ഇന്ന് ചിറ്റേടത്ത് ശങ്കുപിള്ള ജന്മദിനം
നവംബര്‍ 12. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ സ്മാരകദിനം. നാടുനീങ്ങിയ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് കൈക്കൊണ്ട വിപ്ലവകരമായ നടപടിയുടെ സ്മരണ പുതുക്കുന്ന സുദിനം. കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തിന് എഴുപത്തിയേഴ് വര്‍ഷം തികയുമ്പോള്‍, ക്ഷേത്ര പ്രവേശന സമരത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ചിറ്റേടത്ത് ശങ്കുപിള്ളയെന്ന കര്‍മധീരനെ മറക്കാന്‍ കഴിയുമോ?
ക്ഷേത്രപ്രവേശന സമരത്തിലെ രക്തസാക്ഷിയായ ചിറ്റേടത്ത് ശങ്കുപിള്ളയുടെ ആദര്‍ശജീവിതം ഇന്നും യുവതലമുറയ്‌ക്ക് അജ്ഞാതം.
മധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ അയിരൂര്‍ (പത്തനംതിട്ട ജില്ല) ചിറ്റേടത്ത് കുടുംബത്തില്‍ അമ്പലപ്പാട്ട് രായിങ്ങള്‍ ശങ്കരനാശാന്റെ മകനായി 1062 ല്‍ ശങ്കുപിള്ള ജനിച്ചു.
ചെറുപ്പത്തില്‍ തന്നെ തന്റെ ആദര്‍ശത്താല്‍ നാട്ടിലെ ജനങ്ങളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു.
1924 ലെ വെള്ളപ്പൊക്കത്തില്‍ കുടിലുകള്‍ നശിച്ച് പോയ പ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്ക് അദ്ദേഹം സഹായം നല്‍കി. ചെങ്ങന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്രയെ ആക്രമിച്ചിവര്‍ക്കെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു.
അക്കാലത്താണ് ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും വിദേശവസ്ത്ര ബഹിഷ്ക്കരണം, ഹരിജനോദ്ധാരണം, ഖാദി പ്രചാരണം എന്നിവയ്‌ക്ക് ആഹ്വാനം നല്‍കുകയും ചെയ്തത്.
ചിറ്റേടത്ത് ശങ്കുപിള്ള ഗാന്ധിജിയുടെ ആഹ്വാനം സ്വീകരിച്ച് പ്രവര്‍ത്തനം നടത്തി. അദ്ദേഹത്തിന്റെ കൂടെ പ്രശസ്തരായ കുഴിക്കാല കുമാര്‍, ചെങ്ങന്നൂര്‍ മാത്തുണ്ണി, ചെങ്ങരേത്ത് കുഞ്ഞന്‍ പിള്ള തുടങ്ങിയവരും ഉണ്ടായിരുന്നു. ശങ്കുപിള്ളയുടെ പ്രവര്‍ത്തന ഫലമായി മധ്യതിരുവിതാംകൂറില്‍ ദേശീയബോധത്തിന്റെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ആയിടയ്‌ക്കാണ് ക്ഷേത്രപ്രവേശന സമരവുമായി ബന്ധപ്പെട്ട വൈക്കം സത്യഗ്രഹം ആരംഭിച്ചത്. വൈക്കം ക്ഷേത്രപരിസരത്തുള്ള പൊതുനിരത്തുകളിലൂടെ അവര്‍ണ ഹിന്ദുക്കള്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് 1924 ല്‍ ആണ് വൈക്കം സത്യഗ്രഹം ആരംഭിച്ചത്. 1924 ഫെബ്രുവരിയില്‍ വൈക്കം സത്യഗ്രഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഏപ്രില്‍ 1 മുതല്‍ സത്യഗ്രഹം ആരംഭിക്കാനായിരുന്നു തീരുമാനം. ഇടയ്‌ക്കുള്ള രണ്ട് മാസം കൊണ്ട് എല്ലാ ക്രമീകരണങ്ങളും നടത്തുന്നതിനുള്ള ചുമതല ചിറ്റേടത്ത് ശങ്കുപിള്ളയ്‌ക്കായിരുന്നു.
ധര്‍മഭടന്മാരെ സംഘടിപ്പിക്കുക, അവരുടെ താമസത്തിനുവേണ്ട സൗകര്യങ്ങള്‍ ചെയ്യുക എന്നിവയെല്ലാം ചിറ്റേടത്ത് ശങ്കുപിള്ളയായിരുന്നു നിര്‍വഹിച്ചത്.
സത്യഗ്രഹം ആരംഭിച്ചു. അതിന്റെ പുരോഗതി ഉച്ചത്തിലായി. ഒരു ദിവസം സത്യഗ്രഹത്തിന്റെ ക്രമീകരണങ്ങള്‍ക്കുശേഷം രാത്രിയില്‍ മടങ്ങിയ ശങ്കുപിള്ളയെ സത്യഗ്രഹത്തിന്റെ എതിരാളികള്‍ വളഞ്ഞു. അദ്ദേഹത്തിനെ ആക്രമിച്ചു. അക്രമത്തേത്തുടര്‍ന്ന് അദ്ദേഹം തീര്‍ത്തും അവശനായി. എങ്കിലും അദ്ദേഹം ശാരീരികാവസ്ഥ കണക്കിലെടുക്കാതെ ഏതാനും ദിവസങ്ങള്‍ കൂടി സത്യഗ്രഹത്തില്‍ പങ്കെടുത്തു.
എങ്കിലും അക്രമത്തെത്തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാല്‍ അദ്ദേഹം ശയ്യാവലംബിയായി. പ്രകൃതി ചികിത്സ മാത്രമേ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളൂ.
1100-ാമാണ്ട് വൃശ്ചികം 28 ന് ചിറ്റേടത്ത് ശങ്കുപിള്ള അന്ത്യശ്വാസം വലിച്ചു. ക്ഷേത്ര പ്രവേശന സമരത്തിനായി സ്വന്തം ജീവന്‍ ബലി കൊടുത്തു. മരിക്കുമ്പോള്‍ ചിറ്റേടത്ത് ശങ്കുപിള്ളയ്‌ക്ക് 38 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
1925 ല്‍ വൈക്കം ക്ഷേത്രത്തിലേക്കുള്ള നിരത്തുകള്‍ എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്ന് കൊടുക്കുകയും ചെയ്തു.
അയിത്തം, അനാചാരം എന്നിവയ്‌ക്കെതിരെ അക്ഷീണം പ്രവര്‍ത്തിച്ച ത്യാഗിയായിരുന്നു ചിറ്റേടത്ത് ശങ്കുപിള്ള.
ചിറ്റേടത്ത് ശങ്കുപിള്ള ജനിച്ച് വളര്‍ന്ന തറവാട് കോഴഞ്ചേരി മേലുകരയില്‍ ഇന്നും ഉണ്ട്. ഈ ആദര്‍ശ ഭക്തന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടത്ര ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ച അവസരത്തില്‍ ശങ്കുപിള്ളയെ അനുസ്മരിച്ച് ചില ചടങ്ങുകള്‍ നടത്തിയിരുന്നു. ക്ഷേത്ര പ്രവേശന സമരത്തിന് വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു. ചിറ്റേടത്ത് ശങ്കുപിള്ളയുടെ ആദര്‍ശ ജീവിതം വരുംതലമുറയ്‌ക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രസാദ് മൂക്കന്നൂര്‍
















