ജനകരാജധാനിയിലെ ശ്രീപരമേശ്വരനാല്‍ അനുഗ്രഹിയ്‌ക്കപ്പെട്ട സുനാഭം എന്ന ത്ര്യംബകചാപം ജനകമഹാരാജന്‍ അനേക ഭടന്മാരുടെ ശ്രമം കൊണ്ടു രാജസദസ്സില്‍ എത്തിച്ചു. എന്നിട്ട് ജനകരാജന്‍ പറഞ്ഞു- ഹേ, വിശ്വാമിത്രമഹര്‍ഷേ! കുമാരന് ശ്രീപരമേശ്വരന്റെ ഈ പള്ളിവില്ല് കുലച്ച് ചെയ്യാന്‍ പറ്റുന്നതെന്താണെങ്കില്‍ അപ്രകാരം തന്നെ ചെയ്യട്ടെ എന്ന്.
അതുകേട്ട വിശ്വാമിത്രന്‍-ഹേ ജനകരാജന്‍! ഈ കുമാരന്റെ മാഹാത്മ്യം കേട്ടോളൂ- എന്റെ യാഗം മുടക്കാന്‍ താപസരുടെയെല്ലാം വിദ്വേഷിയായ സുന്ദന്റെ ഭാര്യ താടകയെ ഒരമ്പുകൊണ്ട് കൊന്ന് രാക്ഷസവൃന്ദത്തെ മുഴുവന്‍ ഓടിച്ചുവിട്ടു. ഗൗതമശാപത്താല്‍ ശിലയായിത്തീര്‍ന്ന അഹല്യയെ അമ്മേ എന്നു വിളിച്ചു കൊണ്ട് നമസ്‌കരിച്ച് സ്പര്‍ശിച്ച് ശാപമോക്ഷവും നല്‍കി. ഈ കുമാരനു സാധിക്കാത്തതായി ഒന്നും തന്നെയില്ല ഹേ മഹാരാജന്‍- എന്നു പറഞ്ഞു രാമനോടായി-രാമാ, ഈ വില്ലെടുത്ത് കുലച്ച് ഗൃഹസ്ഥാശ്രമത്തിലേയ്‌ക്കു പ്രവേശിച്ചാലും.
രാമന്‍ ശ്രീപരമേശ്വരനെ നമസ്‌കരിച്ചു കൊണ്ട് ആ വില്ലെടുത്ത് ഞാണ്‍ വലിച്ചുകെട്ടി ഒന്നു മുറുക്കിയതും ആ വില്ല് രണ്ടായി ഒടിഞ്ഞു വീണു. അതുകണ്ട് സന്തോഷത്തോടെ ജനകരാജന്‍ പറഞ്ഞു.- ഹേ മഹര്‍ഷേ, രാജാക്കന്മാരുടെ ഗര്‍വ്വശമനത്തിനായിട്ടാണ് ഞാനീമൃത്യുശാസന ചാപം മുറിക്കാന്‍ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ഒട്ടും ഗര്‍വ്വമില്ലാത്ത ഈ രാമന് വില്ല് മുറിയ്‌ക്കാന്‍ കഴിഞ്ഞത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
അങ്ങിനെ സീതയെ രാമനും, തന്റെ പുത്രി ഊര്‍മ്മിളയെ ലക്ഷ്മണനും ജനക സഹോദരായ കുശദ്ധ്വജ പുത്രിമാരായ ശ്രുതകീര്‍ത്തിയേയും മാണ്ഡവിയേയും ഭരതനും ശത്രുഘ്‌നനും വിധിയാംവണ്ണം വിവാഹം കഴിപ്പിച്ചു. പിന്നീട് ദശരഥ മഹാരാജവും ഭാര്യമാരും രാമ ലക്ഷ്മണ ഭരത ശത്രുഘ്‌ന കുമാരന്മാരെ അവരുടെ വധുകളോടൊപ്പം അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ദശരഥകുമാരന്മാരുടെ വിവാഹം കഴിഞ്ഞ് വിശ്വാമിത്രമഹര്‍ഷി ജനകരാജാവിനോടും ദശരഥരാജനോടും മറ്റും യാത്രപറഞ്ഞു. ഉത്തരപര്‍വ്വതത്തിലേക്ക് വീണ്ടും തപസ്സിനായി പോയി.
ദശരഥരാജനും പത്‌നിമാരും നവവധുക്കളും പുത്രരുമൊത്ത് അയോധ്യയിലേക്ക് മടങ്ങുന്ന വഴിയില്‍ പെട്ടെന്ന് മന്നൊട്ടുക്ക് വിറപ്പിച്ച്, മാമരങ്ങള്‍ വീഴ്‌ത്തി കാറ്റ് ആഞ്ഞുവീശി; സൂര്യന്‍ ഇരുളില്‍ മറഞ്ഞു. ദിക്കെല്ലാം കാണാതായി. എന്താണ് കാരണമെന്നറിയാതെ ദശരഥമഹാരാജന്‍ പരിഭ്രാന്തി പൂണ്ടു. തന്റെ ഗുരുവായ വസിഷ്ഠമഹര്‍ഷിയോട് ”എന്താണ് ഇതിന് കാരണ”മെന്ന് രാജാവ് അന്വേഷിച്ചു. അപ്പോഴേക്കും ജടാമണ്ഡലധാരിയും ഭീമസ്വരൂപനും ക്ഷത്രിയകുലാന്തകനുമായ ജമദഗ്‌നീസുതനായ ഭാര്‍ഗ്ഗവരാമനെ (പരശുരാമനെ) അവര്‍ക്ക് കാണാനായി.
അതുകണ്ട വസിഷ്ഠമഹര്‍ഷി ദശരഥരാജനോട് പറഞ്ഞു: ”ഹേ! രാജന്‍, ഇത് ഭാര്‍ഗ്ഗവരാമനാണ്. ഇടിമിന്നലിനു സമമായ പ്രഭയോടുകൂടിയ ഒരു വില്ലും ശരവുമേന്തി, തോളില്‍ വെണ്‍മഴു തൂക്കിയ ഈ പരശുരാമന്‍ ത്രിപുരാന്തകനായ ശ്രീപരമേശ്വരനു തുല്യനാണ്. ഭൃഗുപുത്രനായ ഋചീകഹര്‍ഷിയുടെ പുത്രന്‍ ജമദഗ്‌നിമഹര്‍ഷിയുടെ പുത്രനാണ്. ജമദഗ്‌നി മഹര്‍ഷിയുടെ പത്‌നി രേണുക എന്നും നര്‍മ്മദാ നദിയിലിറങ്ങി സ്‌നാനം ചെയ്ത് തന്റെ പാതിവൃത്യശക്തിയാല്‍ പുഴയിലെ മണലെടുത്ത് കുടമുണ്ടാക്കി അതില്‍ ജലം നിറച്ചാണ് ജമദഗ്‌നി മഹര്‍ഷിയുടെ അഗ്‌നിഹോത്രത്തിന് കൊണ്ടുക്കൊടുത്തിരുന്നത്. എന്നാല്‍ ഒരു ദിവസം ഇപ്രകാരം അഗ്‌നിഹോത്രത്തിന് ജലം കൊണ്ടുവരാന്‍ പോയപ്പോള്‍, അവിടെ ചിത്രരഥന്‍ എന്ന ഗന്ധര്‍വ്വന്‍ ഗന്ധര്‍വ്വസ്ത്രീകളുമൊത്ത് രസിച്ച് ജലക്രീഡ ചെയ്യുന്നത് രേണുകാദേവി കണ്ട് നോക്കിനിന്നു. ഒരു നിമിഷം രേണുകാദേവിയുടെ മനസ്സ് പതറിപ്പോയി. പക്ഷെ, പിന്നീട് പതിവുപോലെ മണല്‍കൊണ്ട് കുടം ഉണ്ടാക്കി ജലമെടുക്കാന്‍ രേണുകാദേവിക്ക് കഴിഞ്ഞില്ല. തിരിച്ചുവന്ന രേണുകയെ കണ്ട് ‘തന്റെ ജ്ഞാനദൃഷ്ടിയാല്‍ നടന്നതെന്താണെന്ന് മനസിലാക്കിയ ജമദഗ്‌നി മഹര്‍ഷി ഉടന്‍ തന്റെ പുത്രന്മാരോട് രേണുകയെ കൊല്ലാന്‍ ആജ്ഞാപിച്ചു. മൂത്തപുത്രരായ രുമണ്വന്‍, സുഷേണന്‍, വസു, വിശ്വാവസു എന്നീ നാലുപേരും തങ്ങള്‍ മാതൃഹത്യ ചെയ്യില്ലെന്ന് ശഠിച്ചു. എന്നാല്‍ അഞ്ചാമനായ പരശുരാമന്‍ പിതാവിന്റെ ആജ്ഞ അനുസരിച്ചു. ജമദഗ്‌നിയാകട്ടെ അനുസരിക്കാത്ത തന്റെ നാല് പുത്രന്മാരെയും ശിലകളാക്കിത്തീര്‍ത്തു! പിന്നീട് പരശുരാമന്‍ പിതാവിനെ പ്രസാദിപ്പിച്ച് രേണുകയെ ജീവിപ്പിക്കുകയും സഹോദരര്‍ക്ക് ശാപമോക്ഷം നേടിക്കൊടുക്കുകയും ചെയ്തു. മാതൃഹത്യാപാപം തീരാന്‍ വേണ്ടി പരശുരാമന്‍ കഠിനതപസ്സുചെയ്ത് ശ്രീപരമേശ്വരപ്രീതി നേടി.
(തുടരും)
വി.പി.ഭാനുമതി അമ്മ,
പാലക്കാട്
















