സിദ്ധാശ്രമത്തില്‍
നാലാം ദിവസം പുലര്‍ന്നപ്പോള്‍ കുളിച്ചു ശുദ്ധരായി തനിക്കരികില്‍ വന്ന കുമാരന്മാരോട് വിശ്വാമിത്രന്‍ പറഞ്ഞു:
”നിങ്ങള്‍ ശത്രുക്കളെ ജയിക്കാന്‍ ശക്തിയുള്ളവരാകട്ടെ. അടിക്കടി മംഗളവും ഭവിക്കട്ടെ. അതിലേക്ക് നിങ്ങളില്‍ സംപ്രീതനായ ഞാന്‍ ദിവ്യങ്ങളായ അസ്ത്രങ്ങളും ആയുധങ്ങളും വിദ്യകളും ഉപദേശിക്കാന്‍ ആഗ്രഹിക്കുകയാണ്. അവ സ്വീകരിച്ചാലും….”’
വിശ്വാമിത്രന്‍ വിവിധ രൂപത്തിലും ശക്തിയിലുമുള്ള ചക്രങ്ങള്‍, പാശങ്ങള്‍, അസ്ത്രങ്ങള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയെ മന്ത്രങ്ങള്‍ ചൊല്ലി രാമന് മുന്നില്‍ പ്രത്യക്ഷമാക്കിക്കൊടുത്തു. അവരെല്ലാം രാമനോട് പറഞ്ഞു:
”പ്രഭോ! അവിടുത്തെ ദാസനായി ഞങ്ങളിതാ വന്നിരിക്കുന്നു. എന്തുവേണമെന്ന് കല്‍പ്പിച്ചാലും.”
രാമചന്ദ്രന്‍ അവരെ സ്‌നേഹസ്‌മേരത്തോടെ തലോടിയിട്ടെന്നവണ്ണം പറഞ്ഞു: ”നിങ്ങളെല്ലാം എന്റെ ഹൃദയത്തില്‍ വസിച്ചാലും!”
പിന്നീട് വിശ്വാമിത്രന്‍ അസ്ത്രസംഹാരമന്ത്രങ്ങളും രാമന്നു ഉപദേശിച്ചു. തേജസ്സാര്‍ന്നവരെങ്കിലും ആശ്രിതഭാവത്തില്‍ എത്തിയ അവരോടും രാമന്‍ പറഞ്ഞു:
”നിങ്ങളും എന്റെ ഹൃദയത്തില്‍ വസിക്കുവിന്‍. ആവശ്യം വരുമ്പോള്‍ എന്റെ വിളിപ്പുറത്തു എത്തിയാല്‍ മതി.”
”അങ്ങനെയാകാം” എന്നു പറഞ്ഞു അവരെല്ലാം അദൃശ്യരായി. രാമന്‍ അനുജനായ ലക്ഷ്മണന് ഉപദേശിച്ചു കൊടുത്തു. പിന്നീട് മൂവരും യാത്ര തുടര്‍ന്നു.
നടന്നു നീങ്ങുന്തോറും കുളിര്‍മ്മയുടെ തഴുകല്‍ അനുഭവപ്പെടുന്നു: ശാന്തിയുടെ സുഗന്ധവും. മനോഹരമാണ് കാഴ്ചകള്‍. തപസ്സിലാഴ്ന്നവരെപ്പോലെ നില്‍ക്കുന്നു, മരങ്ങള്‍. സൗമ്യശീലരാണ് മൃഗങ്ങളും പറവകളുമെല്ലാം. വിശേഷപ്പെട്ട ഈ സ്ഥലം ഏതാണ് മഹര്‍ഷേ?
രാമാ! നീ ഊഹിക്കുന്നതിലേറെ പാവനത്വവും ഈ സ്ഥലത്തിനുണ്ട്. മഹാപ്രഭുവായ വിഷ്ണു അനേകായിരം വര്‍ഷങ്ങള്‍ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നു. ദേവന്മാരെല്ലാം ഇങ്ങോട്ടുവന്നു ഭഗവാനോട് പറഞ്ഞു.
”ഭഗവാനേ! ഇന്ദ്രപദം ലഭിക്കാന്‍ മഹായാഗം നടത്തുകയാണ് അസുരരാജനായ മഹാബലി. ആ യജ്ഞം പൂര്‍ത്തീകരിക്കപ്പെട്ടാല്‍ വലിയ ആപത്താണ്. അതില്‍നിന്ന് അങ്ങ് ഞങ്ങളെ രക്ഷിക്കണം.”
വിഷ്ണു അവരെ ആശ്വസിപ്പിച്ചുവിട്ടശേഷം കൊടുംതപസ്സില്‍ കഴിയുന്ന കശ്യപമഹര്‍ഷിക്കും പത്‌നി അദിതിക്കും അരികില്‍ എത്തി. അവരുടെ സ്തുതികള്‍ കേട്ട ഭഗവാന്‍ എന്തുവരമാണ് വേണ്ടതെന്ന് ചോദിച്ചു.
”അങ്ങ് ഞങ്ങളുടെ മകനായി പിറക്കണം. ദുഃഖിതരായ ദേവന്മാരെ രക്ഷിക്കണം. അതിലൂടെ കര്‍മസിദ്ധി തെളിയുന്ന ഈ സ്ഥലം സിദ്ധാശ്രമം എന്ന പേരില്‍ അറിയപ്പെടുകയും വേണം.”
