പത്തനംതിട്ട: സംസ്ഥാനത്തെ വനഭൂമിയുടെ വിസ്തൃതി കുറയുന്നതായി വനംവകുപ്പിന്റെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ട്. 5023.536 ഹെക്ടര്‍ വനഭൂമി കൈയേറിയതായും 56,000ലധികം ഹെക്ടര്‍ വനഭൂമി പാട്ടത്തിന് നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. 2024 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. സംസ്ഥാനത്ത് ആകെ 1,45,746.316 ഹെക്ടര്‍ വനം-തോട്ട ഭൂമിയാണ് വനംവകുപ്പിന് കീഴിലുള്ളത്.
പാലക്കാട് ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളിലാണ് കൈയേറ്റം കൂടുതല്‍. ഇവിടെ 2038.529 ഹെക്ടര്‍ ഭൂമി നഷ്ടപ്പെട്ടു. കണ്ണൂര്‍ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 1242.083 ഹെക്ടര്‍ ഭൂമിയും, കോട്ടയം ഹൈറേഞ്ച് സര്‍ക്കിളില്‍ 1000.565 ഹെക്ടര്‍ ഭൂമിയും കൈയേറിയിട്ടുണ്ട്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ 435.539 ഹെക്ടര്‍ ഭൂമിയും കൊല്ലം സതേണ്‍ സര്‍ക്കിളില്‍ 298.530 ഹെക്ടര്‍ ഭൂമിയുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. പാലക്കാട്, കോട്ടയം, തിരുവനന്തപുരം വൈല്‍ഡ് ലൈഫ് സര്‍ക്കിളിലായി ആകെ 8.29 ഹെക്ടര്‍ ഭൂമിയും കൈയേറ്റക്കാര്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതു, സ്വകാര്യ ആവശ്യങ്ങള്‍ക്കായി വനംവകുപ്പ് സംസ്ഥാനത്ത് പാട്ടത്തിന് നല്‍കിയിട്ടുള്ളത് 56,613 ഹെക്ടര്‍ വനഭൂമിയാണ്. ഇത് ആകെ വന വിസ്തൃതിയുടെ 4.91 ശതമാനം വരുമെന്നാണ് കണക്ക്. ഇതില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന് 23,797.100 ഹെക്ടര്‍ ഭൂമിയും ഹാരിസണ്‍ മലയാളം ലിമിറ്റഡിന് 10238.160 ഹെക്ടര്‍ ഭൂമിയുമാണ് നല്‍കിയിട്ടുള്ളത്. കാര്‍ഡമം, സ്മാള്‍ ഗ്രോവേഴ്‌സ്, ടാറ്റ ടി ബോണക്കാട് എസ്റ്റേറ്റ്, ട്രാവന്‍കൂര്‍ ആന്‍ഡ് ടീ കമ്പനി തുടങ്ങിയ തോട്ടവിള വ്യവസായങ്ങള്‍ക്കും വന്‍തോതില്‍ ഭൂമി നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ഇബിയുടെ ജലവൈദ്യുത പദ്ധതികള്‍ക്ക് മാത്രം 8248.878 ഹെക്ടര്‍ വനഭൂമി നല്‍കിയിട്ടുണ്ട്.
കെഎഫ്‌സിഡിസിക്ക് 6,854.341 ഹെക്ടറും പ്ലാന്റേഷന്‍ കോര്‍പറേഷന് 2572.100 ഹെക്ടറും അനുവദിച്ചു. എന്‍പിസിസി, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, ബിഎസ്എന്‍എല്‍ തുടങ്ങിയവയ്‌ക്കും ഭൂമി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട് സര്‍വകലാശാലകള്‍, ജലസേചന പദ്ധതികള്‍, കൃഷി വനവാസി പുനരധിവാസം, റോഡുകള്‍, വായനശാലകള്‍ തുടങ്ങിയവയ്‌ക്കും ഭൂമി അനുവദിച്ചിട്ടുണ്ട്. പാട്ട വനഭൂമിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ വനംവകുപ്പിന് സാധിക്കുന്നില്ലെന്ന തുറന്നുപറച്ചിലും റിപ്പോര്‍ട്ടിലുണ്ട്.
















