
അഞ്ചു പതിറ്റാണ്ടുകാലം പത്രപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്ന കെ.കുഞ്ഞിക്കണ്ണന്‍ മലയാള മാധ്യമ രംഗത്ത് മായാത്ത മുദ്രകള്‍ പതിപ്പിച്ചാണ് യാത്ര പറഞ്ഞിരിക്കുന്നത്. ദേശീയ ധാരയോട് ബോധപൂര്‍വമായ അകലം പാലിച്ചും, പലപ്പോഴും വഴിപിരിഞ്ഞും സഞ്ചരിക്കുന്ന മലയാളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്കിടയില്‍ ഇതിന് വിപരീതമായി നടക്കാന്‍ തീരുമാനിച്ചവരില്‍ തിരിച്ചറിയപ്പെടുകയും സമൂഹം അംഗീകരിക്കുകയും ചെയ്ത ഒരാളായിരുന്നു കുഞ്ഞിക്കണ്ണന്‍.
ആദ്യവസാനം ജന്മഭൂമിയായിരുന്നു കെ.കുഞ്ഞിക്കണ്ണന്റെ തട്ടകം. പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക വിദ്യാലയവും സര്‍വ്വകലാശാലയും ജന്മഭൂമിയായിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ ഔദ്യോഗിക പരിശീലനം ലഭിച്ചില്ലെങ്കിലും അത് ലഭിച്ച പലരെയും നിഷ്പ്രഭമാക്കുന്ന കഴിവുകള്‍ പുറത്തെടുക്കാന്‍ കുഞ്ഞിക്കണ്ണന് കഴിഞ്ഞിരുന്നു. പത്രപ്രവര്‍ത്തനത്തില്‍ കൈവയ്‌ക്കാത്ത മേഖലകളില്ല എന്നുതന്നെ പറയാം. റിപ്പോര്‍ട്ടിങ്, എഡിറ്റിങ്, ലേഖനം, രാഷ്‌ട്രീയ വിശകലനം, എക്‌സ്‌ക്ലുസീവ് റിപ്പോര്‍ട്ടുകള്‍, സ്‌കൂപ്പുകള്‍, പരമ്പരകള്‍, മിഡില്‍ പീസുകള്‍, നിയമസഭാവലോകനം, പംക്തിയെഴുത്ത്, മുഖപ്രസംഗം എന്നിവയെല്ലാം ഒരേപോലെ വഴങ്ങുമായിരുന്നു.
പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കുഞ്ഞിക്കണ്ണനെ വ്യത്യസ്തനാക്കിയത് സവിശേഷമായ ഭാഷയാണ്. വാര്‍ത്തയെഴുത്തില്‍ എല്ലാവരെയും പോലെ മാനകഭാഷയാണ് ഉപയോഗിച്ചത്. ലേഖനങ്ങളിലും മറ്റും ആശയ വിനിമയത്തിന് പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും വായ്‌മൊഴി വഴക്കങ്ങളും നിര്‍ലോഭം ഉപയോഗിച്ചു. എതിരാളികളെ വിമര്‍ശിക്കുമ്പോള്‍ നിന്ദാസ്തുതിയും വിരുദ്ധോക്തിയും ഇത്ര സമൃദ്ധമായി പ്രയോഗിച്ച പത്രപ്രവര്‍ത്തകര്‍ ഇല്ലെന്നുതന്നെ പറയാം. സ്വന്തം പേരുവച്ചുള്ള മറുപുറം എന്ന പംക്തിയിലും ഉത്തരന്‍ എന്ന പേരിലെഴുതിയ പംക്തിയിലും നിയമസഭാവലോകനങ്ങളിലും ഈ ഭാഷാശൈലി തിളങ്ങിനിന്നു.
കേരള രാഷ്‌ട്രീയത്തിന്റെ നാള്‍വഴി ഓര്‍ത്തുവയ്‌ക്കാനും യഥോചിതം എഴുത്തില്‍ കൊണ്ടുവരാനും കുഞ്ഞിക്കണ്ണന് കഴിഞ്ഞിരുന്നു. ഒരു കണ്ണൂരുകാരന്‍ ആയിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും, നിലപാടുകളുടെ കാര്യത്തില്‍ ഈ പാര്‍ട്ടി നടത്തിയിട്ടുള്ള മലക്കംമറിച്ചിലുകളും അടുത്തറിയുകയും ചെയ്തിരുന്നു. ‘കണ്ണൂരിസം’ എന്ന പേരില്‍ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് അക്രമ രാഷ്‌ട്രീയത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ശ്രദ്ധവച്ചിരുന്നു. തലശ്ശേരി ലഹളയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്കും, ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ചുള്ള അവരുടെ അവകാശവാദങ്ങളും തുറന്നുകാണിച്ചു. നാല് നിരപരാധികള്‍ വെന്തു മരിച്ച ചാവശ്ശേരി ബസ് കത്തിക്കല്‍ സംഭവം ഉള്‍പ്പെടെ മുഖ്യധാര മാധ്യമങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹിംസയെക്കുറിച്ച് ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരുന്ന ഒരാളായിരുന്നു കുഞ്ഞിക്കണ്ണന്‍. അതേസമയം പല കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധവും പുലര്‍ത്തി.
നിയമസഭാവലോകനമാണ് കുഞ്ഞിക്കണ്ണനെ രാഷ്‌ട്രീയക്കാര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും കൂടുതല്‍ ഇഷ്ടക്കാരനാക്കിയത്. വളരെയധികം ആസ്വദിച്ച് വായിക്കാന്‍ കഴിഞ്ഞിരുന്ന ഒന്നായിരുന്നു ഇത്. ഇത്ര തന്മയത്വത്തോടെ നിയമസഭാവലോകനം നടത്തിയിരുന്ന പത്രപ്രവര്‍ത്തകര്‍ വളരെ അപൂര്‍വ്വമായിരുന്നു. റിപ്പോര്‍ട്ടിങ് നഷ്ടമാവാതെ എംഎല്‍എമാരും മന്ത്രിമാരുമൊക്കെ കഥാപാത്രങ്ങളായി മാറുന്ന അനുഭവമാണ് കുഞ്ഞിക്കണ്ണന്റെ നിയമസഭാവലോകനത്തിന് വായനക്കാരെ നേടിക്കൊടുത്തത്.
തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കുഞ്ഞിക്കണ്ണന്റെ മാധ്യമപ്രവര്‍ത്തനത്തെ ബിജെപിയില്‍ നിന്ന് വേര്‍പെടുത്താനാവില്ല. ബിജെപിയുടെ ചരിത്രത്തെ വളരെയധികം അടുത്തറിഞ്ഞിരുന്നു. പാര്‍ട്ടിയുടെ പല ദേശീയ നേതാക്കളുമായും അടുത്തിടപഴകാനും കഴിഞ്ഞു. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്‌പേയി, കെ.ജി.മാരാര്‍ എന്നിവരെക്കുറിച്ച് ജന്മഭൂമിയിലും മറ്റ് പ്രസിദ്ധീകരണങ്ങളിലുമായി ഡസന്‍ കണക്കിന് ലേഖനങ്ങള്‍ കുഞ്ഞിക്കണ്ണന്‍ എഴുതിയിട്ടുണ്ട്. ഇവരുടെയൊക്കെ സ്മൃതി ദിനങ്ങള്‍ ജന്മഭൂമിയുടെ എഡിറ്റോറിയല്‍ പേജിന്റെ ചുമതലക്കാരെ കൃത്യമായി ഓര്‍മിപ്പിക്കുന്നത് തന്റെ കടമയായി കണ്ടു.
ജന്മഭൂമിയുടെ ചരിത്രത്തെക്കുറിച്ച് അതിന്റെ വിശദാംശങ്ങളില്‍ അറിയാവുന്ന ഒരാളായിരുന്നു കെ. കുഞ്ഞിക്കണ്ണന്‍. ജന്മഭൂമി കടന്നുവന്ന പ്രതികൂല സാഹചര്യങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളെയും വളരെ അടുത്തുനിന്ന് നോക്കിണ്ടവരില്‍ ഒരാളായിരുന്നു. മാനേജ്‌മെന്റ് തലത്തിലും എഡിറ്റോറിയല്‍ വിഭാഗത്തിലും കാലാകാലങ്ങളില്‍ ജന്മഭൂമി നയിച്ചവരുമായി സഹകരിച്ചു. ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചപ്പോള്‍ പത്രത്തിന്റെ ചരിത്രം തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതും കുഞ്ഞിക്കണ്ണനെ ആയിരുന്നു.
പത്രപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനവും പത്രസമ്മേളനം വാര്‍ത്താസമ്മേളനവുമായി മാറിയപ്പോഴും അതിനോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞ ഒരാളാണ് കെ.കുഞ്ഞിക്കണ്ണന്‍. പേനത്തുമ്പുപോലെ നാവിന്‍ തുമ്പും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും അഭിപ്രായങ്ങളും നിലപാടുകളും രേഖപ്പെടുത്തുകയും ചെയ്തു. ബിജെപി പ്രതിനിധീകരിക്കുന്ന ദേശീയ രാഷ്‌ട്രീയത്തിനൊപ്പം സഞ്ചരിക്കാനും, കേരള രാഷ്‌ട്രീയത്തെ അടുത്തറിയാനും കഴിഞ്ഞത് ചാനല്‍ ചര്‍ച്ചകളിലെ ഇടപെടലുകള്‍ക്ക് ആധികാരികത നല്‍കി.
ആധുനിക കേരളത്തില്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും കെ. കുഞ്ഞിക്കണ്ണന്‍ സാക്ഷ്യം വഹിക്കുകയും പങ്കാളിയാവുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്. മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയാത്ത പൊതുതാല്‍പ്പര്യമുള്ള പല കാര്യങ്ങളും അറിഞ്ഞിട്ടുള്ള ഒരാളുമായിരിക്കും. ജനങ്ങള്‍ക്കിടയില്‍ വെട്ടിത്തിളങ്ങുന്ന പ്രതിച്ഛായയുള്ള പലരുടെയും തനിനിറം തിരിച്ചറിയാന്‍ കഴിഞ്ഞയാളുമാണ്. ഇവ പ്രതിപാദിക്കുന്ന, ചെറിയാന്‍ ഫിലിപ്പിന്റെ ‘കാല്‍നൂറ്റാണ്ട്’ പോലുള്ള ആത്മകഥാപരമായ ഒരു രചന കെ. കുഞ്ഞിക്കണ്ണനില്‍ നിന്ന് ഈ ലേഖകനെപ്പോലുള്ളവര്‍ പ്രതീക്ഷിച്ചിരുന്നു. ജീവിതത്തിന്റെ ബദ്ധപ്പാടുകള്‍ക്കും അനിവാര്യമായ തിരക്കുകള്‍ക്കുമിടയില്‍ ഇതിന് കഴിഞ്ഞില്ലായിരിക്കാം.
സൗമ്യമായ പ്രകൃതമായിരുന്നെങ്കിലും ശക്തമായിരുന്നു കുഞ്ഞിക്കണ്ണന്റെ നിലപാടുകളും ഇടപെടലുകളും. സോഫ്റ്റ് ‘പവര്‍’ എന്ന് ഇതിനെ വിളിക്കാം. ഇത് നീണ്ട ഒരു കാലഘട്ടത്തില്‍ ജന്മഭൂമിയുടെ കരുത്തായിരുന്നു.