ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളോട് തന്റെ ജീവിതവിജയത്തിന്റെ രഹസ്യം പങ്കുവെച്ച് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. നടരാജന്‍. “എന്റെ ജീവിതത്തിൽ ഞാൻ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത രണ്ട് കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനൊരു ഓട്ടക്കാരനാണ്. പ്രശസ്ത മാരത്തൺ ഓട്ടക്കാരനായ ജുമ ഇകാങ്ക ഒരിക്കൽ പറയുകയുണ്ടായി, ‘തയ്യാറെടുക്കാനുള്ള മനസ്സില്ലെങ്കിൽ വിജയിക്കാനുള്ള ആഗ്രഹത്തിന് യാതൊരു അർത്ഥവുമില്ല.’- തമിഴ്നാട്ടിലെ സായി യൂണിവേഴ്സിറ്റിയിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ഈ അപൂര്‍വ്വ രഹസ്യം അദ്ദേഹം പങ്കുവെച്ചത്.
“വിജയിക്കാനുള്ള ആഗ്രഹം മാത്രമല്ല പ്രധാനം, അതിനായി പരിശ്രമിക്കാനും തയ്യാറെടുക്കാനുമുള്ള സന്നദ്ധത കൂടിയാണ്… കഠിനാധ്വാനവും തയ്യാറെടുപ്പും തിരിച്ചടികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നതും അത്യന്താപേക്ഷിതമാണ്. പരാജയങ്ങളും നിരാശകളും ഉണ്ടാകാം, എന്നാൽ ഓരോ തിരിച്ചടിയും കൂടുതൽ പരിശ്രമിക്കാൻ നിങ്ങളെ പഠിപ്പിക്കുന്നു. “- അദ്ദേഹം പറഞ്ഞു.
“പരാജയത്തെക്കുറിച്ചുള്ള ഭയം പുരോഗതിയെ തടസ്സപ്പെടുത്തുന്നു. ഓരോ പരാജയവും മുന്നോട്ടുള്ള ഒരു ചുവടുവെപ്പാണ്, ഓരോ വിജയവും ആത്മവിശ്വാസം വളർത്തുന്നു… നിങ്ങളുടെ ഓട്ടം നിങ്ങൾ തന്നെ ഓടണം. ഓരോരുത്തർക്കും അവരവരുടെതായ യാത്രയും കഴിവുകളും കരുത്തും ബലഹീനതകളും ലക്ഷ്യങ്ങളുമുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധിച്ച് വഴിതെറ്റാതിരിക്കുക, കാരണം അവരുടെ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കാം. നിങ്ങളെ മറ്റുള്ളവരുമായല്ല, മറിച്ച് നിങ്ങളുമായിത്തന്നെ താരതമ്യം ചെയ്യുക.”- ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് എന്‍. ചന്ദ്രശേഖരന്‍ എന്ന നടരാജന്‍ ചന്ദ്രശേഖരനെ വീണ്ടും അഞ്ച് വര്‍ഷത്തേക്ക് കൂടി ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കാലാവധി നീട്ടിക്കൊടുത്തത്. ഒരു വര്‍ഷം 158 കോടി രൂപയോളമാണ് അദ്ദേഹം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ടാറ്റയില്‍ നിന്നും വാങ്ങിയിരുന്നത്. ഇതില്‍ ശമ്പളം 17,9 കോടി ആണെങ്കില്‍ മറ്റ് ആനുകൂല്യങ്ങളും കമ്മീഷനുമായാണ് ബാക്കി വരുന്ന 140.6 കോടി ലഭിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ ആയിരുന്നു. ഇപ്പോള്‍ വീണ്ടും അഞ്ച് വര്‍ഷം കൂടി കാലാവധി നീട്ടിക്കൊടുത്തു. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്നു എന്‍. ചന്ദ്രശേഖരന്‍. തന്റെ ഭരണകാലയളവില്‍ ടാറ്റാ ഗ്രൂപ്പിന് അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ച, ഡിജിറ്റല്‍ രംഗത്തുള്ള പരിവര്‍ത്തനങ്ങള്‍, തന്ത്രപരമായ രീതിയില്‍ ഗ്രൂപ്പിന്റെ വൈവിധ്യവല്‍ക്കരണം എന്നിവ നടപ്പാക്കി എന്നതാണ് എന്‍.ചന്ദ്രശേഖരന്റെ നേട്ടം.
