”അങ്ങനെ ഭവിക്കട്ടെ.” എന്നു ഭഗവാന്‍ അനുഗ്രഹിച്ചു.
ഏറെ വൈകാതെ, അദിതിയുടേയും കശ്യപന്റേയും മകനായി പിറന്ന, വാമനനായ ഭഗവാന്‍ മഹാബലിയുടെ യജ്ഞസ്ഥലത്തെത്തി രാജാവിനോട് പറഞ്ഞു:
”അങ്ങയുടെ യജ്ഞപ്പെരുമയും ദാനശീലവും കേട്ടറിഞ്ഞു വല്ലതും കിട്ടുമെന്നുള്ള പ്രതീക്ഷയോടെ വന്ന ഒരു ഭിക്ഷുവാണ് ഞാന്‍.”
അതുകേള്‍ക്കേ മഹാബലിക്ക് പൊങ്ങച്ചം കൂടി. തന്റെ അപാരമായ സമ്പത്തിന്റെ പട്ടികയില്‍നിന്ന് ചിലത് നിരത്തിയിട്ട് അഹങ്കാരത്തോടെ പറഞ്ഞു: ”എന്താണ് വേണ്ടതെന്നു വച്ചാല്‍ ചോദിച്ചോളൂ. എന്തും തരാന്‍ ഒരുക്കമാണ്.”
”എനിക്ക് അധികമൊന്നും വേണ്ട.” ഭഗവാന്‍ പുഞ്ചിരിയോടെ പറഞ്ഞു: ”എന്റെ കാലുകള്‍കൊണ്ട് അളന്നെടുക്കാവുന്ന മൂന്നടിസ്ഥലം മതി; തപസ്സു ചെയ്യാനാണ്.”
വാമനന്റെ ആവശ്യം കേട്ട് മഹാബലി ചിരിച്ചുപോയി. അദ്ദേഹം പറഞ്ഞു: ”ശരി. അങ്ങയ്‌ക്ക് അത്രയും മതിയെങ്കില്‍ ആകട്ടെ.”
ഭൂമിദാനത്തിന് തയ്യാറായ ബലിയെ തടയാന്‍ കുലഗുരുവായ ശുക്രാചാര്യന്‍ ഒരു ശ്രമം നടത്തി. വന്നിരിക്കുന്നത് സാക്ഷാല്‍ മഹാവിഷ്ണുവാണെന്നും അസുരകുലത്തിന്റെ പതനത്തിനാണെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ആ ശ്രമം പക്ഷെ, വിജയിച്ചില്ല.
”അങ്ങയുടെ പാദങ്ങളാല്‍ത്തന്നെ ഭൂമി അളന്നെടുത്താലും!” എന്നു പറഞ്ഞു മഹാബലി ജലം വീഴ്‌ത്തവേ, വാമനന്‍ വിശ്വത്തോളം വലുതായി മൂന്നുലോകവും അളന്നു കഴിഞ്ഞു! രണ്ടടി കൊണ്ട്!
മൂന്നാമത്തെ അടി അളക്കാന്‍ സ്ഥലമെവിടെ എന്നു ചോദിക്കേണ്ടിവന്നില്ല. മഹാബലി ഭക്തിപൂര്‍വം തലകുനിച്ചു നിന്നു!
”ആസുരതയുടെ വ്യാപനം തടയാന്‍ ഭഗവാന്‍ വിഷ്ണു തൃപ്പാദമൂന്നിയ ആ സ്ഥലമാണ് രാമാ, ഞാന്‍ വാസസ്ഥാനമാക്കിയ സിദ്ധാശ്രമം. വിശ്വാമിത്രനായ ഞാന്‍ ഇവിടെ ചെയ്യുന്നത് വിശ്വശാന്തിക്കായുള്ള യജ്ഞവുമാണ്. പക്ഷേ, രാക്ഷസന്മാര്‍ അത് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കുന്നില്ല. രക്ത-മാംസാദി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അശുദ്ധിപ്പെടുത്തുകയാണ്. അവരെ നിഗ്രഹിച്ചു നീ എന്റെ മഹായാഗത്തെ രക്ഷിച്ചാലും!”
ആശ്രമത്തിലെത്തിയ വിശ്വാമിത്ര മുനിയേയും രാമലക്ഷ്മണന്മാരെയും അവിടെയുള്ള മറ്റു മഹര്‍ഷിമാരും ശിഷ്യരും ചേര്‍ന്ന് സ്വീകരിച്ചു.
”കുമാരന്മാരെ, നിങ്ങള്‍ സുഖമായി ഇനി വിശ്രമിച്ചാലും. ഇപ്പോള്‍ മുതല്‍ ഞാന്‍ വ്രതദീക്ഷ എടുക്കുകയാണ്. നാളെ രാവിലെ യാഗം ആരംഭിക്കും. അതിന്റെ സംരക്ഷണത്തിന് വേണ്ടതെല്ലാം നിങ്ങള്‍ ചെയ്യുക. മുനിമാരും മറ്റു ശിഷ്യരും സഹായത്തിനുണ്ടാകും.” വിശ്വാമിത്രന്‍ പറഞ്ഞു.
…തുടരും
പി.ഐ.ശങ്കരനാരായണന്‍
















