അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ വിലയിരുത്തിവിധിയെഴുത്ത് നൂറുദിവസത്തെ ഭരണം പരിഗണിച്ച് ചെയ്യാവുന്നതല്ല. എന്നാല്‍ ഒരുസര്‍ക്കാരിന്റെ ദിശ അറിയാന്‍ നൂറുദിവസം മതിയാകും. അങ്ങനെവരുമ്പോള്‍ നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതും ആത്മവിശ്വാസം ജനിപ്പിക്കുന്നതും തന്നെയാണ്. നൂറുദിവസം മുന്‍പ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍, കാലിയായ ഖജനാവും പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെ എല്ലാം അലങ്കോലപ്പെട്ടും ആയിരുന്ന അവസ്ഥ. വകുപ്പുകളിലെല്ലാം ഫയലുകളുടെ കൂമ്പാരം. മന്ത്രിമന്ദിരങ്ങളെല്ലാം കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടം. ഉദ്യോഗസ്ഥമേധാവികള്‍ പോലും ഓഫീസുകളിലെത്തുന്നതിന് വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലായിരുന്നുവെന്ന് പറയുന്നതാവും ശരി. വൃത്തിഹീനമായ ചുറ്റുപാടുകളുമാകുമ്പോള് സമയത്ത് എത്തുന്നവര്‍ക്കും ജോലി ചെയ്യാനുള്ള മാനസികാവസ്ഥപോലും ഇല്ലാതാകുന്നത് സ്വാഭാവികം. ഉദ്യോഗസ്ഥര്‍ മാത്രമല്ല, മന്ത്രിമാര്‍പോലും ഓഫീസുകളിലെത്തുന്നതിന് ഒരു കൃത്യനിഷ്ഠയുമുണ്ടായിരുന്നില്ലെന്ന് പുതിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു. ‘കാട്ടിലെ മരം തേവരുടെ ആന, വലിയെടാവലി’ എന്ന മട്ടില്‍ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമെല്ലാം ചേര്‍ന്ന് ഈജിയന്‍ തൊഴുത്തായി മാറിയ ഭരണകൂടത്തെ നേര്‍വഴിയിലെത്തിക്കുക എന്ന മര്‍മ്മപ്രധാനവും ശ്രമകരവുമായ ജോലിയായിരുന്നു പുതിയ ഭരണ സാരഥികള്‍ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. അതിനും നേതൃത്വം പ്രധാനമന്ത്രി ഏറ്റെടുത്തു.
വകുപ്പുതലവന്മാരായ ഉദ്യോഗസ്ഥരെ ഒറ്റയ്ക്കും കൂട്ടമായും വിളിച്ചുകൂട്ടി ലക്ഷ്യവും പദ്ധതിയും വിവരിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ദിശാബോധം നല്കി. അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നറിയിച്ചു. രാഷ്ട്രീയ ഇടപെടല്‍ ഭയക്കാതെ സത്യസന്ധമായി ജനസേവനം നടത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഉറപ്പുനല്‍കി. മന്ത്രിമാര്‍ക്കും വ്യക്തമായ നിര്‍ദ്ദേശം വെച്ചു. ജനങ്ങളെ സേവിക്കാന്‍ അധികസമയം ജോലിചെയ്യാന്‍ നിര്‍ദ്ദേശം നല്കി. മന്ത്രിമാരും ഉദ്യോഗസ്ഥരും എട്ടോ പത്തോ മണിക്കൂറാണ് ജോലിചെയ്യുന്നതെങ്കില്‍ അതിന്റെ ഇരട്ടി സമയം ജോലിചെയ്യാന്‍ പ്രധാനമന്ത്രി സന്നദ്ധനായി. അതോടെ എല്ലാ രംഗത്തും ഉണര്‍വ്വും ഉത്സാഹവും കൂടി. രാവിലെ കളിയും കായികപരിശീലനവുമൊക്കെ കഴിഞ്ഞ് വൈകി ഓഫീസിലെത്തുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ നിശ്ചിത സമയത്തിനും മുന്‍പേ ജോലിക്കെത്താന്‍ തുടങ്ങി. ഓഫീസിലെത്തി ഇരിപ്പിടത്തില്‍ തൂവാലയും വിരിച്ച് പുറത്തേക്ക് നടന്ന് ക്ലബുകളില്‍ ചെന്ന് ശീട്ടുകളിയും വെടിപറച്ചിലുമൊക്കെയായി നേരം കളഞ്ഞിരുന്ന ഉദ്യോഗസ്ഥര്‍ അത്തരം ശീലങ്ങളോടൊക്കെ വിടപറഞ്ഞു. തന്റെ മുന്നില്‍ വരുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ രണ്ടുദിവസത്തില്‍ കൂടുതല്‍ വൈകരുതെന്ന നിര്‍ദ്ദേശവും കൂടിയായപ്പോള്‍ ചടുലമായ നീക്കങ്ങളുമായി. മാസങ്ങളും വര്‍ഷങ്ങളും ഫയലുകള്‍ ചുവപ്പുനാടയില്‍ വരിഞ്ഞുമുറുക്കി അഴിമതിക്കവസരം സൃഷ്ടിച്ചിരുന്ന അവസ്ഥ ഒഴിവാക്കി. മാത്രമല്ല ആഡംബരങ്ങള്‍ ഇല്ലാതാക്കാന്‍ ശക്തമായ നിര്‍ദ്ദേശം പോയി. മറ്റുള്ളവരെല്ലാം ഇത് നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും സ്വയം ആഡംബരം നടത്തുന്ന പതിവുകാഴ്ചയും മാറി. പ്രധാനമന്ത്രി തന്നെ അതിന് മാതൃകയായി. ഭാരതത്തിനകത്തും പുറത്തും യാത്ര ചെയ്യുമ്പോഴും ആര്‍ഭാടങ്ങള്‍ വേണ്ടെന്ന് വച്ചു. വിദേശയാത്രയില്‍ ഉദ്യോഗസ്ഥരുടെ വന്‍പടയെയും അതിനേക്കാള്‍ മാധ്യമപ്രവര്‍ത്തകരെയും ഒപ്പംകൂട്ടി താന്‍പോരിമ കാണിച്ചിരുന്ന സ്ഥിതിയും മാറ്റിവച്ചു. അത്യാവശ്യത്തിനും അനിവാര്യമായ കാര്യത്തിനും മാത്രം മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കൂടെ കൂട്ടുക എന്ന രീതി അവലംബിച്ചു.
പ്രധാനമന്ത്രിയുടെ വേറിട്ട ശൈലി സത്യപ്രതിജ്ഞാചടങ്ങില്‍ തന്നെ പ്രകടമായിരുന്നു. അയല്പക്കത്ത് ശത്രുക്കള്‍ വേണ്ടെന്ന നിലപാടെടുത്ത നരേന്ദ്രമോദി സാര്‍ക്ക് രാജ്യത്തലവന്മാരെ അതിഥികളായി ക്ഷണിച്ചു. എല്ലാവരും പങ്കെടുത്തു. സൗഹൃദപൂര്‍ണമായ അന്തരീക്ഷമുണ്ടാക്കി. പങ്കെടുത്ത രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തി ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാനുള്ള പ്രക്രിയയയ്ക്കും തുടക്കം കുറിച്ചു. പ്രധാനമന്ത്രിയായ ശേഷം മാത്രം പാര്‍ലമെന്റ് കാണുന്ന നരേന്ദ്രമോദിയാണ് ഇത്രയൊക്കെ ചെയ്യുന്നതെന്ന് നാം തിരിച്ചറിയണം. നരേന്ദ്രമോദി ഭരണം ആദ്യമെടുത്ത തീരുമാനം വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തുന്നതിനാണ്. അതിന് ഒരു കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്റെ രണ്ടുമാസത്തെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണമാണ് ഭാരതീയരുടേതായി വിദേശ ബാങ്കുകളിലുള്ളതെന്ന് മനസ്സിലാക്കാനായി. അത്തരം രാജ്യങ്ങളില്‍ നിന്നും നിക്ഷേപിച്ചവരുടെ പേരുവിവരം ലഭ്യമാക്കാന്‍ നടപടിയും ആരംഭിച്ചു. വളരെ അനുകൂലമായ നിലപാടുകളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് ഉണ്ടായത്. വിലക്കയറ്റം തടയുന്നത് ഉള്‍പ്പെടെയുള്ള കടുത്ത വെല്ലുവിളികള്‍ സര്‍ക്കാറിന് അതിജീവിക്കാനുണ്ട്. അതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ആദ്യപടി എന്ന നിലയില്‍ അഞ്ഞൂറുകോടി രൂപ വിപണിയില്‍ ഇടപെടുന്നതിനായി നീക്കിവച്ചു. ക്ഷാമം നേരിടുന്ന സവാള ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണവും ഇറക്കുമതിയില്‍ ഇളവും നല്കാന് തയ്യാറായി. നൂറുദിവസത്തിനിടയില്‍ പെട്രോള്‍ വിലയില്‍ സാരമായ കുറവുവരുത്തി. മൂന്നുതവണയാണ് വില കുറച്ചത്. നരേന്ദ്രമോദി അധികാരത്തിലേറുമ്പോള്‍ 72 രൂപയാണ് പെട്രോള്‍ വിലയെങ്കില്‍ ഇപ്പോഴത് 68 രൂപയായി. പാചകവാതക വില 250 രൂപ വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന് പറഞ്ഞുപരത്തിയവരെ നിരാശരാക്കിക്കൊണ്ട് പാചകവാതക വിലയില്‍ രണ്ടുതവണ കുറവുവരുത്തി.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ നേരിടേണ്ടിവന്ന പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുണ്ടായത്. ആഭ്യന്തരകലഹം മൂലം സംഘര്‍ഷഭരിതമായ ഇറാഖിലും മറ്റും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുക എന്നത് വെല്ലുവിളിയായിരുന്നു. അത് സമര്‍ത്ഥമായി കൈകാര്യം ചെയ്തുകൊണ്ട് വിദേശകാര്യവകുപ്പ് സര്‍വരുടെയും അഭിനന്ദനം ഏറ്റുവാങ്ങി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അക്കാര്യത്തില്‍ സ്വീകരിച്ച ജാഗ്രതയും നേതൃപാടവവും എത്ര പ്രശംസിച്ചാലും അധികമാകാത്തതാണ്. ആരോഗ്യമന്ത്രി എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മാതൃകയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാന്‍ സന്നദ്ധനായി. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ അത് നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഒരു കാര്യവും നേരാംവണ്ണം ചെയ്യാതെ രാഷ്ട്രീയാന്ധത ബാധിച്ച് പരസ്പരം പഴിചാരുന്ന കേരളത്തിന് അതിനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാനായില്ല. അന്‍പതോളം മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിനുള്ള ഏറെ ഗുണപരമായ തീരുമാനവും മോദി സര്‍ക്കാര്‍ കൈക്കൊള്ളുകയുണ്ടായി. സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പ്രഖ്യാപിച്ച ‘ജന്‍ധന്‍’പദ്ധതി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പാവങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ്. പ്രഖ്യാപനം നടത്തി രണ്ടാഴ്ചയ്ക്കകം അതിന്റെ പ്രവര്‍ത്തനം തുടങ്ങുക ചരിത്രസംഭവമാണ്. ആദ്യദിവസം ഒന്നേമുക്കാല്‍ കോടി അക്കൗണ്ട് തുടങ്ങി. രണ്ടുദിവസം പിന്നിട്ടപ്പോള്‍ 2.8 കോടിയായി അത് ഉയര്‍ന്നു. എണ്ണിപ്പറയാന്‍ ഒരുപാടുണ്ട്. പൊതുവെ നോക്കിയാല്‍ പിന്നിട്ട ദിവസങ്ങളിലെ പ്രവര്‍ത്തനം നൂറ്റുക്ക് നൂറ് എന്നുതന്നെ അഭിമാനത്തോടെ പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: