മുംബൈ: ഒന്നര മാസക്കാലം നീണ്ടുനിന്ന പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം. കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സോ അത്ലറ്റികോ ഡി കൊല്‍ക്കത്തയോ? ഇന്നറിയാം ആരായിരിക്കും പ്രഥമ ഐഎസ്എല്‍ കിരീടം ഉയര്‍ത്തുക എന്ന്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7ന് ആരംഭിക്കുന്ന ഫൈനല്‍ അതിന് ഉത്തരം നല്‍കും. ബ്ലാസ്റ്റേഴ്സിന്റെ ഉടമ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും അത്ലറ്റികോയുടേത് ബംഗാള്‍ കടുവ സൗരവ് ഗാംഗുലിയുമാണ്.
ചെന്നൈയിന് എഫ്സിയെ ഇരുപാദങ്ങളിലുമായി 4-3ന് കീഴടക്കിയാണ് കേരള ബ്ലാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതെങ്കില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത ഗോവ എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ഫൈനലില്‍ കളിക്കാന്‍ അര്‍ഹത നേടിയത്.
ഇരുപാദങ്ങളും ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ഈ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ചെന്നൈയിന് എഫ്സിക്കെതിരെ കൊച്ചിയില്‍ നടന്ന ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു. എന്നാല്‍ ചെന്നൈയില്‍ നടന്ന രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 4-3ന് വിജയം സ്വന്തമാക്കിയാണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. മുന്‍പ് പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ വിജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞപ്പോള്‍ കൊല്‍ക്കത്തയില്‍ വച്ച് അവരെ സമനിലയില്‍ പിടിച്ചുകെട്ടാനും കൊമ്പന്മാര്ക്ക് കഴിഞ്ഞു. ഈ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നത്.
പ്രഥമ ഐഎസ്എല്ലില്‍ ഏറ്റവും ഒത്തിണക്കം പ്രകടിപ്പിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഒട്ടും ആശാവഹമല്ലാത്ത പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ഗോളടിക്കാന്‍ അറിയാത്തവര്‍ എന്ന ചീത്തപ്പേരും അവര്‍ സ്വന്തമാക്കി. ദുര്‍ബലരായ മുന്നേറ്റനിരയാണ് അവര്‍ക്ക് മിക്ക മത്സരങ്ങൡലും തിരിച്ചടിയായത്. എന്നാല്‍ അവസാന മത്സരങ്ങളില്‍ ഈ ചീത്തപ്പേര് മറികടക്കാനും ബ്ലാസ്റ്റേഴ്സിനായി. പ്രത്യേകിച്ചും ചെന്നൈയിന് എഫ്സിക്കെതിരായ സെമിഫൈലില്‍ നേടിയ മൂന്ന് ഗോള്‍ വിജയത്തോടെ.
ലോക ഫുട്ബോളിലെ സൂപ്പര്‍താരങ്ങളെ കൂട്ടത്തോടെ ടീമിലെടുത്തിട്ടൊന്നുമല്ല ബ്ലാസ്റ്റേഴ്സ് ആദ്യ സീസണി ബൂട്ടുകെട്ടാനിറങ്ങിയത്. മുന്‍ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസായിരുന്നു ഏറ്റവും ടീമിലെ ഏറ്റവും പ്രശസ്തന്‍.
ഇംഗ്ലണ്ടിന് ലോകകപ്പില്‍ ഗോള്‍വലയം കാത്ത ഗോളിയാണ് ജെയിംസ്. എന്നാല്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് ഒത്തൊരുമയുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് ഏറെ മുന്നിട്ടുനിന്നു. ഇതുതന്നെയായിരുന്നു അവരുടെ വിജയരഹസ്യവും. ഇന്ന് സ്റ്റേഡിയത്തിലേക്കൊഴുകിയെത്തുന്ന മുംബൈ മലയാളികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ കത്തിജ്വലിച്ചാല് ബ്ലാസ്റ്റേഴ്സിന് കിരീടം വിദൂരത്തല്ല.
എന്നാല്‍ പ്രതിരോധനിരയിലെ രണ്ട് കരുത്തന്മാരുടെ അഭാവം ബ്ലാസ്റ്റേഴ്സിനെ അലട്ടുമെന്ന് തീര്‍ച്ച. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ജെയിംസ് മക്അലിസ്റ്റര്‍, ടൂര്‍ണമെന്റില്‍ നാലാം മഞ്ഞക്കാര്‍ഡ് കണ്ട ഗുര്‍വിന്ദര്‍സിംഗ് എന്നിവരെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങേണ്ടത്. എന്നാല്‍ മറ്റൊരു കരുത്തനായ സെഡ്രിക് ഹെംഗ്ബര്‍ട്ട് ഇന്ന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജന്ദേശ് ജിംഗാന്, കോളിന് ഫാല്‍വെ, ഹെംഗ്ബര്‍ട്ട് എന്നിവര്‍ക്കൊപ്പം നിര്മ്മല്ഛേത്രിയായിരിക്കും ആദ്യ ഇലവനില്‍ ഇടംപിടിക്കുക.
പ്ലേ മേക്കര്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ നയിക്കുന്ന മധ്യനിരയും മികച്ച പ്രകടനമാണ് നടത്തുന്നത്. പിയേഴ്സണൊപ്പം മെഹ്താബ് ഹുസൈന്, ഇഷ്ഫഖ് അഹമ്മദ്, വിക്ടര്‍ ഹെരേര എന്നിവര്‍ തന്നെയായിരിക്കും ഇന്നും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യത. മുന്നേറ്റനിരയില്‍ ഇയാന്‍ ഹ്യൂമും മൈക്കല്‍ ചോപ്രയും ഇറങ്ങിയേക്കും.
അഞ്ച് ഗോളുകളടിച്ച ഇയാന്‍ ഹ്യൂം തന്നെയായിരിക്കും ഇന്നും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. ഒപ്പം മൈക്കല്‍ ചോപ്ര ടൂര്‍ണമെന്റിന്റെ ആദ്യ ഗോള്‍ കണ്ടെത്തുക കൂടി ചെയ്താല്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിടാം.
കൂടാതെ മിലാഗ്രസ് ഗൊണ്‍സാല്‍വസ്, സി.എസ്. സബീത്ത്, സുശാന്ത് മാത്യു, പെഡ്രോ ഗുസ്മാവോ, ആന്‍ഡ്രൂ ബരിസിച്ച് തുടങ്ങിയ പകരക്കാരുടെ മികച്ച നിരയും ബ്ലാസ്റ്റേഴ്സിന് സ്വന്തമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് പിന്‍വാങ്ങിയ സന്ദീപ് നന്ദി ഫിറ്റനസ് വീണ്ടെടുത്തു എന്നതും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
മറുവശത്ത് അത്ലറ്റികോ ഡി കൊല്‍ക്കത്ത ഗോവയെ അവരുടെ നാട്ടില്‍ ചെന്ന് കീഴടക്കി ഫൈനലില്‍ പ്രവേശച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ അവരുടെ ഗോളടിയന്ത്രമായ ഫിക്രുവിന്റെ അഭാവം ഏറെ അലട്ടുന്നുമുണ്ട്. ഗോവക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ പരിക്കേറ്റ ഫിക്രു ഇന്ന് കളിക്കാനിറങ്ങില്ല. ഇത് അത്ലറ്റികോയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.
സ്പാനിഷ് താരവും പ്ലേ മേക്കറുമായ ലൂയി ഗാര്‍ഷ്യയാണ് കൊല്‍ക്കത്തന്‍ നിരയിലെ സൂപ്പര്‍സ്റ്റാര്‍. 3-5-2 ശൈലിയില്‍ കളിക്കാനിറങ്ങുന്ന അത്ലറ്റികോ മധ്യനിരയില്‍ ബോര്‍ജ ഫെര്‍ണാണ്ടസും സഞ്ജു പ്രധാന്, ബല്‍ജിത് സാഹ്നി, ലെസ്റ്റര്‍ ഫെര്‍ണാണ്ടസ്, യാക്കൂബ് പൊഡാനി എന്നിവര്‍ അണിനിരക്കുമ്പോള്‍ പ്രതിരോധത്തില്‍ ഒഫെന്റ്സെ നാറ്റോ, ജോസ്മെ, അര്‍ണാബ് മൊണ്ടല്‍ എന്നിവര്‍ സ്ഥാനം പിടിച്ചേക്കും. സ്ട്രൈക്കര്‍മാരായി മുഹമ്മദ് റാഫിയും അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറും സൂപ്പര്‍താരവുമായ ലൂയിസ് ഗാര്‍ഷ്യയും ഇറങ്ങുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഏറെ വിയര്‍ക്കുമെന്ന് ഉറപ്പ്. എന്തായാലും പ്രഥമ ഐഎസ്എല്ലില്‍ കിരീടത്തില്‍ മുത്തമിടാനായി ബ്ലാസ്റ്റേഴ്സും അത്ലറ്റികോ കൊല്‍ക്കത്തയും കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: