പിസി ചാക്കോ ഒരു സാധാരണ കോണ്‍ഗ്രസുകാരനല്ല. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്താവെന്നതിലുപരി രാഹുലിനെക്കാള്‍ ജനങ്ങളുമായി ബന്ധമുള്ള രാജ്യത്തെ അറിയുന്ന രാഷ്ട്രീയക്കാരനാണ്. നന്നേ ചെറുപ്പത്തില്‍ കേരളത്തില്‍ വ്യവസായമന്ത്രിയാവുകയും അഖിലേന്ത്യാതലത്തില്‍ തന്നെ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത വ്യക്തിയുമാണ്. പാര്‍ലമെന്റേറിയനെന്ന നിലയില്‍ മികവു മനസ്സിലാക്കിയതുകൊണ്ടാണല്ലൊ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ ചെയര്‍മാനായി കോണ്‍ഗ്രസ് പാര്‍ട്ടി പി.സി. ചാക്കോയെ നിശ്ചയിച്ചത്. എന്തുതന്നെ വിവരവും രാഷ്ട്രീയ വിദ്യാഭ്യാസവുമുണ്ടെങ്കിലും ചാക്കോ കോണ്ഗ്രസ്സിലായിപ്പോയില്ലേ. കോണ്‍ഗ്രസ് ഇന്ന് ജനങ്ങള്‍ ഏറെ വെറുക്കുന്ന രാഷ്ട്രീയകക്ഷിയാണ്. ഇഎംഎസ് നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞതുപോലെ കൊടിലുകൊണ്ടുപോലും തൊടാന്‍കൊള്ളാത്ത വൃത്തികേടിന്റെ കൂമ്പാരമായി മാറിയ കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പോടെ തൂത്തെറിയപ്പെടണമെന്നാണ് മഹാഭൂരിപക്ഷം വോട്ടര്‍മാരും ചിന്തിക്കുന്നത്. അത് മനസിലാക്കാന്‍ അന്നംതിന്നുന്നവര്ക്കെല്ലാം സാധിക്കുന്നതേയുള്ളു. താന്‍ തിരിച്ചറിഞ്ഞകാര്യം പി.സി.ചാക്കോ പരസ്യമായി പറയുകയും ചെയ്തു. ചാക്കോ അങ്ങനെ പറയരുതായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് നടത്തിയ പ്രതികരണം സ്വാഭാവികം മാത്രം. ചാക്കോ പറഞ്ഞതിനെക്കാള്‍ അപകടകരമായ വാക്കുകള്‍ പലപ്പോഴായി സുധീരന് പറഞ്ഞിരുന്നു എന്നത് വേറെ കാര്യം. ഭക്തിമൂത്ത് ഊരാളനാകുമ്പോള് അതനുസരിച്ച് മാറ്റം വന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തില്ലെന്നും പാര്‍ട്ടിക്ക് പ്രതികൂല കാലാവസ്ഥയാണിപ്പോഴുള്ളതെന്നുമാണ് ചാക്കോ തുറന്നടിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പേ കോണ്‍ഗ്രസിന്റെ തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണല്ലൊ ഇത്. എറണാകുളം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചാക്കോ. മൂന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പറയാവുന്ന സ്ഥിതിവിശേഷമല്ല ഇപ്പോഴുള്ളത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ചപറ്റിയതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം. ചെയ്ത കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതിരുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പരാജയമാണ് എന്നൊക്കെ ചാക്കോ വിവരിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റുകയാണ് അദ്ദേഹം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഇത് നടപ്പാക്കിയില്ല. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ മന്‍മോഹന്‍സിംഗ് അവഗണിക്കുകയായിരുന്നുവെന്നും ചാക്കോ തുറന്നടിച്ചു.
സര്‍ക്കാരിനെതിരായ വസ്തുതകള്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ പ്രതിപക്ഷവും മാധ്യമങ്ങളും വിജയിച്ചു. ടുജി സ്പെക്ട്രം തുടങ്ങിയ അഴിമതി ആരോപണങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിനും ഭരണനേതൃത്വത്തിനും സാധിച്ചില്ല. ടുജി സ്പെക്ട്രം കേസില്‍ ജെപിസി റിപ്പോര്‍ട്ട് ലോക്സഭയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് ദൗര്‍ഭാഗ്യകരമായെന്നും ജെപിസിയുടെ ചെയര്‍മാന്‍കൂടിയായ പി.സി. ചാക്കോ പറയുമ്പോള്‍ അത് ഒരു കോണ്ഗ്രസ്സുകാരന് പറയാന്‍ കഴിയുന്നതിന്റെ പരമാവധിയുമാണ്.
നേതാക്കള്‍ക്കും അണികള്‍ക്കും ഇടയില്‍ പടരുന്ന നിരാശയും ജനങ്ങളുടെ വ്യക്തമായ തീരുമാനവുമാണ് ചാക്കോയുടെ വാക്കുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. പരാജയം മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് നേതൃത്വം അതിന്റെ പാപഭാരം മുഴുവന്‍ മന്‍മോഹന്‍സിംഗിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണെന്നതില്‍ സംശയമില്ല. മന്‍മോഹന്‍സിംഗ് പതിവായി മാധ്യമങ്ങളെ കണ്ടാലും വാതുറന്നാലും കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ല. കാരണം ജനങ്ങള്‍ക്ക് ബോധ്യമാകുന്ന ന്യായങ്ങളൊന്നും പ്രധാനമന്ത്രിക്ക് പറയാനുണ്ടായിരുന്നില്ല. വിലക്കയറ്റം വാണംപോലെ കുതിച്ചുയരുന്നത് നേരിട്ടനുഭവിക്കുന്നവരാണല്ലൊ ജനങ്ങള്‍. പെട്രോള്‍, ഡീസല്‍വില, പാചകവാതകം കൊണ്ടുള്ള മരണക്കളി, ആധാര്‍ കാര്‍ഡിന്റെ പേരില്‍ നടത്തിയ തുഗ്ലക്ക് സമീപനം. എല്ലാറ്റിനും ഉപരിയായി രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന സേനാവിഭാഗത്തോടുള്ള അവഗണന. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന നിര്‍ണായക വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയായ്ക, പിന്‍സീറ്റ് ഡ്രൈവിംഗിന് വഴങ്ങുന്ന പ്രധാനമന്ത്രി. അഴിമതി കലയാക്കി വികസിപ്പിച്ച കേന്ദ്രമന്ത്രിമാര്‍. ഇതെല്ലാം നേരിട്ടനുഭവിക്കുന്ന ജനങ്ങളോട് സര്‍ക്കാരിന് അനുകൂലമായി ഇനി ആരു എന്ത് പറഞ്ഞാലും വിലപ്പോകില്ല. അതുകൊണ്ടുതന്നെയാവണം സ്വന്തം തോല്‍വി പോലും മുഖാമുഖം കണ്ടുനില്ക്കുന്ന ചാക്കോ മനസ്സു തുറന്നുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: