കൊച്ചി: വികസനം ജനങ്ങളിലെത്തിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം സമൂഹത്തില്‍ വിധ്വംസക ശക്തികള്‍ക്ക് പ്രോത്സാഹനമാകുമെന്ന് ജില്ലാ വികസന സമിതി. ജനങ്ങള്‍ക്കിടയിലെ അസംതൃപ്തി മുതലെടുത്ത് ഇത്തരക്കാര്‍ നുഴഞ്ഞു കയറുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണം. നിറ്റ ജെലാറ്റിന്‍, എന്‍.എച്ച് അതോറിറ്റി ഓഫീസ് എന്നിവയ്ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വികസന സമിതിയുടെ മുന്നറിയിപ്പ്
ജില്ലാ വികസന സമിതിയുടെ ചെയര്മാന് കൂടിയായ കളക്ടര്‍ എം.ജി. രാജമാണിക്യമാണ് വിഷയം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകണം. കൃത്യമായും സമയബന്ധിതമായും സേവനം നല്‍കുകയാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കര്‍ത്തവ്യം. ആരുടെയും മേല്‍നോട്ടമില്ലാതെ തന്നെ സമര്‍പ്പിതമനസ്കരായി പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. വികസന സമിതിയില്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ ആവശ്യങ്ങളാണ്. ഇത് തിരിച്ചറിഞ്ഞ് ഇവയില്‍ അടിയന്തിരമായി പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വിവിധ സ്ഥലങ്ങളില്‍ ഹോട്ടലുകളും പാര്‍പ്പിട സമുച്ചയങ്ങളും അനധികൃതമായി വെള്ളമൂറ്റുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഭവിഷ്യത്ത് നേരിടേണ്ടി വരും. തൃപ്പൂണിത്തുറ, മരട് നഗരസഭ പ്രദേശങ്ങളിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ള ടാങ്കറുകളില്‍ വെള്ളമെത്തിച്ച് താല്‍ക്കാലിക പരിഹാരം കാണുന്നതിന് പകരം പൈപ്പ്ലൈനുകള് വിന്യസിച്ചും നിശ്ചിത സമയത്ത് പമ്പിങിന് സംവിധാനമൊരുക്കിയും ശാശ്വത പരിഹാരമുണ്ടാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
റോഡരികില്‍ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ കുലുക്കി സര്‍ബത്തും ഉപ്പിലിട്ടതും വില്‍ക്കുന്നത് തടയണം. മാങ്ങ, നെല്ലിക്ക തുടങ്ങിയവ ഉപ്പിലിടുന്നതിന് വിനാഗിരിക്ക് പകരം ബാറ്ററി വാട്ടര്‍ ഉപയോഗിക്കുന്നെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നടപടിക്ക് കാത്തുനില്‍ക്കാതെ ആരോഗ്യ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഇടപെടാവുന്നതാണെന്ന് കളക്ടര്‍ വ്യക്തമാക്കി. വെളിച്ചെണ്ണയിലെ മായം സംബന്ധിച്ച ആശങ്ക പരിഹരിക്കാനും നടപടിയുണ്ടാകണം.
കോതമംഗലം മണ്ഡലത്തില്‍ ആനക്കയം പാലം നിര്‍മാണത്തിലെ അനിശ്ചിതത്വം പരിഹരിക്കണമെന്ന് ടി.യു കുരുവിള എം.എല്‍.എ ആവശ്യപ്പെട്ടു. പാലം നിര്‍മാണത്തിന് വനഭൂമി ലഭ്യമാക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി ടോപ്പോ ഷീറ്റ് പൂരിപ്പിച്ച് നല്‍കുന്നതിലെ സാങ്കേതികത്വമാണ് നടപടി വൈകിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. വനം വകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. തങ്കളം കോഴിപ്പിള്ളി റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള അധിക തുകയായ 250 ലക്ഷം രൂപ കോതമംഗലം തഹസില്‍ദാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഇടമലയാര്‍ ജലസേചന പദ്ധതിയുടെ മഞ്ഞപ്ര കനാലില്‍ കയ്യേറ്റം നടത്തിയവരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതായി മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു. കുമ്പളങ്ങി പള്ളുരുത്തി റോഡില്‍ വിവിഐപി സന്ദര്‍ശനത്തിനായി നീക്കം ചെയ്ത ഹമ്പുകള്‍ പുനഃസ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. നഗരസഭ ചെയര്മാന്മാരായ ആര്. വേണുഗോപാല്‍ (തൃപ്പൂണിത്തുറ), അഡ്വ. ടി.കെ. ദേവരാജന്‍ (മരട്), ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി സുനില്‍ ഇടപ്പാലക്കാട്ട്, പ്രൊഫ. കെ.വി. തോമസ് എം.പിയുടെ പ്രതിനിധി എം.പി. ശിവദത്തന്‍ തുടങ്ങിയവരും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: