ന്യൂദൽഹി: വികസിത രാജ്യങ്ങൾ ഇന്ത്യയേക്കാൾ ആറിരട്ടി പ്രതിശീർഷ കാർബൺ ബഹിർഗമനം നടത്തുമ്പോഴും, അതിന്റെ പേരിൽ വികസ്വര രാജ്യങ്ങളെ പലപ്പോഴും അന്യായമായി കുറ്റപ്പെടുത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ, പ്രതിശീർഷ കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രമാണെന്നതാണ് ചരിത്രപരമായ വസ്തുതയെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിയെയും കാലാവസ്ഥയെയും കുറിച്ചുള്ള അന്താരാഷ്‌ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
രണ്ടു ദിവസത്തെ സമ്മേളനത്തിൽ പരിസ്ഥിതി വിദഗ്ധരും സുപ്രീം കോടതി ജഡ്ജിമാരും നിയമവിദഗ്ധരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. പ്രകൃതിയും പരിസ്ഥിതിയും സംബന്ധിച്ച വിഷയങ്ങളിൽ നൂറ്റാണ്ടുകളായി ലോകത്തിന് വഴികാട്ടിയായ ഇന്ത്യ, ആധുനിക കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരങ്ങളും നൽകിവരികയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആശയപരമായ പ്രതിബദ്ധതയിൽ ഊന്നിയും തങ്ങളുടെ സാംസ്കാരിക അനുഭവങ്ങൾ ഉൾക്കൊണ്ടും, ആധുനിക കാലാവസ്ഥാ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനൊപ്പം കൂട്ടായ ആഗോള പ്രവർത്തനത്തിനും ഇന്ത്യ ആഹ്വാനം ചെയ്യുന്നു.
എൻ.ജി.ടി.യുടെ (NGT) ഈ സമ്മേളനം ആ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അണുശക്തി ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമ്പോഴെല്ലാം, പരിസ്ഥിതിയെക്കുറിച്ച് വാചാലരാകുന്നവർ അത് തടയാനായി കോടതിയെ സമീപിക്കാറുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അണുശക്തി ഉൽപ്പാദനരംഗത്ത് അതിവേഗം മുന്നേറുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പരിസ്ഥിതി സംബന്ധിച്ച ചർച്ചകളിലെ വൈരുദ്ധ്യത്തെയും വിമർശിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി ലോകരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യ, ഇക്കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുനരുപയോഗ ഊർജ്ജത്തിന് മുൻഗണന നൽകുന്ന ഇന്ത്യ, നിശ്ചയിച്ചിരുന്ന സമയപരിധിക്ക് വളരെ മുൻപേ തന്നെ പാരീസ് ഉടമ്പടി (COP 21) പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റിയ ഏക G20 രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതാണ് ‘നവ ഇന്ത്യ’യുടെ കരുത്ത്. ഫോസിൽ ഇതര ഇന്ധനങ്ങൾ, സൗരോർജ്ജ ഉൽപ്പാദന ശേഷി, കാർബൺ ബഹിർഗമനം കുറയ്‌ക്കൽ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഇന്ന് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു.
















