്‍ജനം സംബന്ധിച്ച ആവശ്യം പരിശോധിക്കാന്‍ നിരവധി കമ്മീഷനുകളെ നിശ്ചയിച്ചെങ്കിലും അതിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. ഏറ്റവും ഒടുവില്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകളുടെ നിലവാരം പരിശോധിക്കാന്‍ തയ്യാറായി. തുടര്‍ന്നാണ് നിലവാരമില്ലാത്ത 418 ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ശേഷിക്കുന്ന മുന്നൂറ് ബാറുകളില്‍ പൂട്ടിയതിനെക്കാള്‍ നിലവാരമില്ലാത്ത ബാറുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഏതായാലും പൂട്ടിയ ബാറുകള്‍ തുറക്കാനുതകുന്ന സമീപം സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തിന്റെ ക്ലൈമാക്സില്‍ അധികം ചര്‍ച്ചകളോ ആലോചനകളോ നടത്താതെ മദ്യനയം പ്രഖ്യാപിച്ചത് കോടതിയിലെത്തിയാല്‍ മുഴുവന്‍ ബാറുകളും തുറക്കാന്‍ സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷയോടെയായിരുന്നു. സിംഗിള്‍ ബെഞ്ച് അതനുസരിച്ച് ചില ബാറുകള്‍ തുറക്കാന്‍ സമ്മതം നല്കി. അതുപോലും റദ്ദാക്കിക്കൊണ്ടാണ് ഡിവിഷന് ബെഞ്ച് നിര്‍ണായകമായ വിധി പ്രസ്താവിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധിയോടെ സംസ്ഥാനത്ത് ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ ‘പഞ്ചനക്ഷത്ര’ വിധിയെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. 228 ത്രീസ്റ്റാര്‍ ബാറുകളും 36 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളും അടയ്ക്കേണ്ടിവരും. മദ്യനയം സംബന്ധിച്ച് ബാര്‍ ഉടമകള്‍ നല്കിയ അപ്പീലും കോടതി തള്ളിയിരിക്കുകയാണ്. ഈ വിധി അന്തിമവിധിയാകുമെന്ന് പറയാറായിട്ടില്ല. ഡിവിഷന് ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ ഇതിനകം വ്യക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വീര്യംകുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
പൂട്ടിയ ബാറുകളില്‍ ബീര്‍, വൈന്‍ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നു പറഞ്ഞ കോടതി ബാറുകള്‍ പൂട്ടിയാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന വാദവും അംഗീകരിച്ചില്ല. മദ്യമില്ലെങ്കില്‍ ടൂറിസം തകരുമെന്ന വാദവും കോടതി തള്ളി. ജനനന്മയും പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു.
സമൂഹനന്മയ്ക്കായി നടത്തിയ നിയന്ത്രണം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. കേരളത്തില്‍ മദ്യ ഉപയോഗം കൂടുതലാണെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും കോടതി പരിഗണിച്ചു. വിദേശമദ്യനയം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാരില്‍ തര്‍ക്കം അതിരൂക്ഷമായിരുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷാവസാനം തുടങ്ങിയതാണത്. കഴിഞ്ഞ മാര്‍ച്ചില്‍ കൊണ്ടുവന്ന നയം താന്‍ നേരത്തെ കണ്ടില്ലെന്ന് കെ.എം. മാണി മന്ത്രിസഭയില്‍ പറഞ്ഞതോടെ പ്രശ്നം തുടങ്ങി. മാണി അനുമതി നല്‍കിയെങ്കിലും അടുത്ത മന്ത്രിസഭായോഗത്തിലാകട്ടെയെന്ന് എക്സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. ഇതോടെ പ്രശ്നം മന്ത്രിസഭയ്ക്ക് പുറത്തെത്തി.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നയത്തിനെതിരായ നിലപാടെടുത്തു. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കിനല്കാന് കഴിയില്ലെന്ന് കടുത്ത നിലപാടായിരുന്നു അത്. മത, സാമുദായിക നേതാക്കളും രംഗത്തെത്തി. സര്‍ക്കാര്‍ പ്രതിരോധത്തിലായി. അപ്പോഴേക്കും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇനി തെരഞ്ഞെടുപ്പിനുശേഷം ലൈസന്‍സ് എന്ന നിലപാടിലെത്തി. ഇതിനിടെ 418 ബാറുകള്‍ പൂട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിവാദമുയര്‍ന്നു. സുധീരന് കടുത്ത നിലപാടില്‍നിന്ന് പിന്നാക്കം പോയില്ല. പൂട്ടിയ ബാറുകളില്‍ നിലവാരമുള്ളവ തുറക്കാമെന്ന നിലപാട് ആദ്യമെടുത്ത കെ.എം. മാണി പിന്നീട് തിരുത്തി. ബാറുകള്‍ തുറക്കേണ്ടെന്ന അഭിപ്രായത്തിലേക്ക് വന്നു. ഇതിനു പിന്നില്‍ സാമുദായിക സമ്മര്ദ്ദംവരെ ആരോപിക്കപ്പെട്ടു. യുഡിഎഫിലെ മറ്റ് കക്ഷികളും ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് എടുത്തു. ബാറുകള്‍ തുറക്കുന്നതിന്റെ പാപഭാരം താന്മാത്രം ചുമക്കേണ്ടെന്ന നിലപാട് മുഖ്യമന്ത്രിയെടുത്തു.
പൂട്ടിയ 418 ബാറുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന 312 ബാറുകള്‍കൂടി പൂട്ടാന്‍ തീരുമാനിച്ചു. അതൊരു നാടകീയമായ നീക്കമായിരുന്നു. തുടര്‍ന്നാണ് ബാര്‍ കോഴയുടെ ചുരുളഴിയുന്നത്. ധനമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം മറ്റുചില മന്ത്രിമാരിലേക്കും നീളുമ്പോഴാണ് സുപ്രധാന വിധിവന്നിരിക്കുന്നത്. വിധിയോടെ കോഴപ്രശ്നം സജീവമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴ കൊടുത്ത് കാര്യം നേടിയവര്‍ക്ക് നഷ്ടം വരുമെന്നത് സ്വാഭാവികം. അതിനെക്കാള്‍ കുഴപ്പത്തിലാകുന്നത് കോഴ വാങ്ങിയവരാണ്. ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കട്ടെ. ഹൈക്കോടതിയെ സ്തുതിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: