പരുമല ബലിദാനത്തിന് ഇന്ന് മുപ്പതാം വാർഷികമാണ്. അനുവിന്റെ വീട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം അന്നത്തെ സിപിഎം സർക്കാരിന്റെ കിരാത പ്രവൃത്തികളെ കുറിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി കുറിച്ചത് ഇങ്ങനെ,
‘പരുമല എന്നത് വെറുമൊരു സ്ഥലനാമമല്ല. മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളമാണ്. ഓരോ സെപ്റ്റംബർ 17 ഉം അതിന്റെ ഓർമ്മപ്പെടുത്തലാണ്. രാഷ്‌ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പരുമല സംഭവം വേറിട്ട് നിൽക്കും. നിഷ്‌ടൂര കൊലപാതകത്തിന് ശേഷമുണ്ടായ കാര്യങ്ങൾ കമ്മ്യൂണിസ്റ്റുകളുടെ മനഃസാക്ഷി ഇല്ലായ്‌മയുടെ നേർസാക്ഷ്യമാണ്.
എഫ്ഐആർ മുതൽ പോസ്റ്റ്മോർട്ടം വരെ അട്ടിമറിക്കപ്പെട്ട കേസ്.
എതിർപാർട്ടിക്കാർ കൊല്ലപ്പെടേണ്ടവരാണെന്ന് കേരളത്തിന്റെ ‘തമാശക്കാരൻ മുഖ്യൻ’ നിയമസഭയിൽ പ്രഖ്യാപിച്ചപ്പോൾ പാൻ്റ്സിന്റെ പോക്കറ്റിൽ വെള്ളം കയറി മരിച്ചു എന്ന സിദ്ധാന്തം അവതരിപ്പിച്ചത് വെട്ടിനിരത്തൽ സഖാവായിരുന്നു.
കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങൾക്കൊപ്പം കണ്ണീർ പൊഴിക്കാൻ മാത്രമേ സാധിക്കൂ എന്ന നിസ്സഹായത നീതിപീഠവും പ്രകടിപ്പിച്ചപ്പോൾ ചെയ്തവരും ചെയ്യിച്ചവരും “നിരപരാധികളായി.” പക്ഷേ അപ്പോഴും ഫാസിസ്റ്റുകളായ സംഘപരിവാറുകാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെയും ചെയ്യിച്ചവന്റെയും വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്.
നിങ്ങൾ ആരൊക്കെയാണെന്നും എവിടെയുണ്ടെന്നും ഞങ്ങൾക്ക് അറിയാത്തതായിരുന്നില്ല. ഞങ്ങളുടെ 3 സഹോദരങ്ങളുടെ ജീവൻ നഷ്ടമായാലും നാടിന്റെ സമാധാനത്തിന് അത് ഉതകട്ടെ എന്ന വിശാല ചിന്തയാണ് നിങ്ങൾ ഇന്നും സമാധാനമായി ജീവിക്കുന്നതിന് (അങ്ങനെ സാധിക്കുന്നുണ്ടെങ്കിൽ) കാരണം. (ദൃക്സാക്ഷിയായ മൊഴിമാറ്റിയ അധ്യാപകൻ അടക്കം നരകിച്ച് ജീവിക്കുന്നത് കാണുന്നുണ്ട്.)
പ്രിയപ്പെട്ട അനുവിനും സുജിത്തിനും കിമ്മിനും ഒരായിരം കണ്ണീർ പൂക്കൾ. അനുവിന്റെ വീട്ടിലെത്തി പുഷ്പാർച്ചന നടത്തി.’














