Kerala

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകള്‍ കൂടി കേരളത്തിന് ലഭിക്കാത്ത സാഹചര്യമാണ് യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട പ്രയോജനങ്ങള്‍ എല്‍ഡിഎഫും യുഡിഎഫും സങ്കുചിത രാഷ്‌ട്രീയം പറഞ്ഞ് ഇല്ലാതാക്കുന്നതായും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

പിഎംശ്രീ നടപ്പാക്കാന്‍ വൈകുന്ന കേരള സര്‍ക്കാര്‍ നിലപാട് മൂലം കേന്ദ്ര സര്‍ക്കാരിന്റെ മറ്റു വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ടുകള്‍ പോലും സംസ്ഥാനത്തിന് നല്‍കാനാവാത്ത നിയമപരമായ സ്ഥിതി വന്നതായും കേരളം എത്രയും വേഗം പിഎം ശ്രീ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചതായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ‘പി.എം ശ്രീ’ പദ്ധതി കേരളത്തില്‍ നടപ്പാക്കാത്തതിലൂടെ, സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. കേരളത്തിലെ യുവജനത, ഇന്നുവരെ ലഭിച്ചതിനേക്കാളും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനേക്കാളും മികച്ചൊരു ഭാവി അര്‍ഹിക്കുന്നുണ്ട്. പിഎംശ്രീ അടക്കമുള്ള കേന്ദ്ര പദ്ധതികള്‍ അതിന് അവരെ സഹായിക്കും. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചും നമ്മുടെ യുവജനങ്ങള്‍ നേരിടുന്ന തൊഴിലവസരങ്ങളുടെ പ്രതിസന്ധിയെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തി. അഴിമതിയും നിയമനത്തിലെ അനാവശ്യ കാലതാമസവും കാരണം വലയുന്ന കേരളത്തിലെ പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ അവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പിഎസ്‌സി അടക്കമുള്ള പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ 120 ദിവസത്തിലേറെ കഴിഞ്ഞിട്ടും ആ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. നമ്മുടെ യുവാക്കള്‍ വഞ്ചിക്കപ്പെട്ടു; ആ വഞ്ചന ഇപ്പോഴും തുടരുകയാണ്. ആധുനിക വിദ്യാഭ്യാസവും കഴിവിനൊത്ത അവസരങ്ങളും ലഭിക്കാന്‍ അവര്‍ക്ക് പൂര്‍ണ അര്‍ഹതയുണ്ട്. അവരുടെ നല്ല ഭാവിക്കായി തെരുവുകളില്‍ പോരാടാനും നിയമസഭയില്‍ അവരുടെ ശബ്ദമാകാനും ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Recent Posts