സമൂഹ മാധ്യമത്തിൽ തന്റെ വിശ്വാസത്തെ കുറിച്ച് പങ്ക് വച്ച പോസ്റ്റിന് താഴെ വരുന്ന അധിക്ഷേപങ്ങൾക്ക് തക്ക മറുപടിയുമായി നടി സംസ്കൃതി ഷേണായി. താൻ പങ്ക് വച്ച കുറിപ്പിനെ വർഗീയമായി ചിത്രീകരിക്കാനും, തന്നെ തീവ്രവാദിയെന്ന് മുദ്രകുത്താൻ ശ്രമിച്ചവർക്കും സോഷ്യൽ മീഡിയ വഴിയാണ് സംസ്കൃതി മറുപടി നൽകിയത് .
‘ ഞാൻ ഒരു കൊങ്കണി പെൺകുട്ടിയാണ്, വിവാഹം കഴിക്കുന്നതുവരെ വിഷുവിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ഒരു മലയാളിയെ വിവാഹം കഴിച്ചതിനു ശേഷമാണ് ഞാൻ വിഷു ആഘോഷിക്കാൻ തുടങ്ങിയത്. എന്റെ ഭർത്താവിന്റെ കുടുംബം നോൺ വെജിറ്റേറിയൻ ആണെങ്കിലും, അവർ എന്റെ സസ്യാഹാര ശീലത്തെ ബഹുമാനിക്കുകയും എന്നെ എപ്പോഴും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട് .
ഉത്സവ ദിവസങ്ങളിൽ ഒരു നോൺ വെജിറ്റേറിയൻ ഭക്ഷണവും പാകം ചെയ്യാറില്ല. എന്റെ ഉണ്ണിക്കണ്ണനെക്കുറിച്ച് എനിക്ക് എന്റേതായ ആശയങ്ങളുണ്ട്, ഞാൻ അത് സോഷ്യൽ മീഡിയയിൽ പ്രകടിപ്പിച്ചു. എന്റെ പോസ്റ്റിൽ ഞാൻ ആരെയും ലക്ഷ്യം വച്ചിട്ടില്ല. ഞാൻ എന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം എന്റെ മൗലികാവകാശമാണ്.
പിന്നെ മുഖവും പേരും ഇല്ലാത്തവർ എന്നെ അധിക്ഷേപിക്കുകയും വർഗീയവാദിയെന്നും തീവ്രവാദിയെന്നും വിളിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയ നൽകുന്ന അജ്ഞാതത്വം മുതലെടുത്ത്, ഉണ്ണിക്കണ്ണനെ അതിയായി സ്നേഹിക്കുന്ന ഒരു വിശ്വാസിയുടെ നിഷ്കളങ്കമായ പോസ്റ്റിന് താഴെ വന്ന് അധിക്ഷേപം ചൊരിയുന്നവരാണ് യഥാർഥത്തിൽ ഭീരുക്കൾ.സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കുന്നവരെ മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് ‘ഭീകരവാദി’ എന്ന പേര് കൂടുതൽ ചേരുന്നത് . ഈ ആക്രമണങ്ങളൊന്നും എന്നെ പിന്തിരിപ്പിക്കാൻ പോകുന്നില്ല. ഞാൻ ആവർത്തിക്കുന്നു, എന്റെ ഉണ്ണിക്കണ്ണനു വെണ്ണ മതി.” എന്നാണ് സംസ്കൃതി ഷേണായി പറയുന്നത്.
‘‘എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ. എന്താ, എനിക്കും ഇല്ലേ ആവിഷ്കാര സ്വാതന്ത്ര്യം?’’– എന്ന മറുപടിയും സംസ്കൃതി തന്നെ അധിക്ഷേപിച്ചയാൾക്ക് നൽകിയിരുന്നു.











