കോഴിക്കോട്: കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലുകള്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടി തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഉജ്ജ്വലമായ ചരിത്രമാണ് തങ്ങള്‍ക്കുള്ളതെന്നും എംഎ ബേബി പറഞ്ഞു. കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി.
‘ കുറേ ശരികള്‍ക്കിടയിലാണ് സിപിഐഎമ്മിന് തെറ്റ് സംഭവിക്കുന്നത്. തെറ്റ് തിരുത്താന്‍ തയ്യാറാകുമ്പോള്‍ തെറ്റ് പറ്റിയേ എന്ന് പരിഹസിക്കുകയാണ്. ചരിത്രം ഓര്‍ക്കണം, കേരളത്തിലെ സാമൂഹിക പരിഷ്‌കരണത്തില്‍ സിപിഐഎം നിര്‍ണായക പങ്കുവഹിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ അബദ്ധത്തില്‍ നിന്ന് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുത്. തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയപ്പോഴെല്ലാം ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. തെറ്റുകള്‍ മനുഷ്യസഹജമാണ്. തിരുത്തി മുന്നോട്ട് പോകും. പാര്‍ട്ടി നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ടുള്ള വിമര്‍ശനം സ്വാഗതം ചെയ്യും
സമഗ്രമേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുകയാണ്. കോടതികളിൽ പോലും ആർഎസ്എസ് സ്വാധീനം ഉറപ്പിക്കുന്നു. ഇതിൽ കോടതി അലക്ഷ്യമുണ്ടായാലും അതു നേരിടാൻ തയാറാണ്. പാർട്ടിയുടെ കടമയും ഉത്തരവാദിത്തവും വലുതാണ്. കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്കു പിന്നീട് ആരാണ് അഭയം. കമ്യുണിസ്റ്റ് പാർട്ടി തകർന്നെന്ന് ആരും വ്യാമോഹിക്കേണ്ട.‘ എന്നും ബേബി പറഞ്ഞു.
















