35 വർഷംമുമ്പ് സാങ്കേതികവിദ്യ ഇത്രയൊക്കെ വളരുംമുമ്പ് ജന്മഭൂമിയുടെ ലേഖകരും ഫോണിലൂടെയാണ് വാർത്തകൾ കൈമാറിയിരുന്നത്. നിയമസഭാ നടപടികൾ ഫോണിലൂടെ, ലേഖകനായിരുന്ന കെ. കുഞ്ഞിക്കണ്ണൻ പറഞ്ഞുതരുന്നു, കൊച്ചിയിലെ പത്ര ആസ്ഥാനത്ത് എഡിറ്റോറിയലിലെ സഹപത്രാധിപർമാർ ആരെങ്കിലും എഴുതിയെടുക്കും. ഏറെ പുതിയ ആളായ എനിക്ക് ആ അവസരം ഒരിക്കൽ കിട്ടി. അങ്ങനെയാണ് ‘ചേട്ടന്റെ’ ശബ്ദം ആദ്യം ഫോണിൽ കേൾക്കുന്നത്. പതിവായപ്പോൾ ‘ചേട്ടാ’ എന്ന വിളിയും ‘ഓ, മോനെ, പറയട്ടേ…’ എന്ന ചോദ്യവും ഞങ്ങളെ ഏറെ അടുപ്പിച്ചു. കൊച്ചിയിൽനടന്ന ഒരു യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ആ ‘ശബ്ദം’ ”ആരാണ് എന്റെ കേട്ടെഴുത്തുകാരൻ” എന്നു ചോദിച്ചുവന്നത്. തോളത്തൊരുതട്ട്, പുറത്തൊരു തലോടൽ… അങ്ങനെ തുടങ്ങിയ ബന്ധം കെ. കുഞ്ഞിക്കണ്ണനെ എന്റെ ‘ചേട്ട’നാക്കി. ഞാൻ ”അനുജനല്ല, മകനെപ്പോലൊരു അനുജൻ” എന്ന ഒരിക്കൽ ഒരു കണ്ണൂർക്കാരൻ കൂട്ടുകാരന് പരിചയപ്പെടുത്തിയത് ഓർമ്മിക്കുന്നു. ആരെയും ‘അണ്ണാ’ എന്നു വിളിച്ച് ചങ്ങാതിയാക്കുന്ന തിരുവനന്തപുരത്തുകാർക്കും കുഞ്ഞിക്കണ്ണൻ ‘ചേട്ടൻ’ ആയിരുന്നു. അല്ലെങ്കിൽ ആർക്കാണ് അദ്ദേഹം ചേട്ടനല്ലാതിരുന്നത്.
1992 ൽ ചേട്ടൻ കൊച്ചിയിലേക്ക് ന്യൂസ് എഡിറ്ററായി സ്ഥലംമാറി. തലസ്ഥാനത്ത് എസ്സ്. അനിൽ ആയിരുന്നു ചേട്ടന്റെകൂടെ ബ്യൂറോയിൽ. ചേട്ടന്റെ ഒഴിവിൽ പിന്നീട് എന്നെ അയച്ചു. ആ സമയം എസ്സനിലിന് വീട്ടാവശ്യങ്ങൾക്കായി വിട്ടുനിൽക്കാതെ പറ്റില്ലെന്നും വന്നു. അക്കാലത്താണ് തലസ്ഥാനത്തെ വാർത്തകളുടെ ‘വെള്ളപ്പൊക്കം’ വന്നത്; ഐഎസ്ആർഒ ചാരക്കേസ്, കെ. കരുണാകരന്റെ നേതൃമാറ്റാവശ്യം… പുതിയവനായ എനിക്ക് പരുങ്ങൽ. ഒരുദിവസം ‘ചേട്ടൻ’ തലസ്ഥാനത്തുവന്നു. പ്രധാന പത്രപ്രവർത്തകരെ, മുഖ്യ പാർട്ടി നേതാക്കളെ നേരിൽ പരിചയപ്പെടുത്തി. എം.വി. രാഘവൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ടി.എം. ജേക്കബ് തുടങ്ങിയ മന്ത്രിമാർ കെ.കുഞ്ഞിക്കണ്ണനെ അവരുടെ ചേബേറിൽ എഴുന്നേറ്റുനിന്നാണ് സ്വീകരിച്ചത്. ‘കുഞ്ഞിക്കണ്ണന്റെ അഭാവം തലസ്ഥാനത്ത് നികത്തണം, അതിന് ഏറെ വിയർക്കണം, ഉറക്കം കെടണം, നിയമസഭയിലെ നടപടികൾ ഒപ്പിയെടുക്കണം, പിന്നെ അതൊക്കെ കുഞ്ഞിക്കണ്ണനെപ്പോലെ എഴുതി ഫലിപ്പിക്കണം…,’ എംവിആർ പറഞ്ഞത് ഇന്നും ഓർമ്മിക്കുന്നു. (അന്ന് തുറമുഖവകുപ്പുമന്ത്രിയായ എംവിആർ വിഴിഞ്ഞം തുറമുഖപദ്ധതിയെക്കുറിച്ച് ഏറെ സംസാരിച്ചു) തലസ്ഥാനത്തെ പത്രപ്രവർത്തകർ, എന്നെ കുഞ്ഞിക്കണ്ണന്റെ ആൾ എന്ന് പരിഗണിച്ച് സ്‌നേഹിച്ച് സഹായിച്ചു. കുഞ്ഞിക്കണ്ണൻ തലസ്ഥാനത്ത് നടത്തിയ പത്രപ്രവർത്തനത്തിലൂടെ, സംഘടനാ പ്രവർത്തനത്തിലൂടെ സംസ്ഥാനത്ത് ജന്മഭൂമിക്ക് വലിയൊരു ഇടം സ്വയം ഉണ്ടാക്കിയെടുക്കുകയായിരുന്നു.
നിയമസഭയിൽ, പ്രസംഗിക്കുന്ന വേളയിൽ, കുഞ്ഞിക്കണ്ണൻ ഹാജരില്ലേ എന്ന് ഉറപ്പാക്കുമായിരുന്നു, പല എംഎൽഎമാരും. കുഞ്ഞിക്കണ്ണന്റെ നിയമസഭാവലോകനം വായിക്കാൻ പിറ്റേന്ന് ജന്മഭൂമിക്ക് കാത്തിരിക്കുന്നവർ ഏറെയായിരുന്നു.
ആകാശവാണിക്കുവേണ്ടി നിയമസഭയിൽ ഇന്ന്’എഴുതുന്നത് കെ. കുഞ്ഞിക്കണ്ണനാണെങ്കിൽ അത് വായിക്കാൻ രാമചന്ദ്രൻ (കൗതുകവാർത്തകൾ ഫെയിം) പ്രത്യേക താൽപ്പര്യം എടുക്കുമായിരുന്നു. വിരമിച്ചശേഷം ഒരു സ്വകാര്യ റേഡിയോ ചാനലിന് ആലോചിച്ച രാമചന്ദ്രൻ, കുഞ്ഞിക്കണ്ണനോട് പറയുമായിരുന്നു, ‘താങ്കൾ സ്‌ക്രിപ്‌റ്റെഴുതിയാൽ ഞാൻ വായിച്ച് കേൾവിക്കാരെ വശീകരിച്ചുകൊള്ളാ’മെന്ന്. ആ പ്രോജക്ട് പക്ഷേ നടന്നില്ല.
രാഷ്‌ട്രീയ അവലോകനങ്ങൾ, റൈറ്റപ്പുകൾ എഴുതിയത് തിരുത്തിയും എഴുതുംമുമ്പ് നിർദ്ദേശിച്ചും ചേട്ടൻ എന്റെ കൈതെളിച്ചു. കോൺഗ്രസ് രാഷ്‌ട്രീയം എഴുതുമ്പോൾ വ്യക്തികളുടെ നിലപാടുകളും, കമ്യൂണിസ്റ്റ് രാഷ്‌ട്രീയത്തിൽ കൂടുതൽ ശ്രദ്ധ ഊന്നേണ്ടത് ആദർശത്തിന്റെ അടിസ്ഥാനത്തിലുമാണെന്നും പഠിപ്പിച്ചു. ഒരിക്കൽ ‘യുഡിഎഫ് യോഗത്തിൽനിന്ന് കേരള കോൺഗ്രസ് ഇറങ്ങിപ്പോയി’ എന്ന ചേട്ടൻ കൊടുത്ത തലക്കെട്ട് ‘കെ.എം. മാണി ഇറങ്ങിപ്പോയി’ എന്ന് സ്ഥലമൊപ്പിക്കാൻ മാറ്റിയതിനെ കണക്കറ്റ് ശാസിച്ചുകൊണ്ടു പറഞ്ഞു: ”യുഡിഎഫിൽ മാണിയില്ല. കേരള കോൺഗ്രസ്സാണ്, കെ.എം. മാണി, കേരള കോൺഗ്രസ്സിലാണുള്ളത്’ എന്ന്. മാധ്യമപ്രവർത്തനത്തിൽ മഹാപാണ്ഡിത്യത്തിന്റെ കോഴ്‌സ് സർട്ടിഫിക്കറ്റൊന്നും ഇല്ലായിരുന്നു ചേട്ടന്, പക്ഷേ കാഴ്ചപ്പാടിന്റെ ഈ യോഗ്യതാപത്രം മറ്റാർക്കും ഇല്ലായിരുന്നു. രാഷ്‌ട്രീയമെഴുതാൻ പഠിപ്പിച്ച കുഞ്ഞിക്കണ്ണൻ ചേട്ടനാണ് എന്റെ ദേശീയരാഷ്‌ട്രീയത്തെക്കുറിച്ചുള്ള പുസ്തകം സമർപ്പിച്ചിട്ടുള്ളത്. അത് കാട്ടിക്കൊടുത്ത്, പുസ്തകം സമ്മാനിച്ചപ്പോൾ സന്തോഷം പ്രകടിപ്പിച്ചത് ശബ്ദമുള്ള ഒരു ചിരിയിലൂടെയായിരുന്നു. ചേട്ടന്റെ പേരിന്റെ ബലത്തിൽ ഇ.കെ. നായനാർ, കെ. കരുണാകരൻ, എ.കെ. ആന്റണി തുടങ്ങിവരിലേക്ക് വേറേ പരിചയപ്പെടുത്തലില്ലാതെ എനിക്ക് എൻട്രികിട്ടി. ജന്മഭൂമിയിൽ ആർക്കും കെ. കുഞ്ഞിക്കണ്ണൻ ഒരു കെയറോഫ് അഡ്രസ്സാണ്, എന്നും.
