ജെറുസലേം : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കർശന മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ . നെതന്യാഹു ഹംഗറിയിൽ വന്നാൽ അറസ്റ്റ് ചെയ്യുമെന്നാണ് പീറ്റർ മാഗ്യാറുടെ മുന്നറിയിപ്പ് . പീറ്റർ മാഗ്യാറിന്റെ നേതൃത്വത്തിലുള്ള ടിസ്സ പാർട്ടിയാണ് അടുത്തിടെ ഹംഗറിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചത്..
“ഹംഗറി അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) അംഗമായി തുടരുമെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഐസിസി ഒരാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാൽ,അംഗരാജ്യത്തിന്റെ അതിർത്തിയിൽ അയാൾ പ്രവേശിച്ചാൽ അയാളെ കസ്റ്റഡിയിലെടുക്കണം.” എന്നാണ് പീറ്റർ മാഗ്യാർ പറയുന്നത് . 2024-ൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗാസയിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതാണ് പീറ്റർ മാഗ്യാർ പരാമർശിച്ചത്.
ഏപ്രിൽ 12-ന് ഹംഗറിയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നു. 199 സീറ്റുകളുള്ള പാർലമെന്റിൽ പീറ്റർ മാഗ്യാറിന്റെ ടിസ്സ പാർട്ടി 138 സീറ്റുകൾ നേടി. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി വിക്ടർ ഓർബന്റെ പാർട്ടി 55 സീറ്റുകൾ നേടി. വിക്ടർ ഓർബന്റെ പാർട്ടി 16 വർഷമായി ഹംഗറിയിൽ അധികാരം നിലനിർത്തിയിരുന്നു
















