രാഷ്‌ട്രസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹാനായിരുന്നു ഡോ. രാം മനോഹര്‍ ലോഹിയ. ഇന്ത്യ കണ്ട അസാധാരണ പ്രതിഭാശാലികളില്‍ ഒരാളായിരുന്നു അദ്ദേഹം.
ജര്‍മ്മനിയിലാണ് ലോഹിയ ഉപരിപഠനം നടത്തിയത്. തെറ്റു കണ്ടാല്‍ ചോദ്യം ചെയ്യാന്‍ എവിടെയായാലും ലോഹിയ മടിച്ചിരുന്നില്ല. അതിനാല്‍ ജര്‍മ്മനിയിലെ താമസക്കാലത്ത് അദ്ദേഹം ജര്‍മ്മന്‍ ഗവണ്‍മെന്റിന്റെയും ഒരു നോട്ടപുള്ളിയായി. അവസാനം ജര്‍മ്മനിയില്‍നിന്ന് വെറും കൈയയോടെ മടങ്ങേണ്ട ഒരു ദുരവസ്ഥയാണ് ലോഹിയയ്‌ക്കുണ്ടായത്.
താന്‍ ശേഖരിച്ച വിലപ്പെട്ട ഗ്രന്ഥങ്ങള്‍പോലും കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. യാത്രച്ചെലവിനുള്ള തുകതന്നെ അനുവദിച്ചുകിട്ടിയത് ഭാഗ്യം. മടക്കയാത്ര 1933ല്‍ ആയിരുന്നു. ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ നടന്നിരുന്ന ഏകാധിപത്യപരങ്ങളായ പല പ്രവണതകളും അദ്ദേഹവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. അതുകൊണ്ടാണ് വിവിധ സംഘര്‍ഷത്തിനടിപ്പെട്ട അദ്ദേഹത്തിന് വെറുംകൈയോടെ മടങ്ങേണ്ടിവന്നത്. ഒരുവിധത്തില്‍ കപ്പലില്‍ മദ്രാസിലിറങ്ങി.
കരയ്‌ക്കിറങ്ങിയാല്‍ നാട്ടിലെത്തുന്നതിനുവേണ്ട പണം കൈയിലുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം പതറിയില്ല. അല്‍പ്പമൊന്ന് സംശയിച്ചു നിന്നു. പിന്നെ നേരെ പ്രശസ്ത ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന്റെ ഓഫീസിലെത്തി.
മുഖ്യപത്രാധിപര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ അസിസ്റ്റന്റ് എഡിറ്റനെ ചെന്നുകണ്ടു. എന്തുവേണം? എഡിറ്റര്‍ ചോദിച്ചു.
ഞാന്‍ ജര്‍മ്മനിയില്‍ നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിവരികയാണ്. യൂറോപ്പിലെ രാഷ്‌ട്രീയവും സാമ്പത്തികവുമായ പല വിഷയങ്ങളും നിശ്ചയമുള്ളതുകൊണ്ട് നിങ്ങളുടെ വായനക്കാരായ പൊതുജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ചില ലേഖനങ്ങള്‍ ഞാന്‍ തരാം ലോഹിയ പറഞ്ഞു.
ലേഖനങ്ങളെവിടെ? പത്രാധിപര്‍ ചോദിച്ചു.
കടലാസും പേനയും തരൂ. ഇപ്പോള്‍തന്നെ എഴുതിത്തരാം. ലോഹിയ പറഞ്ഞു.
കടലാസും പേനയും കിട്ടി. രണ്ടുമണിക്കൂറിനുള്ളില്‍ അദ്ദേഹം ലേഖനങ്ങള്‍ തയ്യാറാക്കിക്കൊടുത്തു. ലേഖനങ്ങള്‍ വായിച്ച് പത്രാധിപര്‍ അത്ഭുതപ്പെട്ടു. വളരെ വിജ്ഞാനപ്രദവും ലളിതഗംഭീരവുമായിരുന്നു ആ ലേഖനങ്ങള്‍.
അക്കാലത്ത് ലോഹിയുടെ കുടുംബം താമസിച്ചിരുന്നത് കല്‍ക്കത്തയിലായിരുന്നു. വഴിച്ചെലവിനുതകുന്നതു കൂടാതെ മറ്റ് അത്യാവശ്യ കാര്യങ്ങളും നിര്‍വഹിക്കത്തക്ക പ്രതിഫലം പത്രമോഫീസില്‍നിന്ന് ലോഹിയയ്‌ക്ക് കിട്ടി.
കൂസലില്ലായ്‌മ, പ്രതിസന്ധികളെ നേരിടാനുള്ള തന്റേടം, നിശ്ചയദാര്‍ഢ്യം, ആത്മവിശ്വാസം, ചെയ്യേണ്ടത് വേണ്ട ഘട്ടത്തില്‍ ചെയ്യാനുള്ള കഴിവ് ഇതൊക്കെ ലോഹിയയെ ജനപ്രിയനാക്കി. പക്ഷേ അന്‍പത്തി ഏഴാമത്തെവയസ്സില്‍ തന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഈ ലോകത്തോട് വിട വാങ്ങേണ്ട ദുര്‍വിധിയാണ് അദ്ദേഹത്തിനുണ്ടായത്.
















