Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗുരുവായൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബര്‍ 13ന് ഗുരുവായൂരില്‍ 409 വിവാഹങ്ങള്‍. വിവാഹത്തിന് തലേന്നാള്‍ വരെ ശീട്ടാക്കാമെന്നതിനാല്‍ ഇനിയും വിവാഹങ്ങള്‍ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുകയാണെന്ന് ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും. അഭൂതപൂര്‍വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്‌ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കും.

വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വഹിക്കാന്‍ ക്ഷേത്രം കോയ്‌മാരെ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. സമീപം മംഗള വാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രം കിഴക്കേ നട പൂര്‍ണമായും വണ്‍വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിന് തെക്ക് പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ആദ്യം ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലിലെത്തി വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോള്‍ വിവാഹ ചടങ്ങ് നടത്താം.

കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘംക്ഷേത്രം തെക്കേനട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല. വധുവരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24 പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരന്‍മാരുടെ കുടുംബാംഗങ്ങള്‍ പരമാവധി നിയന്ത്രിക്കണം.

സുഗമമായ ക്ഷേത്ര ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ചടങ്ങിനെത്തുന്നവര്‍ക്കും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും. മഫ്ടിയില്‍ ക്ഷേത്രത്തിനകത്തും പോലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാര്‍, സാമൂഹ്യവിരുദ്ധര്‍ എന്നിവരെ കര്‍ശനമായി അമര്‍ച്ച ചെയ്യാന്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പാര്‍ക്കിങ്വിവാഹത്തിനും ദര്‍ശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ക്ഷേത്രം ഇന്നര്‍ റിംഗ്, ഔട്ടര്‍ റിങ്ങ് റോഡുകളില്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. പാര്‍ക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളില്‍ മാത്രം.

ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൈതാനങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ക്ഷേത്രപരിസരത്ത് ഭക്തജനങ്ങള്‍ക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തര സന്ദര്‍ഭത്തില്‍ ആംബുലന്‍സിനും ഫയര്‍ഫോഴ്‌സിനും പ്രത്യേക വഴിയൊരുക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാര്‍ഗ്ഗങ്ങളായ കുന്നംകുളം -ഗുരുവായൂര്‍, ചൂണ്ടല്‍- ഗുരുവായൂര്‍, ചാവക്കാട്-ഗുരുവായൂര്‍ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങള്‍ കൂട്ടമായി പാര്‍ക്ക് ചെയ്യാതിരിക്കാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കണം. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും അഭ്യര്‍ത്ഥിക്കുന്നതായി ചെയര്‍മാന്‍ എ.വി ഗോപിനാഥും അഡ്മിനിസ്‌ട്രേറ്റര്‍ എസ് ഹരിഗോപാലും അറിയിച്ചു.