Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

എം. രാധാകൃഷ്ണന്‍
മാനേജിങ് ഡയറക്ടര്‍, ജന്മഭൂമി

ലയാള മാധ്യമ രംഗത്ത് ദേശീയതയുടെ ജിഹ്വയായി അറിയപ്പെടുന്ന ജന്മഭൂമിയെ മുഖ്യധാരയില്‍ പ്രതിനിധീകരിച്ച പത്രപ്രവര്‍ത്തകനായിരുന്നു കെ. കുഞ്ഞിക്കണ്ണന്‍. ആര്‍എസ്എസ്, ബിജെപി മുതലായ ദേശീയ പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവരികയും, സ്വപ്രയത്‌നത്തിലൂടെ മികവുറ്റ മാധ്യമ പ്രവര്‍ത്തകനാവുകയും ചെയ്ത ആളായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയവും പത്രപ്രവര്‍ത്തനവും സമന്വയിപ്പിച്ച് രണ്ട് മേഖലയിലും മൂല്യവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് കുഞ്ഞിക്കണ്ണന്‍. ജന്മഭൂമിക്കൊപ്പം അര നൂറ്റാണ്ട് സഞ്ചരിക്കുകയും, ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തയാള്‍. ജന്മഭൂമിയുടെ ആദ്യകാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും ആത്മാര്‍ത്ഥതയോടെയും പ്രതിബദ്ധതയോടെയും ഒപ്പം നിന്നു. മാധ്യമ രംഗത്ത് ജന്മഭൂമിയുടെ വളര്‍ച്ചയെ അഭിമാനത്തോടെ നോക്കിക്കണ്ട ഒരാളായിരുന്നു.

കുഞ്ഞിക്കണ്ണന്റെ രാഷ്‌ട്രീയം പത്രപ്രവര്‍ത്തനത്തെയും, പത്രപ്രവര്‍ത്തനം രാഷ്‌ട്രീയത്തെയും പരസ്പരം സഹായിച്ചിരുന്നതായി തോന്നിയിട്ടുണ്ട്. വ്യക്തി ബന്ധത്തിന് വലിയ വിലകല്‍പ്പിച്ചിരുന്നതിനാല്‍ മറ്റു മാധ്യമങ്ങളിലും രാഷ്‌ട്രീയ പാര്‍ട്ടികളിലും നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. രാഷ്‌ട്രീയ നിലപാടുകള്‍ വ്യത്യസ്തമായിരിക്കുകയും, അത് ശക്തമായി പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും വ്യക്തിബന്ധങ്ങള്‍ മുറിഞ്ഞു പോകാതെ സൂക്ഷിച്ചു. കെ.ജി. മാരാര്‍, പി.പി. മുകുന്ദന്‍ മുതലായ ബിജെപി നേതാക്കളുമായി അടുത്ത് സഹകരിച്ചിരുന്നു. ബിജെപി രൂപീകരിച്ച കാലം മുതല്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിശദീകരിക്കുന്നതിനും, ഈ നിലപാടുകള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കുന്നതിനും നിരന്തരം ശ്രമിച്ചു.

കേരള നിയമസഭയില്‍ കെ. കുഞ്ഞിക്കണ്ണനെപ്പോലെ സുപരിചിതനായ ചുരുക്കം പേരെ ഉണ്ടാവുകയുള്ളൂ. ജന്മഭൂമിക്കു വേണ്ടി ദീര്‍ഘകാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കുഞ്ഞിക്കണ്ണന് ഇക്കാര്യത്തില്‍ ഏറെ അനുഭവസമ്പത്ത് നേടാനായി. അദ്ദേഹത്തെപ്പോലെ കേരള രാഷ്‌ട്രീയത്തെക്കുറിച്ച് ആഴത്തിലും പരപ്പിലും അറിവുള്ളവര്‍ ചുരുങ്ങും. രാഷ്‌ട്രീയ നേതാക്കളുടെ ഉയര്‍ച്ച താഴ്ചകള്‍, കക്ഷിരാഷ്‌ട്രീയത്തിലെ കലഹങ്ങളും കലക്കങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥമായിരുന്നു. നര്‍മ്മരസം തുളുമ്പുന്ന ശൈലിയില്‍ ഇതിനെക്കുറിച്ചൊക്കെ അനായാസം എഴുതാനും പ്രസംഗിക്കാനും കഴിയുമായിരുന്നു.

പത്മവിഭൂഷണ്‍ പി. നാരായണ്‍ജി കഴിഞ്ഞാല്‍ ജന്മഭൂമിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചയാള്‍ കുഞ്ഞിക്കണ്ണനാണ്. ജില്ലാ ലേഖകന്‍, ന്യൂസ് എഡിറ്റര്‍, റസിഡന്റ് എഡിറ്റര്‍ എന്നീ നിലകളില്‍ കനപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയിട്ടുള്ളത്. ഈ സേവനം കണക്കിലെടുത്ത്, ഔദ്യോഗികമായി വിരമിച്ച ശേഷവും ജന്മഭൂമിയില്‍ തുടരുകയായിരുന്നു. ജന്മഭൂമിയുടെ അന്‍പതാം വാര്‍ഷിക ആഘോഷത്തില്‍ കുഞ്ഞിക്കണ്ണനെ ആദരിച്ചതും, മറുപുറം എന്ന പേരില്‍ അദ്ദേഹം എഴുതിയിരുന്ന പംക്തി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതും ഈ വേളയില്‍ ഓര്‍മവരുന്നു.

Recent Posts