ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ സ്ഫോടനങ്ങൾ. ഇറാനിലെ ഖേഷം ദ്വീപിനോട് ചേർന്ന കടൽമേഖലയിൽ രണ്ട് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റിപ്പോർട്ട്. ദ്വീപിലാകെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ സ്ഥിരീകരിച്ചു. എന്നാൽ സ്ഫോടനത്തിന്റെ കാരണം എന്താണെന്നോ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നോ ഇറാൻ ഭരണകൂടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിന് സമീപത്തെ സ്ഫോടനങ്ങൾ. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന രാജ്യാന്തര എണ്ണക്കപ്പലുകൾക്കും നേരെ ഇറാൻ ആക്രമണം നടത്തുന്നത് അമേരിക്കയുടെ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണെന്നാണ് റിപ്പോർട്ടുകൾ.
ഇതിന്റെ പ്രത്യാഘാതമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള ഇന്ധനവിതരണം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. അതേസമയം ഇറാനിലെ പ്രധാന തുറമുഖങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക-നാവിക ഉപരോധം മറികടന്ന് ഇറാനിലേക്ക് പോകുകയും അവിടെനിന്ന് വരികയും ചെയ്യുന്ന വാണിജ്യ കപ്പലുകളെയും അമേരിക്കൻ നാവികസേന ലക്ഷ്യമിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഖേഷം ദ്വീപിന് സമീപത്തെ പുതിയ സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ഹോർമുസിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ, സ്ഫോടനങ്ങളുടെ യഥാർഥ കാരണം സംബന്ധിച്ച വ്യക്തതയ്‌ക്കാണ് ഇനി കാത്തിരിക്കുന്നത്. നാശനഷ്ടങ്ങളോ ആക്രമണത്തിന് പിന്നിലെ വിവരങ്ങളോ ഇറാൻ പുറത്തുവിട്ടിട്ടില്ല. എന്നാൽ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസിൽ തുടർച്ചയായ സംഘർഷവും പുതിയ സംഭവവികാസങ്ങളും ആഗോള ഇന്ധനവിതരണത്തിൽ കൂടുതൽ ആശങ്ക ഉയർത്തുകയാണ്.
അതേസമയം ഒമാനിൽ നാളെ നടക്കുന്ന അടിയന്തര ഹോർമുസ് ചർച്ചയിൽ ഇറാനും ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ഹോർമുസ് തുറക്കാനുള്ള കരാറിന് ഇറാനും ഒമാനും നേരത്തെ തത്വത്തിൽ ധാരണയിലെത്തിയിരുന്നു. ഇറാനും ഒമാനും ഹോർമുസിന്റെ നിയന്ത്രണം പങ്കിടുന്നതാണ് കരാർ. എന്നാൽ യു.എസ് നാവിക ഉപരോധം നീക്കാതെ ഹോർമുസ് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നത് വെല്ലുവിളി.
















