ദക്ഷിണായനം മനുഷ്യന്റെ ജീവിതയാത്രയുടെ പ്രതീകം കൂടിയാണ്. മരണത്തിന്റെ തെക്കന്‍ ദിക്കിലേക്ക് അനുക്രമം നടന്നു നീങ്ങുകയാണ് നാം. ശ്രീരാമന്റെ ജീവിതയാത്രയാകട്ടെ, മറ്റൊരു തരത്തിലുള്ള ദക്ഷിണായനവുമാണ്. വടക്കന്‍ ഭാരതത്തില്‍നിന്ന് തെക്കോട്ട് യാത്ര ചെയ്യുകയും വഴിയുടനീളം സംസ്‌കാരവല്‍ക്കരിക്കുകയും ചെയ്ത മൂല്യാനുസന്ധാനത്തിന്റെ യാത്ര. മരണാഭിമുഖമായ മര്‍ത്യയാത്രക്ക് രാമയാത്രയുടെ സന്ദേശങ്ങള്‍ വഴിച്ചോറും ജന്മാന്തരത്തിലേക്കുള്ള ഈടുവയ്‌പ്പും ആയിത്തീരുന്നു. മോക്ഷസാധനയുടെ കൈവല്യമായി മാറുകയാണ് രാമായണം.
രാമായണാരംഭത്തെക്കുറിച്ചൊരു കഥയുണ്ട്. ത്രേതായുഗത്തിലെ രാമകഥയാണല്ലൊ വാല്മീകി പാടിക്കേള്‍പ്പിച്ചത്. മന്വന്തരങ്ങളിലെ ഓരോ ത്രേതായുഗത്തിലും രാമകഥയും വാല്മീകിയും ഉണ്ടായിരുന്നുവെന്നാണ് സങ്കല്‍പ്പം. ആദ്യത്രേതായുഗത്തിലെ വാല്മീകിയെന്ന ആദികവി, രാമായണമെഴുതിയത്, ‘ശതകോടി രാമായണ’മായിട്ടാണ് നൂറുകോടി ശ്ലോകങ്ങളുടെ കാവ്യം. തുഞ്ചത്തെഴുത്തച്ഛനും ഇക്കാര്യം ഓര്‍ക്കാതിരുന്നിട്ടില്ല. ‘നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമി തന്നില്‍’ എന്ന അദ്ധ്യാത്മരാമായണ വരി സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. നൂറുകോടി ശ്ലോകങ്ങളുമായി ഒരു കാവ്യാസ്വാദകനെ തേടി നടന്ന വാല്മീകി കൈലാസനാഥന്റെ മുന്നിലാണെത്തിച്ചേരുന്നത്. അവിടെ നടക്കുന്ന കാവ്യാലാപനത്തിലേക്ക് ആകൃഷ്ടരായി മൂന്നുലോകത്തില്‍ നിന്നുളളവരും എത്തിച്ചേര്‍ന്നു. വായനക്കുശേഷം, ഈ കഥാമാധുരി സ്വന്തം നാട്ടിലേക്കെത്തിക്കാന്‍ സ്വര്‍ഗ്ഗ-ഭൂമി-പാതാളവാസികള്‍ മത്സരിച്ചുവത്രെ. മഹേശ്വരനാകട്ടെ, നിസ്വാര്‍ത്ഥനായി നൂറുകോടിശ്ലോകങ്ങളെ മൂന്നായി വിഭജിച്ച് മൂന്നുവിഭാഗങ്ങള്‍ക്കും നല്‍കി. വിഭജിക്കാനാവാതെ അവശേഷിച്ച രണ്ടക്ഷരങ്ങള്‍ ശിവന്‍ തന്റേതാക്കുകയും സ്വന്തം ഹൃദയത്തില്‍ വിന്യസിക്കുകയും ചെയ്തു. അങ്ങനെ ശിവഹൃദയത്തിലമര്‍ന്ന രണ്ടക്ഷരമാണ് ‘രാമ’മന്ത്രം. ”ശിവസ്യഹൃദയേ വിഷ്ണു, വിഷ്‌ണോശ്ചഹൃദയേ ശിവ:” എന്ന വരികളുടെ അടിസ്ഥാനവും ഇവിടെ തുടങ്ങുന്നു. ശിവന്റെ മനസ്സില്‍ വൈഷ്ണവ സ്വരൂപമായ ശ്രീരാമന്‍ കുടിയിരിക്കുമ്പോള്‍, രാമന്റെ മനസ്സിലുള്ള ശിവനെയാണ് അദ്ദേഹം രാമേശ്വരത്ത് പ്രതിഷ്ഠിച്ച് വണങ്ങുന്നത്.
മനുഷ്യമനസ്സിലും സമൂഹത്തിലുമുള്ള കാലുഷ്യത്തിന്റെ രാവ്‌നീക്കുന്ന പുണ്യമാണ് രാമായണം. രാവ്, പുലരിയില്‍ ലയിച്ച് പകല്‍വെട്ടമാകുന്നതുപോലെ നന്മയുടെ പ്രകാശത്തില്‍ അലിഞ്ഞില്ലാതാവുകയാണ് തിന്മ. ഇതുതന്നെയാണ് രാമായണം വിഭാവനം ചെയ്തതും. ധര്‍മചിന്ത വെടിഞ്ഞുകൊണ്ടുള്ള അര്‍ത്ഥകാമാസക്തിയെ അപലപിക്കുകയാണ്. രാമായണത്തിലെ ഒട്ടനവധി കഥാസന്ദര്‍ഭങ്ങള്‍. ‘വിഗ്രഹവാന്‍ ധര്‍മ:’ എന്നാണ് ശ്രീരാമന്റെ വിശേഷണം. അതുകൊണ്ടുതന്നെ ഈ കേന്ദ്രകഥാപാത്രത്തിന്റെ മിഴിവ്, ധര്‍മബോധത്തിന്റെ പ്രസരണമായി മാറുന്നു. ലൗകികസമ്പത്തിന്റെയും ആഗ്രഹങ്ങളുടെയും പിറകെ മനസ്സും ശരീരവും പായിക്കുന്ന ലോകത്തിന്റെ പരിഛേദം രാമായണത്തിലുടനീളം കാണാം. വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും സദാചാരം മറന്നും ജീവിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളുണ്ടിതില്‍. താടകമാരും ശൂര്‍പ്പണഖമാരുമൊക്കെയടങ്ങുന്ന ഇത്തരക്കാരുടെ നേര്‍ക്കുള്ള കൂരമ്പായിട്ടാണ് ധര്‍മബോധനം പ്രവര്‍ത്തിക്കുന്നത്.
പ്രൊഫ.വി.ടി.രമ
(തുടരും)
















