മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാഴ്സലോണക്കും അത്ലറ്റികോ മാഡ്രിഡിനും ഗംഭീരവിജയം. നിലവിലെ ലീഗ് ജേതാകളായ ബാഴ്സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മലാഗയെ തോല്‍പ്പിച്ചപ്പോള്‍ ഗോള്‍മഴ പെയ്ത മറ്റൊരു പോരാട്ടത്തില്‍ അത്ലറ്റികോ മാഡ്രിഡ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് റയോ വയ്യക്കാനോയെ തകര്‍ത്തു.
ജയത്തോടെ ഇരു ടീമുകളും ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി. രണ്ട് ടീമുകള്‍ക്കും 21 മത്സരങ്ങളില്‍ നിന്ന് 54 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ ആവറേജിന്റെ മികവില്‍ ബാഴ്സ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ശനിയാഴ്ച രാത്രി നടന്ന മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡും മികച്ച വിജയം സ്വന്തമാക്കി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡയെയാണ് റയല്‍ കീഴടക്കിയത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന റയലിന് 21 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റുണ്ട്.
മലാഗക്കെതിരായ പോരാട്ടത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ ബാഴ്സലോണ 29 തവണയാണ് പോസ്റ്റിലേക്ക് ഷോട്ടുകളുതിര്‍ത്തത്. സൂപ്പര്‍താരം മെസ്സി ഗോളടിക്കാതിരുന്ന പോരാട്ടത്തില്‍ 40-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെ, 55-ാം മിനിറ്റില്‍ പെഡ്രോ, 61-ാം മിനിറ്റില്‍ അലക്സി സാഞ്ചസ് എന്നിവരാണ് കറ്റാലന്‍ പടക്ക് വേണ്ട് സ്കോര്‍ ചെയ്തത്. നാല്പതാം മിനിറ്റില്‍ സാവി എടുത്ത കോര്‍ണര്‍കിക്ക് സാഞ്ചസ് തലകൊണ്ട് ചെത്തിയിട്ടത് മികച്ചൊരു വലംകാലന്‍ ഷോട്ടിലൂടെ പിക്വെ വലയിലെത്തിക്കുകയായിരുന്നു. 55-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നല്കിയ പാസില്‍ നിന്നാണ് പെഡ്രോ നല്ലൊരു ഷോട്ടിലൂടെ ബാഴ്സയുടെ ലീഡ് ഉയര്‍ത്തിയത്. 61-ാം മിനിറ്റില്‍ പെഡ്രോയുടെ പാസില്‍ നിന്ന് അലക്സി സാഞ്ചസും സ്കോര്‍ ചെയ്തതോടെ ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
റയോ വയ്യക്കാനോക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അത്ലറ്റികോയുടെ ജയം. ആര്ഡ ടുറാന് ഇരട്ട ഗോള്‍ നേടി. എട്ടാം മിനിറ്റില്‍ ഡേവിഡ് വിയ്യയാണ് അത്ലറ്റികൊയ്ക്ക് വേണ്ടി ആദ്യം വലകുലുക്കിയത്. 30, 44 മിനിറ്റുകളിലായിരുന്നു ടുറാന്റെ ഗോളുകള്‍. റയോ വയ്യക്കാനോ താരം സോളിന്റെ സെല്‍ഫ് ഗോളും അത്ലറ്റികൊയുടെ വിജയം അനായാസമാക്കി. റയോക്ക് വേണ്ടി 40-ാം മിനിറ്റില്‍ വിയേറ റാമോസും 76-ാം മിനിറ്റില്‍ ജോക്വിന്‍ ലാറിവേയും ഓരോ ഗോളുകള്‍ നേടി.
ലീഗില്‍ നാലാം സ്ഥാനത്ത് തുടരുന്ന അത്ലറ്റികോ ബില്‍ബാവോയും തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബില്‍ബാവോ ഒസാസുനയെ തകര്‍ത്തത്. ബില്‍ബാവോക്ക് വേണ്ടി 16, 62 മിനിറ്റുകളില്‍ അരിറ്റ്സ് അഡ്യുറിസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം മിനിറ്റില്‍ സുസേറ്റ,
84-ാം മിനിറ്റില്‍ ഗോമസ്, 88-ാം മിനിറ്റില്‍ സോളാ ക്ലമന്റ് എന്നിവര്‍ ഓരോ ഗോളും സ്വന്തമാക്കി. 21 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റാണ് ബില്ബാവോക്കുള്ളത്.സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിം ബെന്‍സേമയും നേടിയ ഗോളുകളുടെ കരുത്തിലാണ് റയല്‍ സ്വന്തം തട്ടകത്തില്‍ വിജയം സ്വന്തമാക്കിയത്. ആദ്യപകുതി മുഴുവന്‍ റയലിന്റെ സൂപ്പര്‍താരനിരയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയ ഗ്രനാഡക്ക് 56-ാം മിനിറ്റില്‍ പിഴച്ചു. ലൂക്കാ മോഡ്രിച്ച് തള്ളിക്കൊടുത്ത് പന്ത് പിടിച്ചെടുത്ത് രണ്ട് ഗ്രനാഡ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ക്രിസ്റ്റ്യാനോ ഇടംകാലുകൊണ്ട് ഉതിര്‍ത്ത ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത ഗോളിയെ മറികടന്ന് പോസ്റ്റില്‍ തട്ടിയശേഷം വലയില്‍ കയറി.
പിന്നീട് 74-ാം മിനിറ്റില്‍ റയല്‍ ലീഡ് ഉയര്‍ത്തി. ഇടതുവിംഗില്‍ക്കൂടി പന്തുമായി മുന്നേറി ബോക്സില്‍ പ്രവേശിച്ചശേഷം മാഴ്സലോ നല്കിയ പാസ് കരിം ബെന്‍സേമ അനായാസം വലയിലെത്തിച്ചു.
ശനിയാഴ്ച രാത്രി നടന്ന മറ്റ് മത്സരങ്ങളില്‍ സെവിയ 3-2ന് ലെവന്റെയെയും റയല്‍ വല്ലഡോളിഡ് 1-0ന് വിയ്യാറയലിനെയും പരാജയപ്പെടുത്തിയപ്പോള്‍ വലന്‍സിയ-എസ്എപാനിയോള് പോരാട്ടം 2-2ന് സമനിലയിലും കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: