കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ചതിന് പിന്നാലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജലെത്തി കുടുംബം. അച്ഛൻ രാജൻ, സഹോദരി നിഖിതിയും, സഹോദരി ഭർത്താവ് അശോകനമാണ് കോളേജിൽ എത്തിയത്. വികാരനിർഭരമായ കാഴ്ചകളാണ് കോളേജ് ക്യാമ്പസിൽ കണ്ടത്. മകൻ വീണുകിടന്ന സ്ഥലത്തെത്തിയ നിതിന്റെ അച്ഛൻ രാജൻ പൊട്ടിക്കരഞ്ഞു.
ആരോപണവിധേയരായവർ എല്ലാം പ്രതികളാണ് എന്നും എന്റെ മോനെ കൊന്നവരെ കണ്ടാൽ കുത്തിക്കൊല്ലുമെന്നും രാജൻ വികാരാധീനയായി പ്രതികരിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികളും രാജനൊപ്പം ഉണ്ടായിരുന്നു. കേസിൽ പ്രിൻസിപ്പലിനെയും പ്രതി ചേർക്കണമെന്ന് ഇന്നലെ സിറ്റി പോലീസ് കമ്മീഷണർ സന്ദർശിച്ച ശേഷം നിതിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ലോൺ ആപ്പ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും. പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യ ഹർജി നാളെയാണ് പരിഗണിക്കുന്നത്. നിതിൻ രാജിന്റെ മരണത്തിൽ നടത്തുന്ന അന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആരോപിച്ചു. പോലീസ് സ്വമേധയാ എടുത്ത ലോൺ ആപ്പിന്റെ കേസിൽ ആണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നില്ല. സർക്കാർ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ അറിയിച്ചു.















