ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ പെരമ്പല്ലൂരിൽ വൻ പണവേട്ട. പെരമ്പല്ലൂരിൽ ഡിഎംകെ നേതാവിന്റെ കാറിൽ നിന്ന് 2.44 കോടി രൂപയാണ് ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. ഡിഎംകെ കർഷക യൂണിയൻ നേതാവ് ജയരാമന്റെ കാറിൽ നിന്നാണ് പണം പിടിച്ചെടുത്തത്. ഡിഎംകെ ജില്ലാ കർഷക വിഭാഗം ഡെപ്യൂട്ടി ഓർഗനൈസറായ കീലപുലിയൂർ സ്വദേശി ജയരാമൻ, രാജേഷ് കൃഷ്ണൻ എന്നിവർ പിടിയിലായി.
കാറിൽ നിന്നും പിടിച്ചെടുത്ത പണം പെരമ്പല്ലൂരിലെ തെരഞ്ഞെടുപ്പ് ഓഫീസർ അനിതയ്‌ക്ക് കൈമാറി. സംഭവത്തിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. കാർ ഡ്രൈവർ രാജേഷ് കണ്ണനെയും ചോദ്യം ചെയ്തുവരികയാണ്. പണം ആദായ നികുതി വകുപ്പിന് കൈമാറും. എക്സൈസ് സൂപ്പർവൈസറി ഓഫീസർ പളനിസെൽവന്റെ നേതൃത്വത്തിലുള്ള ഫ്ലയിംഗ് സ്ക്വാഡ് പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ഒരു കാറിന്റെ ഡിക്കിയിൽ അഞ്ച് കാർട്ടൺ പെട്ടികളിലായി 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ആകെ 2,44,97,500 രൂപയാണ് പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് അക്രമരഹിതവും സുതാര്യവുമാക്കാൻ 2,283 ഫ്ലയിംഗ് സ്ക്വാഡ് ടീമുകളെയാണ് തമിഴ്‌നാട്ടിലുടനീളം വിന്യസിച്ചിരിക്കുന്നത്. പരാതികൾ ലഭിച്ചാൽ 100 മിനിറ്റിനുള്ളിൽ നടപടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മെയ് നാലിന് പ്രഖ്യാപിക്കും.
















