അക്കാലത്താണ് സഗരന്ന് ഒരു യജ്ഞം നടത്തണമെന്ന ആഗ്രഹമുണ്ടായത്. പക്ഷേ, അതിന്റെ പൂര്‍ത്തീകരണത്തിന് ദേവേന്ദ്രന്‍ തടസ്സമുണ്ടാക്കി. മായാപ്രയോഗത്തിലൂടെ യജ്ഞാശ്വത്തെ മോഷ്ടിച്ചു പോയി.
പുരോഹിതന്മാരില്‍ ചിലര്‍ ‘കള്ളനെ’കണ്ടു. അവര്‍ യജമാനനോട് വിളിച്ചു പറഞ്ഞു. സഗരന്‍ അതുകേട്ട പാടെ അറുപതിനായിരം മക്കളോടുമായി കല്‍പ്പിച്ചു:
”മക്കളേ! നിങ്ങള്‍ യാഗാശ്വത്തെ അന്വേഷിച്ചു കൊണ്ടുവരുവിന്‍. അതിനായി ഭൂമിയില്‍ എല്ലാടവും കുഴിച്ചു നോക്കുവിന്‍. നിങ്ങള്‍ തിരിച്ചുവരുന്നതുവരെ പൗത്രനായ അംശുമാനോടൊപ്പം ഞാന്‍ വ്രതചര്യയില്‍ ഇവിടെ ഇരിക്കുന്നതാണ്. വേഗത്തില്‍ പോകൂ. ശുഭമുണ്ടാകട്ടെ.”
മക്കള്‍ കലപ്പയും ശൂലവും മറ്റ് ആയുധങ്ങളുമായി അച്ഛനെ പ്രദക്ഷിണം ചെയ്തു നമസ്‌ക്കരിച്ച് ആര്‍പ്പുവിളിയോടെ പുറപ്പെട്ടു. ഓരോരുത്തരും ഓരോ യോജന എന്ന കണക്കില്‍ അറുപതിനായിരം യോജന ഭൂമി കുഴിച്ചിട്ടും മോഷ്ടിക്കപ്പെട്ട കുതിരയെ കണ്ടെത്തിയില്ല. അവര്‍ തിരിച്ചുവന്നു പിതാവിനോട് വിവരം പറഞ്ഞു.
അതുകേള്‍ക്കേ സഗരന്ന് കഠിനമായ കോപമുണ്ടായി. ”നിങ്ങള്‍ എന്തു നാണക്കേടാണീ പറയുന്നത്? വീണ്ടും കുഴിച്ചു നോക്കൂ. കുതിരയേയും കള്ളനേയും പിടിച്ചുകെട്ടി വരൂ.”
സഗരപുത്രന്മാര്‍ വീണ്ടും പോയി. കുഴിച്ചു കുഴിച്ചു പാതാളത്തിലെത്തി. അവിടെ നാലു ദിക്കുകളിലായി ഭൂമിയെ താങ്ങിനില്‍ക്കുന്ന വിരൂപാക്ഷന്‍, മഹാപദ്മം, സൗമനസ്സ്, ഭദ്രന്‍ എന്നീ ദിഗ്ഗജങ്ങളെ കണ്ടു. അവരോട് ചോദിച്ചപ്പോള്‍ യാഗാശ്വത്തെ അവരാരും കാണുകയുണ്ടായില്ല എന്നായിരുന്നു മറുപടി.
ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഈശാന കോണില്‍ കുഴിച്ചു നോക്കാന്‍ തീരുമാനിച്ചു. അതു ഫലം കണ്ടു. യാഗാശ്വം അവിടെ ഒരിടത്ത് അനങ്ങാതെ നില്‍ക്കുന്നു. കുറച്ചപ്പുറത്തായി ഒരു മുനി തപസ്സില്‍ ലയിച്ചിരിക്കുന്നു.
ഇതൊരു കപടമുനിയാവണം. ഇയാളാകും യാഗാശ്വത്തെ കട്ടുകൊണ്ടുവന്നത് എന്നു കരുതി സഗരപുത്രന്മാര്‍ ആര്‍ത്തുവിളിച്ചു അദ്ദേഹത്തിന്റെ അടുക്കലേയ്‌ക്ക് ഓടി.
അത് മഹാതപസ്വിയായ കപില വാസുദേവനായിരുന്നു. ധ്യാനത്തില്‍നിന്നുണര്‍ന്ന് കോപത്തോടെ ഒരു ഹുംകാരം പുറപ്പെടുവിച്ചു. അദ്ദേഹം നോക്കിയതേയൂള്ളൂ; സഗരപുത്രന്മാര്‍ അറുപതിനായിരവും ഓരോ പിടി ചാരമായി മാറി!
ഏറെനാള്‍ കഴിഞ്ഞു. കുതിരയെ അന്വേഷിച്ചുപോയ മക്കളെ ആരെയും കാണുന്നില്ലല്ലോ. സഗരന്‍ ഉല്‍കണ്ഠാകുലനായി പൗത്രന്‍ അംശുമാനെ വിളിച്ചു.
”മകനേ! നീ വീരപരാക്രമിയാണ്. പിതാക്കന്മാര്‍ക്ക് എന്തുപറ്റിയെന്ന് അന്വേഷിച്ചു ചെല്ലൂ. കളവുപോയ കുതിരയെ കൊണ്ടു വരൂ. വഴിയില്‍ പല മഹാത്മാക്കളേയും കാണും. അവരെ വന്ദിച്ച് വേണം പോകാന്‍. എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ ആയുധങ്ങളും എടുത്തോളൂ.”
അംശുമാന്‍ ഉടനെ പിതാമഹനെ വന്ദിച്ചു വില്ലും ശരവും വാളുമായി പുറപ്പെട്ടു. പിതാക്കന്മാര്‍ കുഴിച്ച വഴികളിലൂടെ പാതാളത്തിലെത്തി. നാലു ദിഗ്ഗജങ്ങളേയും വന്ദിച്ച് അനുഗ്രഹം വാങ്ങിയാണ് മുന്നോട്ടുപോയത്. ഒടുവില്‍, അകലെ മേഞ്ഞുനില്‍ക്കുന്ന യാഗാശ്വത്തെ അംശുമാന്‍ കണ്ടു. പക്ഷേ മുന്നിലെങ്ങും കാണുന്നതെന്താണ്? ഓരോ പിടി ഭസ്മക്കൂനകള്‍! പതിനായിരക്കണക്കിനുണ്ടല്ലോ. ഇവ എന്റെ പിതാക്കന്മാരായ സഗരപുത്രന്മാരുടേതാകുമോ?
എങ്ങനെ അറിയും? ഇവര്‍ക്ക് ഉദകക്രിയ ചെയ്യേണ്ടത് എന്റെ കടമയല്ലേ? അതിന് ഇവിടെയെങ്ങും വെള്ളമില്ല താനും എന്തു ചെയ്യും?
അല്‍പ്പം അകലെ പക്ഷിരാജനായ ഗരുഡന്‍ ഇരിപ്പുണ്ടായിരുന്നു. വിഷമിച്ചു നില്‍ക്കുന്ന അംശുമാനോട് ഗരുഡന്‍ പറഞ്ഞു:
”ഉണ്ണീ! സഗരരാജന്റെ ബന്ധുവായ ഗരുഡനാണ് ഞാന്‍. എന്റെ സഹോദരി സുമതിയുടെ മക്കളാണ് സഗരപുത്രന്മാര്‍. മഹാതപസ്വിയായ കപില വാസുദേവന്റെ കോപത്താല്‍ അവരൊക്കെയും ഭസ്മമാക്കപ്പെട്ടു. അവര്‍ക്ക് മുക്തി ലഭിക്കണമെങ്കില്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. ഹിമവാന്റെ മകളായ ഗംഗയെ ഇതിലൂടെ ഒഴുക്കി ഈ ചാമ്പല്‍ക്കൂനകളെ മുക്കണം. അതിനാകണം നിന്റെ അടുത്ത ശ്രമം. യാഗാശ്വത്തെ നിനക്കുകൊണ്ടുപോകാവുന്നതാണ്. മുത്തച്ഛന്റെ യാഗം മുഴുമിപ്പിക്കലാണ് ഇപ്പോള്‍ പ്രധാനം.”
എല്ലാം ശ്രദ്ധയോടെ ശ്രവിച്ച അംശുമാന്‍ ഭക്ത്യാദരപൂര്‍വം പക്ഷിരാജനെ നമസ്‌കരിച്ചു. പിന്നെ യാഗാശ്വത്തെയും കൊണ്ട് വേഗത്തില്‍ പിതാമഹന്നരികിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. തടസ്സപ്പെട്ടുപോയ യാഗം സഗരമഹാരാജാവ് യഥാവിധി പൂര്‍ത്തീകരിക്കുകയും ചെയ്തു.
(തുടരും)
















