ന്യൂദല്‍ഹി: ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ ബിജെപിയും കേന്ദ്രസര്‍ക്കാരും സ്വന്തമാക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ് നടത്തിയ ബദല്‍ നെഹ്റു ജയന്തിയാഘോഷങ്ങളില്‍ നിന്നും ഒരുവിഭാഗം മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തിയതായി ആക്ഷേപം. യുപിഎ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരായിരുന്ന എ.കെ ആന്റണി, കമല്‍നാഥ്, പി.ചിദംബരം, ജയറാം രമേശ്, കപില്‍ സിബല്‍, സുശീല്‍കുമാര്‍ ഷിന്‍ഡെ തുടങ്ങിയവരെ പരിപാടി അറിയിച്ചില്ല.
ദല്‍ഹിയില്‍ വിവിധ രാജ്യങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത പരിപാടിക്ക് ക്ഷണക്കത്തുപോലും നല്‍കാതെ ഹൈക്കമാന്റ് അപമാനിച്ചതായാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി.
മുന്‍കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ പ്രധാന ഉപദേശകനുമായ ആനന്ദ് ശര്‍മ്മയ്ക്കാണ് വിജ്ഞാന് ഭവനില്‍ നടന്ന നെഹ്റു ജയന്തിയുടെ പ്രധാന ചുമതലയുണ്ടായിരുന്നത്. എന്നാല്‍ വേദിയിലും സദസ്സിലും നാമമാത്രമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യം.
വേദിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ ഇടംപിടിച്ചപ്പോള്‍ സദസ്സിന്റെ മുന്‍നിരയില്‍ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അഭാവം ദൃശ്യമായിരുന്നു. രാജ്യത്ത് കോണ്‍ഗ്രസ് ഭരണമുള്ള കേരളം, കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ല. ആനന്ദ് ശര്‍മ്മ മനപൂര്‍വ്വമാണ് മറ്റു നേതാക്കളെ ക്ഷണിക്കാതിരുന്നതെന്നാണ് പരാതി.
ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ആനന്ദ് ശര്‍മ്മയോട് രൂക്ഷമായി പ്രതികരിച്ചതായാണ് വിവരം. തുടര്‍ച്ചയായുണ്ടാകുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് പിന്നാലെ നടന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: