കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 90 പേരുടെ മരണത്തിനിടയാക്കിയ അഗ്നിബാധയുണ്ടായ സ്വകാര്യ ആശുപത്രിയുടെ ആറ് ഡയറക്ടര്‍മാരെ കോടതി 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. ദുരന്തത്തില്‍ മരിച്ച 90 പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഇവയില്‍ പലതും കുടുംബങ്ങള്‍ക്ക് കൈമാറി.
കൊല്‍ക്കത്ത നഗരത്തോടു ചേര്‍ന്നുള്ള എഎംആര്‍ഐ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വന്‍തീപിടിത്തമുണ്ടായത്. അവശനിലയില്‍ കഴിഞ്ഞിരുന്ന രോഗികളും നഴ്സുമാരടക്കം 90 പേരാണ് മരിച്ചത്. തീപടരാന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് നേരത്തെ ആരോപണമുയര്ന്നതിെന്റ അടിസ്ഥാനത്തില്‍ ആശുപത്രിയുടെ ഏഴ് ഡയറക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ആര്.എസ്. ഗോയങ്ക, എസ്.കെ.തോഡി, പ്രശാന്ത് ഗോയങ്ക, മനീഷ് ഗോയങ്ക, രവി തോഡി, ദയാനന്ദ് അഗര്‍വാള്‍ എന്നിവരെയാണ് ആലിപൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്.എം. ഷാനവാസ് ഈമാസം 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അറസ്റ്റിന്ത്തുടര്‍ന്ന് ബി.എം. ബിര്‍ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആര്.എസ്. അഗര്‍വാള്‍ എന്ന മറ്റൊരു ഡയറക്ടറെ എത്രയും നേരത്തെ കോടതിയില്‍ ഹാജരാക്കാനും സിജെഎം നിര്‍ദ്ദേശിച്ചു. കൊലപാതകമല്ലാത്ത കരുതിക്കൂട്ടിയുള്ള നരഹത്യ, അനാസ്ഥ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സുരക്ഷാപരമായ എല്ലാ മാനദണ്ഡങ്ങളും ആശുപത്രി മാനേജ്മെന്റ് അവഗണിച്ചതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. 3.20 നുണ്ടായ തീപിടിത്തം പോലീസിനെ അറിയിച്ചത് 4.10 നാണത്രെ. ഫയര്‍ അലാറങ്ങളെല്ലാം സ്വിച്ച് ഓഫ് ചെയ്തിരുന്നത് ഗുരുതരമായ കുറ്റമാണ്. അടിയന്തര രക്ഷാകവാടങ്ങള്‍ ഇല്ലാതിരുന്നതുമൂലം അഗ്നിശമനസേനാംഗങ്ങള്‍ക്ക് ആശുപത്രിയില്‍ കടന്ന് രോഗികളെ രക്ഷിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേസമയം ജാമ്യഹര്‍ജി നല്കാന് തന്നെ അനുവദിച്ചില്ലെന്ന് പ്രതികള്‍ക്കുവേണ്ടി ഹാജരായ അമിതാവ ബാനര്‍ജി കോടതിക്ക് പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞു.
അഗ്നിബാധയുണ്ടായ രണ്ട് ബ്ലോക്കുകള്‍ തദ്ദേശസ്ഥാപന അധികൃതര്‍ ഇന്നലെ സീല്‍ ചെയ്തു. ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: