പതിനെട്ടും പത്തൊന്‍പതും ശതാബ്ദങ്ങളില്‍ യാഥാസ്ഥിതിക ഹിന്ദുക്കള്‍ സമുദ്ര യാത്ര ചെയ്യുന്നത് ജാതിഭ്രഷ്ടിന് ഇടകൊടുക്കുന്നതായി ചിന്തിച്ചു. ദൈനംദിനങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് തടസ്സം വരുത്തുന്നതും അഭക്ഷ്യ ഭക്ഷണത്തിന് ഇടയാക്കുന്നതും ആകയാലാണ് അങ്ങനെയൊരു ചിന്താഗതി പുലര്‍ത്തിയത്.
അശുതോഷ് മുഖര്‍ജി കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയും കല്‍ക്കത്ത സര്‍വകലാശാലയിലെ വൈസ് ചാന്‍സലറും ആയിരുന്ന കാലത്ത് നടന്ന ഒരു സംഭവമാണ്. യൂറോപ്യന്‍ പര്യടനം നടത്തുന്നതിന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ആ കാര്യത്തില്‍ താല്പര്യവും ഉണ്ടായിരുന്നു. എന്നാല്‍ യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിന്റെ അമ്മയ്ക്ക് ആ കാര്യത്തില്‍ ഒട്ടും അനുകൂലാഭിപ്രായമുണ്ടായിരുന്നില്ല.
അക്കാലത്ത് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറല്‍ ലോര്‍ഡ് കഴ്സനായിരുന്നു. ഏതോ സന്ദര്‍ഭം വന്നപ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആശുതോഷിനോടു പറഞ്ഞു. ”താങ്കള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഇംഗ്ലണ്ടിലും ഒരു പര്യടനം നടത്തുന്നത് നന്നായിരിക്കും. സ്വന്തം ജീവിതാനുഭവം വിശാലമാക്കുന്നതിനും മറ്റു പല കാര്യത്തിനും അത് ഉപകരിക്കും.”
അശുതോഷ് പറഞ്ഞു: ” എനിക്ക് അതില്‍ താല്‍പ്പര്യമില്ലാതില്ല. എന്നാല്‍ അമ്മയ്ക്ക് അത് ഒട്ടും സമ്മതമല്ല. അമ്മ സമ്മതം തരുകയുമില്ല. അമ്മയുടെ അനുവാദം കൂടാതെ കപ്പല്‍യാത്ര ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.”
ലോര്‍ഡ് കഴ്സണ് പറഞ്ഞു: ” ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി കപ്പല്‍യാത്ര ചെയ്യണമെന്നാവശ്യപ്പെട്ടതായി അമ്മയോടു പറയുക.”
മാത്യഭക്തനായ മുക്കര്‍ജി ദൃഢസ്വരത്തില്‍ പറഞ്ഞു: ”സംഗതി അങ്ങനെയാണെങ്കില്‍ ബഹുമാനപ്പെട്ട ഗവര്‍ണര്‍ ജനറലിനോട് ഞാന്‍ പറയും: ”അഥവാ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലോ അതിലും വലിയ ആളോ പറഞ്ഞാലും തനിക്ക് അമ്മയുടെ ആജ്ഞ ലംഘിക്കാന്‍ സാധ്യമല്ല”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: