Cricket

ഏകദിനത്തില്‍ കൂടുതല്‍ കാലം കളിച്ച താരമായി ബ്രണ്ടന്‍ ടെയ്‌ലര്‍; സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹരാരെ: പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം കളിച്ച താരമെന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റിക്കാര്‍ഡ് സിംബാബ്വെ മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ മറികടന്നു. ഹരാരെയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിനിറങ്ങിയതോടെയാണ് നാല്‍പ്പതുകാരനായ ടെയ്‌ലര്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ഇതോടെ ബ്രണ്ടന്‍ ടെയ്‌ലറുടെ ഏകദിന കരിയര്‍ 22 വര്‍ഷവും നാല് മാസവും (ഏകദേശം 22 വര്‍ഷവും 146 ദിവസവും) പിന്നിട്ടു. 1989 ഡിസംബറില്‍ അരങ്ങേറി 2012 മാര്‍ച്ചില്‍ ഏകദിനത്തില്‍ നിന്ന് വിരമിച്ച സച്ചിന്റെ ഏകദിന കരിയര്‍ 22 വര്‍ഷവും മൂന്ന് മാസവുമായിരുന്നു. കരിയറിന്റെ ദൈര്‍ഘ്യത്തില്‍ ടെയ്‌ലര്‍ മുന്നിലെത്തിയെങ്കിലും, ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍ (463 മത്സരങ്ങള്‍), കൂടുതല്‍ റണ്‍സ് (18,426 റണ്‍സ്) എന്നീ വമ്പന്‍ റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരില്‍ത്തന്നെ തുടരുന്നു. 2004ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ടെയ്‌ലര്‍ സിംബാബ്വെയ്‌ക്കായി 207 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇത് ഒരു സിംബാബ്വെ താരത്തിന്റെ റിക്കാര്‍ഡാണ്. 2021ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐസിസിയുടെ അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് മൂന്നര വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. വിലക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്ന്, 2027ല്‍ ദക്ഷിണാഫ്രിക്കയും നമീബിയയും ഒപ്പം ചേര്‍ന്ന് സിംബാബ്വെ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി 2025ലാണ് ടെയ്‌ലര്‍ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്.

12 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം സിംബാബ്വെയില്‍ ഒരു ഏകദിന മത്സരം കളിക്കുന്നത്. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2014ല്‍ സിംബാബ്വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ചരിത്ര മത്സരത്തില്‍ കളിച്ച നിലവിലെ സിംബാബ്വെ നായകന്‍ സിക്കന്ദര്‍ റാസ, ബ്രണ്ടന്‍ ടെയ്‌ലര്‍, ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ മാത്രമാണ് ഇരു ടീമുകളിലുമായി ഇത്തവണയും കളത്തിലിറങ്ങുന്നത്.

 

Recent Posts