മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി 20യിലും ഇംഗ്ലണ്ടിന് ദയനീയ തോല്‍വി. എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഓസ്ട്രേലിയ സ്വന്തമാക്കി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് മാത്രമാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 14.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്ത ലക്ഷ്യം മറികടന്നു. അര്‍ദ്ധസെഞ്ച്വറി നേടിയ കാമറൂണ്‍ വൈറ്റിന്റെയും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയുടെയും മികച്ച ബാറ്റിംഗാണ് ഓസ്ട്രേലിയക്ക് അനായാസ വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് നിരയില്‍ 22 റണ്‍സെടുത്ത ബട്ട്ലറാണ് ടോപ് സ്കോറര്‍. ലമ്പ്, ജോ റൂട്ട്, ബ്രസ്നന് എന്നിവര്‍ 18 റണ്‍സും ബ്രോഡ് പുറത്താകാതെ 18ഉം റണ്‍സ് നേടി. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹസ്ലെവുഡാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
തുടര്‍ന്ന് 131 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് കാമറൂണ്‍ വൈറ്റും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ഒന്നാം വിക്കറ്റല്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 10 റണ്‍സെടുത്ത ഫിഞ്ചിനെ പുറത്താക്കി ബ്രസ്നനാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത മാക്സ്വെല്ലിനെ ട്രെഡ്വെല് ബ്രസ്നന്റെ കൈകളിലെത്തിച്ചു. പിന്നീട് കാമറൂണ്‍ വൈറ്റിനൊപ്പം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ബെയ്ലി ടീമിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. ബെയ്ലി 28 പന്തില്‍ 7 ഫോറും മൂന്നു സിക്സറും ഉള്‍പ്പെടെ 60 റണ്‍സും വൈറ്റ് 45 പന്തില്‍ നിന്ന് 9 ബൗണ്ടറികളോടെ 58 റണ്‍സെടുത്തും പുറത്താകാതെ നിന്നു. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ സിഡ്നിയില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: