കൊച്ചി: പൊരുതിക്കളിച്ച ഈഗിള്‍സ് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഗോവന്‍ ടീം ചര്‍ച്ചില്‍ ബ്രദേഴ്സ് ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. ഇതോടെ ആറ് പോയിന്റുമായി ചര്‍ച്ചില്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. വിജയത്തോടെ ചര്‍ച്ചില്‍ സെമി സാധ്യത സജീവമാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ചര്‍ച്ചയില്‍ തന്നെയായിരിക്കും ഈ ഗ്രൂപ്പില്‍ നിന്ന് സെമിയിലേക്ക് കയറുക. ചര്‍ച്ചിലിന് വേണ്ടി 74-ാം മിനിറ്റില്‍ ബല്വന്ത്സിംഗും 86-ാം മിനിറ്റില്‍ ഷബാനയും ഗോളുകള്‍ നേടിയപ്പോള്‍ ഈഗിള്‍സിന്റെ ആശ്വാസഗോള്‍ സാകിബു കൊകോയുടെ വകയായിരുന്നു. ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ഈഗിള്‍സ് ഗോളി ജഗ്രൂപ് സിംഗ് ബാറിന് കീഴില്‍ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങാതെ കാത്തത്.
ആദ്യ സുവര്‍ണാവസരം ലഭിച്ചത് ചര്‍ച്ചില്‍ ബ്രദേഴ്സിനായിരുന്നു. നാലാം മിനിറ്റില്‍ അവര്‍ക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. തംഗ്ജാം സിംഗ് എടുത്ത കോര്‍ണറിന് ചര്‍ച്ചിലിന്റെ പ്രതിരോധനിരതാരം സഞ്ജയ് ബാല്‍മുച്ചു തലവെച്ചെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്തുപോയി. തൊട്ടടുത്ത മിനിറ്റില്‍ ആന്റണി വോള്‍ഫ്സിന് ലഭിച്ച അവസരവും മുതലാക്കാനായില്ല. ആദ്യ അഞ്ച് മിനിറ്റിനിടെ ചര്‍ച്ചിലിന് രണ്ട് കോര്‍ണറുകളാണ് ലഭിച്ചത്. ഒമ്പതാം മിനിറ്റില്‍ ചര്‍ച്ചില്‍ വീണ്ടും ഗോളിനടുത്തെത്തി. ഇടതുവിംിഗില്ക്കൂടി പന്തുമായി കുതിച്ച് ബോക്സില്‍ കയറിയ വോള്‍ഫ് പോസ്റ്റിലേക്ക് നിറയൊഴിക്കുന്നതിന് പകരം അബ്ദള്‍ ഹമീദ് ഷബാനക്ക് ബാക്ക് പാസ് നല്കാന് ശ്രമിച്ചതാണ് വിനയായത്. 12-ാം മിനിറ്റില്‍ ഈഗിള്‍സ് ക്യാപ്റ്റന്‍ സുശീല്‍കുമാര്‍ സിംഗ് ബോക്സിലേക്ക് വന്ന ക്രോസ് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നേരെ ചര്‍ച്ചില്‍ ഗോളി ലളിത് ഥാപ്പയുടെ കൈകളിലെത്തി. തൊട്ടുപിന്നാലെ ഈഗിള്‍സിന് ഒരു കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. 15-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ അലേഷ് സാവന്ത് ഇടതുവിംഗിലൂടെ മൂന്നേറി ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പാഞ്ഞു. 20-ാം മിനിറ്റില്‍ വോള്‍ഫ് ഒരു സുവര്‍ണ്ണാവസരം വീണ്ടും പാഴാക്കി. 24-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ജഗ്രൂപ് സിംഗിന്റെ ഉജ്ജ്വലഫോം ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ഈഗിള്‍സിനെ വീണ്ടും രക്ഷപ്പെടുത്തി. ലെനി റോഡ്രിഗസിന്റെ പാസില്‍ നിന്ന് ബല്‍വന്ത് സിംഗ് ബോക്സിന് പുറത്തുനിന്ന് പായിച്ച കിടിലന്‍ ബുണ്ടറ്റ് ഷോട്ട് ഈഗിള്‍സ് ഗോളി ജഗ്രൂപ് സിംഗ് മുഴുനീളെ പറന്ന് കോര്‍ണറിന് വഴങ്ങി കുത്തിയകറ്റി. തുടര്‍ന്നും മികച്ച ചില നീക്കങ്ങള്‍ ചര്‍ച്ചില്‍ നടത്തിയെങ്കിലും ഗോള്‍ പിറന്നില്ല. ഇതോടെ ചര്‍ച്ചില്‍ മത്സരം തണുപ്പിച്ചു. ഇൗ അവസരം മുതലെടുത്ത് ഈഗിള്‍സ് സുശീല്‍കുമാര്‍ സിംഗിന്റെയും സാകിബു കൊകോയുടെയും ഒഡിലി ഫെലിക്സിന്റെയൂം നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും ഷൂട്ടിംഗിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയായി. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ചര്‍ച്ചില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗോള്‍ വിട്ടുനിന്നു.
രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനിറ്റില്‍ തന്നെ ഈഗിള്‍സ് ചര്‍ച്ചിലിനെ വിറപ്പിച്ചു. ബിശ്വേശ്വര് സിംഗ് തണ്ടിക്കൊടുത്ത പന്ത് പിടിച്ചെടുത്ത് ബോക്സിന് പുറത്തുനിന്ന് സാകിബു കൊകോ പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ബാറിന് മുകളിലൂടെ പറന്നത്. 52-ാം മിനിറ്റില്‍ ചര്‍ച്ചിലിന്റെ വോള്‍ഫ്സ് മറ്റൊരു അവസരം കൂടി തുലച്ചു. 57-ാം മിനിറ്റില്‍ ചര്‍ച്ചില്‍ താരത്തെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക് ലഭിച്ചു. ഈഗിള്‍സിന്റെ ചാള്‍സിന് മഞ്ഞകാര്‍ഡും. എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ജെയ്സണ്‍ വാലസ് എടുത്ത് കിക്ക് ഈഗിള്‍സ് പ്രതിരോധ മതിലിന് മുകളിലൂടെ പറന്നെങ്കിലും ഗോളി ജഗ്രൂപ് സിംഗ് കുത്തിയകറ്റി അപകടം ഒഴിവാക്കി. 62-ാം മിനിറ്റില്‍ ഈഗിള്‍സ് താരം സാകിബുവിന്റെ ഒരു ഷോട്ട് നേരെ ചര്‍ച്ചില്‍ ഗോളിയുടെ കൈകളിലേക്കായിരുന്നു. 67-ാം മിനിറ്റില്‍ സാകിബുവിനെ ചര്‍ച്ചില്‍ താരം വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ ഒഡിലി ഫെലിക്സ് എടുത്ത കിക്ക് നേരെ ചര്‍ച്ചില്‍ ഗോളി ലളിത് ഥാപ്പയുടെ കൈകളിലേക്കായിരുന്നു. 74-ാം മിനിറ്റില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് കാത്തിരുന്ന ഗോള്‍ പിറന്നു. ഒരു ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍. ഫ്രീകിക്കിനൊടുവില്‍ ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ബല്‍വന്ത് സിംഗ് ഈഗിള്‍സ് വല കുലുക്കി.
തൊട്ടുപിന്നാലെ സമനില നേടാനുണ്ട അവസരം ഈഗിള്‍സിന് ലഭിച്ചു. ചാള്‍സ് നല്കിയ മികച്ച ക്രോസ് സുശീല്‍കുമാര്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 83-ാം മിനിറ്റില്‍ ഈഗിള്‍സിന്റെ സമനില ഗോള്‍ പിറന്നു. ബിശ്വേശര്‍ കുമാര്‍ നീട്ടിനല്‍കിയ പന്ത് സുശീല്‍കുമാര്‍ നെഞ്ചില്‍ സ്വീകരിച്ച് സാകിബുവിന് നല്കി. ഇത്തവണ ലക്ഷ്യം പിഴക്കാതെ സാകിബുവിന്റെ തകര്‍പ്പന്‍ ഷോട്ട് ചര്‍ച്ചില്‍ വലയില്‍ കയറി. 85-ാം മിനിറ്റില്‍ ഇൗഗിള്സിന്റെ ചാള്‍സിനെ രണ്ടാം മഞ്ഞകാര്‍ഡും ചുവപ്പുകാര്‍ഡും കാണിച്ച് റഫറി പുറത്താക്കി. ചര്‍ച്ചില്‍ താരത്തെ വീഴ്ത്തിയതിനായിരുന്നു പുറത്താക്കല്‍. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്കില്‍ ചര്‍ച്ചിലിന്റെ വിജയഗോളും പിറന്നു. അബ്ദള്ഹമിദ് ഷബാന എടുത്ത ഫ്രീകിക്ക് ഈഗിള്‍സ് ഗോളിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. പിന്നീട് അവസാന നിമിഷങ്ങളില്‍ ഈഗിള്‍സ് സമനിലക്കായി കനത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ചര്‍ച്ചില്‍ പ്രതിരോധവും ഗോളിയും അവസരത്തിനൊത്തുയര്‍ന്നതോടെ ശ്രമങ്ങളെല്ലാം വിഫലമായി.
വിനോദ് ദാമോദരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: