ജോഹന്നസ്ബര്‍ഗ്: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ യുവ സൂപ്പര്‍താരം നെയ്മറുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ ബ്രസീല്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു കാനറികളുടെ പടയോട്ടം. ആദ്യപകുതയില്‍ മഞ്ഞ ജേഴ്സിയില്‍ ഇറങ്ങിയ ബ്രസീലില്‍ രണ്ടാം പകുതയില്‍ നില ജേഴ്സിയണിഞ്ഞാണ് കളത്തിലിറങ്ങിയത്.
ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനിറ്റില്‍ അവരുടെ ഡെയ്ലണ് ക്ലാസ്സണ്‍ 35 വാര അകലെന്ന് പായിച്ച ഷോട്ട് ബ്രസീല്‍ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തിയപ്പോള്‍ കാനറികള്‍ ആശ്വാസം കൊണ്ടു. തൊട്ടുപിന്നാലെ ബ്രസീലിന്റെ ഓസ്കറിന്റെ ഗോള്‍ ശ്രമവും പാഴായി. 7-ാം മിനിറ്റില്‍ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ബ്രസീലിന്റെ ഫ്രെഡ് അടിച്ചത് ക്രോസ് ബാറിന് മുകളില്‍ക്കൂടി പറന്നു. 10-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ പിറന്നു. മൈതാനമധ്യത്തുനിന്ന് ദക്ഷിണാഫ്രിക്കന്‍ ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് അഡ്വാന്‍സ് ചെയ്ത് കയറിയ ഗോളിയുടെ തലക്ക് മുകളിലൂടെ ഓസ്കര് കോരിയിട്ടു. പിന്നീട് 41-ാം മിനിറ്റില്‍ ബ്രസീല്‍ ലീഡ് ഉയര്‍ത്തി. പൗളീഞ്ഞോ നല്കിയ പാസ് സ്വീകരിച്ച് കുതിച്ച നെയ്മര്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തെ മറികടന്നശേഷം ഇടംകാലുകൊണ്ട് പായിച്ച നല്ലൊരു ഷോട്ട് വലയില്‍ കയറി. പിന്നീട് രണ്ടാം പകുതി ആരംഭിച്ച് ഒരു മിനിറ്റ് പിന്നിടുന്നതിന് മുന്നേ ബ്രസീല്‍ മൂന്നാം ഗോളും നേടി. ഫ്രെഡ് നല്കിയ പാസ് സ്വീകരിക്കുമ്പോള്‍ അഡ്വാന്‍സ് ചെയ്ത് കയറിയ ദക്ഷിണാഫ്രിക്കന്‍ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ നെയ്മര്‍ പന്ത് വലയിലേക്ക് കോരിയിട്ടു. പിന്നീട് 79-ാം മിനിറ്റില്‍ ബ്രസീല്‍ ഫെര്ണാന്ഡീഞ്ഞോയിലൂടെ നാലാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്ത് നെയ്മര്‍ തന്റെ ഹാട്രിക്കും ബ്രസീലിന്റെ അഞ്ചാം ഗോളും സ്വന്തമാക്കി. ബ്രസീല്‍ അഞ്ച് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. മികച്ച ഒരു ഷൂട്ടറുടെ അഭാവമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിഴലിച്ചത്. അവര്‍ക്ക് ലഭിച്ച ചില അവസരങ്ങള്‍ ബ്രസീലിയന്‍ ഗോളി ജൂലിയോ സെസാറിന്റെ മെയ്വഴക്കത്തിന് മുന്നിലും വിഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: