കാമാശ്രമത്തിലൂടെ
അയോദ്ധ്യാ രാജധാനി വെടിഞ്ഞുള്ള ആദ്യരാത്രി. അത് പ്രകൃതിയുടെ മടിത്തട്ടിലായിരുന്നു. നദിയുടേയും കാടിന്റെയും കൈകളില്‍ രാമലക്ഷ്മണന്മാര്‍ മതിമറന്നുറങ്ങി.
നേരത്തെ ഉണര്‍ന്നു കഴിഞ്ഞ വിശ്വാമിത്ര മഹര്‍ഷി അവരുടെ കിടപ്പു നോക്കി ഒരു നിമിഷം പുഞ്ചിരിയോടെ നിന്നു. പിന്നെ വിളിച്ചു:
”ഉണ്ണീ, രാമാ! ഉഷസ്സ് വരവായി. എഴുന്നേല്‍ക്കൂ. ദൈവനിശ്ചിതമായ ദിനകൃത്യങ്ങളില്‍ മുഴുകൂ.”
കൗസല്യ സുപ്രജാ രാമ
പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ
ഉത്തിഷ്ഠ നര ശാര്‍ദൂല
കര്‍ത്തവ്യം ദൈവമാഹ്നികം
ഇങ്ങനെയാണ് സംസ്‌കൃതത്തിലുള്ള ഉദ്‌ബോധനം. ഭാരതത്തില്‍ ഇതു കേട്ടിട്ടില്ലാത്തവര്‍ കുറയും. എന്നാല്‍ വിശ്വാമിത്രന്‍ രാമനെ വിളിച്ചുപറയുന്നതാണ് ഈ വരികളെന്ന് പലരും അറിയുന്നില്ല.
വാസ്തവത്തില്‍ രാമനോട് മാത്രമുള്ളതല്ല ഈ ഉദ്‌ബോധനം. നാം ഓരോരുത്തരോടും ഉള്ളതാണ്. ഉറങ്ങിയതു മതി; ഉണരൂ! കര്‍മങ്ങള്‍ അനുഷ്ഠിക്കൂ. എന്ന ഗുരുവാക്യം.
രാമലക്ഷ്മണന്മാര്‍ വേഗത്തില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ചു, വിശ്വാമിത്രനെ വന്ദിച്ചു, ഒപ്പം യാത്രയായി. സരയൂനദി ഗംഗയുമായി ചേരുന്നിടത്തുള്ള ഒരാശ്രമത്തിലാണ് അവര്‍ പിന്നെ എത്തിയത്.
”ഇതാണ് രാമാ, കാമാശ്രമം!” വിശ്വാമിത്രന്‍ പരിചയപ്പെടുത്തി.
”കാമാശ്രമമോ? അങ്ങനെയും ഒരാശ്രമമുണ്ടെന്നോ?”
”അതെ. പക്ഷെ, കാമന്‍ ഇവിടെ ജീവിക്കുന്നില്ല. ശിവസാന്നിദ്ധ്യമാണ് പ്രധാനം. തന്റെ തീവ്ര തപസ്സിനെ തടസ്സപ്പെടുത്താനെത്തിയ കാമദേവനെ ശിവന്‍ അഗ്നിനേത്രത്താല്‍ ഭസ്മമാക്കിക്കളഞ്ഞു എന്നു കേട്ടിട്ടില്ലേ? അത് ഇവിടെ വെച്ചായിരുന്നു. അതിനാലാണ് കാമാശ്രമം എന്ന പേര്‍ ഉണ്ടായത്.
ശിവഭക്തരായ അനേകം മുനിമാര്‍ ഈ ആശ്രമത്തില്‍ തപസ്സ് അനുഷ്ഠിക്കുന്നുണ്ട്. അവര്‍ പരമപവിത്രരും കാമത്തെ ജയിച്ചവരുമാണ്. രാമാ, നീയും കാമനെ ജയിക്കാന്‍ കരുത്തു നേടണം. ഇവിടെ താമസിച്ചു, കുളിയും ജപഹോമാദികളും കഴിച്ചു പരിശുദ്ധരായി വേണം നമുക്ക് ഇനി യാത്ര തുടരാന്‍.”
അപ്പോഴെക്കും പലേടങ്ങളിലായി തപസ്സിലമര്‍ന്നിരുന്ന മുനിമാര്‍ അകക്കണ്ണില്‍ വിശിഷ്ടാതിഥികളുടെ വരവ് കാണുകയും അവരെ സ്വീകരിക്കാന്‍ എത്തുകയും ചെയ്തു. മുനിമാരുടെ സല്‍ക്കാരം സ്വീകരിച്ചും വിശ്വാമിത്രന്റെ കഥകള്‍ ശ്രവിച്ചും രാമലക്ഷ്മണന്മാര്‍ ആദ്യ വനവാസത്തിലെ രണ്ടാം രാത്രിയും അങ്ങനെ കഴിച്ചു.
അടുത്ത പ്രഭാതം. ദിനാനുഷ്ഠാനങ്ങള്‍ക്കുശേഷം വിശ്വാമിത്രന്റെ കൂടെ രാജകുമാരന്മാര്‍ യാത്രയായി. കാമാശ്രമത്തിലെ മുനിമാര്‍ അവരെ ഗംഗാതീരം വരെ അനുഗമിച്ചു.
വിശ്വാമിത്രനേയും കുമാരന്മാരെയും വഹിച്ച തോണി മുന്നോട്ട് നീങ്ങി. ആഹാ! എത്ര മനോഹരമായ കാഴ്ചകള്‍! താഴെ കാണുന്നത് നീലജലപ്പരപ്പ്. മേലെ നീലാകാശവും വെളുത്ത മേഘങ്ങളും. ഇരുകരകളിലും വനപ്പച്ച. കാറ്റിലാടുന്ന മരങ്ങള്‍. താളം പിടിക്കുന്ന കുഞ്ഞോളങ്ങള്‍. കണ്ണുകൊണ്ടും മനസ്സുകൊണ്ടും അതൊക്കെയും നുകരുകയാണ് രാജകുമാരന്മാര്‍.
ഗംഗാനദിയുടെ മധ്യത്തിലെത്തവേ അപൂര്‍വമായൊരു ശബ്ദമുയരുന്നത് രാമന്‍ ശ്രദ്ധിച്ചു. അത് എന്താണെന്നറിയാന്‍ ഗുരുവിനോട് ചോദിക്കുകയും ചെയ്തു.
”രാമാ, കൈലാസ പര്‍വതത്തില്‍ മനോഹരമായ ഒരു സരസ്സുണ്ട്. ബ്രഹ്മാവ് ഒരിക്കല്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാല്‍ ഉണ്ടായതാണ്. അതിനാല്‍ മാനസ സരസ്സ് എന്ന പേരും ലഭിച്ചു. ദിവ്യമായ ആ സരസ്സില്‍ നിന്ന് പിന്നെ ഒരു നദി പ്രവഹിക്കുവാന്‍ തുടങ്ങി. സരസ്സില്‍നിന്ന് ഉണ്ടായതല്ലേ? അതിനാല്‍ ആ നദിക്ക് സരയൂ എന്ന പേരും ലഭിച്ചു.
പുണ്യനദിയായ സരയൂ അയോധ്യയെ വലംവച്ചാണ് ഒഴുകുന്നത്. അതിന്റെ തീരത്തൂടെയാണല്ലോ നാം വന്നത്. ബ്രഹ്മാവിന്റെ മാനസപുത്രി എന്നുപറയാവുന്ന സരയൂ നദിയും ശിവപ്രിയയായ ഗംഗയും ഇവിടെവച്ചാണ് കൂടിച്ചേര്‍ന്നു മഹാസാഗരത്തിലേയ്‌ക്ക് ഒഴുകുന്നത്. അവര്‍ തമ്മിലുള്ള കൂടിച്ചേരലിന്റെ ആഹ്ലാദാരവമാണ്, ഹൃദയസല്ലാപങ്ങളാണ് രാമാ, നീ കേള്‍ക്കുന്നത്. ഭക്തിപൂര്‍വം ഈ പുണ്യസ്ഥാനത്തെ വന്ദിച്ചാലും.”
രാമലക്ഷ്മണന്മാര്‍ പുണ്യനദികളുടെ സംഗമസ്ഥാനത്തെ ആദരവോടെ വന്ദിച്ചു. ഗംഗയുടെ തെക്കേ കരയിലാണ് അവര്‍ തോണിയിറങ്ങിയത്. പിന്നെ യാത്രയായി.
അല്‍പ്പദൂരം നടന്നപ്പോള്‍ കാടിന് കനം കൂടി വന്നു. ഇടതിങ്ങിയ വന്മരങ്ങള്‍. അവയില്‍ ചുറ്റിപ്പടര്‍ന്ന വള്ളികള്‍. ചെറുതും വലുതുമായ ഓരോ ശബ്ദങ്ങള്‍. ചിലത് ശല്യപ്പെടുത്തുന്നവയെങ്കില്‍ ചിലത് ഭയപ്പെടുത്തുന്നവ.
”ഈ കാടു വളരെ ഭീകരമായിരിക്കുന്നല്ലോ മഹര്‍ഷേ! എന്തുകൊണ്ടാണിങ്ങനെ?”
രാമന്റെ ചോദ്യം കേട്ട് വിശ്വാമിത്രന്‍ പുഞ്ചിരിയോടെ പറഞ്ഞു:
”ഇപ്പോള്‍ കാടായി കാണപ്പെടുന്ന ഇവിടം പണ്ട് ധനധാന്യസമൃദ്ധമായ രണ്ടു നാടുകളായിരുന്നു രാമാ. മലദം, കരൂഷം എന്നിങ്ങനെയായിരുന്നു പേരുകള്‍. ദേവേന്ദ്രനില്‍നിന്നാണ് ആ പേര്‍ ലഭിച്ചത്.”
”അതിന് വല്ല കാരണവും ഉണ്ടായോ?”
”ഉണ്ടായി. പണ്ട് വൃത്രാസുരനെ ഇന്ദ്രന്‍ കൊല്ലുകയുണ്ടായില്ലേ? അപ്പോഴുണ്ടായ ബ്രഹ്മഹത്യാ പാപം മൂലം ഇന്ദ്രന്‍ വിഷമത്തിലായി. അഴുക്കും വിശപ്പും വര്‍ധിച്ചു. അതുകണ്ടു ദേവന്മാരും മുനിമാരും ചേര്‍ന്നു ഒരു സഹസ്രകലശം നടത്തി ദേവേന്ദ്രനിലെ അഴുക്കും വിശപ്പും ഒഴുക്കിക്കളയുകയായിരുന്നു. അവ ഭൂമിയില്‍ പതിച്ച സ്ഥലമായാലാണ് മലദം, കരൂഷം എന്നീ പേരുകള്‍ നല്‍കപ്പെട്ടത്. ഇവിടം സമൃദ്ധമാകട്ടെ എന്നു ദേവേന്ദ്രന്‍ അനുഗ്രഹിക്കുകയും ചെയ്തു.
അപൂര്‍വശിഷ്യരെ തേടി വിശ്വാമിത്രന്‍ ചെന്നത്.
കൊട്ടാരത്തിലെ സുഖജീവിതത്തിനപ്പുറം, സരയൂ നദിക്കരയില്‍ വെച്ചായിരുന്നല്ലോ രാമലക്ഷ്മണന്മാര്‍ക്കുള്ള വിശ്വാമിത്രന്റെ മന്ത്രോപദേശം. അവിടുത്തെ പുല്‍ത്തകിടിയിലായിരുന്നു ആ രാത്രിയില്‍ അവരുടെ ഉറക്കം. രാജകുമാരന്മാര്‍ അങ്ങനെ പരുക്കന്‍ ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ അനുഭവിച്ചറിയാന്‍ തുടങ്ങി.
..തുടരും
പി.ഐ.ശങ്കരനാരായണന്‍
















