മാനന്തവാടി: മാനന്തവാടിയിൽ 19കാരിയെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. പേരിയ ആലാറ്റിൽ മോനിച്ചൻകുന്ന് ഊരിലെ അലീനയെയാണ് വെള്ളിയാഴ്ച രാവിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പിതാവിന്റെ സഹോദരിയുടെ വീട്ടിലാണ് അലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മൂന്ന് ദിവസം മുൻപാണ് കുടുംബത്തോടൊപ്പം അലീന ബന്ധുവീട്ടിലെത്തിയത്.
മരിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസം അലീന ഉച്ചത്തിൽ നിലവിളിച്ച് വീട്ടിൽനിന്ന് ഇറങ്ങിയോടിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. പെൺകുട്ടി കുടുംബാംഗങ്ങളിൽ നിന്ന് ഉപദ്രവം നേരിട്ടിരുന്നതായി സംശയിക്കുന്നതായും അയൽവാസികൾ ആരോപിക്കുന്നു.
അതേസമയം, അലീനയ്‌ക്ക് കുറച്ചുദിവസങ്ങളായി കടുത്ത മാനസിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും അസ്വാഭാവികമായി പെരുമാറിയതിനെ തുടർന്ന് മുറിയിൽ പൂട്ടിയിടുകയായിരുന്നുവെന്നുമാണ് കുടുംബം പോലീസിന് നൽകിയ മൊഴി. രാവിലെ മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോൾ അലീനയ്‌ക്ക് ബോധമില്ലാത്ത നിലയിലായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം.
എന്നാൽ കുടുംബത്തിന്റെ മൊഴി പൂർണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് വിവരം. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ആന്തരിക രക്തസ്രാവമാണ് മരണകാരണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീ
സ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
















