ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ ചരിത്രം തിരുത്തിക്കുറിച്ച് 420 വിവാഹങ്ങള്‍ നടന്നു. ഗുരുവായൂരപ്പന്റെ മുന്നില്‍വെച്ച് താലിചാര്‍ത്താന്‍ വന്‍ ജനത്തിരക്കാണ് ക്ഷേത്രസന്നിധിയില്‍ അനുഭവപ്പെട്ടത്. ഈ ചിങ്ങമാസത്തിലെ ആദ്യ മുഹൂര്‍ത്ത ദിനമായ ആഗസ്ത് 30 നടന്ന 416 വിവാഹങ്ങളെന്ന നിലവിലെ റിക്കാര്‍ഡാണ് മറികടന്നത്. രാവിലെ നാലുമുതല്‍ 8.45 വരെയായിരുന്നു എറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്.
രാവിലെ നാലുമണിയ്‌ക്ക് ഒന്നാം നമ്പര്‍ വിവാഹ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നെയ്വിളക്ക് തെളിയിച്ചു കൊണ്ടാണ് വിവാഹങ്ങള്‍ ആരംഭിച്ചത്. കണ്ണനെ സാക്ഷിയാക്കി ആറു മണ്ഡപങ്ങളിലായി 420 വധൂവരന്മാര്‍ താലി ചാര്‍ത്തി.
ചടങ്ങുകള്‍ക്ക് ക്ഷേത്രം കോയ്‌മ സതീശന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് അഞ്ചു മണ്ഡപങ്ങളിലായി സുബ്രഹ്‌മണ്യന്‍, രാജേഷ്, മണികണ്ഠന്‍, ഗണേശന്‍, രാജേഷ് മല്ലന്‍ എന്നീ കോയ്‌മമാരും സഹായികളായി. 11.30ന് ഉച്ചപൂജയ്‌ക്കായി നടയടയ്‌ക്കുന്നത് വരെ 418 വിവാഹങ്ങള്‍ നടന്നു കഴിഞ്ഞിരുന്നു. ഉച്ചപൂജയ്‌ക്കുശേഷം രണ്ട് വിവാഹങ്ങളും കൂടി നടന്നതോടെ 420 തികയുകയായിരുന്നു. 457 വിവാഹങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുക്ക് ചെയ്തിരുന്നത്.
ഇരുവിഭാഗക്കാരും വിവാഹം ബുക്ക് ചെയ്തതിനാലാണ് 457 എണ്ണമായി ഉയര്‍ന്നത്. വിവാഹ ചടങ്ങുകള്‍ക്കും, ക്ഷേത്രദര്‍ശനത്തിനുമായി എത്തിയവര്‍ക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ദേവസ്വം ഒരുക്കിയ ക്രമീകരണങ്ങള്‍ ഭക്തജനങ്ങള്‍ക്കും, വിവാഹ സംഘങ്ങള്‍ക്കും വളരെ സഹായകരമായി. തിരക്ക് നിയന്ത്രിക്കുന്നതിനായി ഗുരുവായൂര്‍ അസി. പോലീസ് കമ്മീഷണര്‍ സുരേന്ദ്രന്‍ മങ്ങാടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനവും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഗുരുവായൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും ക്ഷേത്രപരിസരത്ത് മുഴുവന്‍ സമയവും സജീവമായി രംഗത്തുണ്ടായിരുന്നു.ദേവസ്വം ചെയര്‍മാനോടൊപ്പം ഭരണസമിതി അംഗം എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്. ഹരിഗോപാല്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം. രാധ, ക്ഷേത്രം മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ കെ.പി. മോഹന്‍ കുമാര്‍ എന്നിവര്‍ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.