ചേട്ടൻ കുടുംബ സമേതം കൊച്ചിയിൽ താമസിക്കുമ്പോൾ ഏറെക്കാലം ഒപ്പം ഞാനും ഉണ്ടായിരുന്നു. തലസ്ഥാനത്തും ഇടയ്‌ക്കിടെ ഒന്നിച്ചുകഴിഞ്ഞു. അന്ന് മക്കൾ പ്രകുലയും (ഇപ്പോൾ ഏഷ്യാനെറ്റിൽ) മഞ്ഞിലയും കൊച്ചുകുട്ടികൾ. അക്കാലത്ത് പഠിപ്പിച്ചുതന്നത് ജീവിതം ആഡംബരമില്ലാത്ത ആഘോഷമായി കൊണ്ടുപോകുന്നത് എങ്ങനെയെന്നായിരുന്നു. 2018 ഡിസംബർ 5 ന് പ്രേമേച്ചിയുടെ അകാലവിയോഗം ചേട്ടനെ ഏറെ ക്ഷീണിപ്പിച്ചുകളഞ്ഞിരുന്നു.
വാക്കുകൊണ്ട്,വാക്യംകൊണ്ട്, ശൈലികൊണ്ട്, എഴുത്തിന്റെ വേഗംകൊണ്ട്, സംഭവങ്ങളെ പഴയ സംഭവങ്ങൾചേർത്തുവെച്ചുകൊണ്ട്, ചേട്ടൻ എഴുതിയതൊക്കെയും സൂക്ഷ്മ നിരീക്ഷണങ്ങളും ഭാഷാവിശേഷങ്ങളും നിറഞ്ഞവയായിരുന്നു. എഴുത്തിന്റെ വേഗവും ഓർമ്മിച്ചു പറയുന്നതിന്റെ ശേഷിയും ദേശീയ-പ്രാദേശിക രാഷ്‌ട്രീയ-സാമൂഹ്യ സംഭവങ്ങളുടെ വിശകലനവും ആരെയും ത്രസിപ്പിക്കുന്നായിരുന്നു. നർമ്മത്തിന്റെ ലാളിത്യം, കർമ്മത്തിന്റെ ധാരാളിത്തം ചേട്ടനിൽ അസാധാരണമായിരുന്നു. ഒരിക്കൽ ചേട്ടൻ പറഞ്ഞു: ”ജന്മഭൂമി എന്നോട് ആവശ്യപ്പെട്ടിട്ടുള്ള ഒരു കാര്യത്തിനും ഞാൻ ‘നോ’ പറഞ്ഞിട്ടില്ല, പത്രത്തിന്റെ എഡിറ്ററാകണമെന്നതൊഴികെ. അത് എനിക്ക് ആകാത്തതല്ല, അത് അധികമാണ് എന്നതുകൊണ്ടാണ്” എന്ന്. സ്വയംബോധം എന്നത് തിരിച്ചറിവിന്റെ പരിസീമയാണല്ലോ.
കാവാലത്ത് എന്റെ വീട്ടിൽ കുടുംബ സമേതം ചേട്ടൻ പലവട്ടം വന്നു; പിൽക്കാലത്ത് ഞങ്ങൾ കുടുംബ ബന്ധക്കാരുമായി. എന്റെ വിവാഹത്തിന് ചേച്ചി പ്രേമലതയെക്കൊണ്ട് മോതിരം സമ്മാനിപ്പിച്ചു ചേട്ടൻ.
2014 ലെ ജന്മഭൂമി കുടുംബ സംഗമത്തിൽ, ’60 വയസ്സുതികഞ്ഞതിനാൽ ജന്മഭൂമിയിൽനിന്ന് വിരമിക്കുന്ന’ കുഞ്ഞിക്കണ്ണന് ആദരം നൽകി, അതിന് മറുപടി പറഞ്ഞപ്പോൾ ചേട്ടന് ചെറുതായി കണ്ഠമിടറി. അന്ന്, കടന്നുവന്ന വഴികൾ പറഞ്ഞ് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു: ”ജന്മഭൂമി ഇല്ലാതെ എനിക്ക് ജീവിതമില്ല, ജന്മഭൂമിയിലല്ലാതെ ജീവിതമില്ല. എന്റെ ജീവിതാവസാനം, അത് ജന്മഭൂമിയിലായിരിക്കും; ആയിരിക്കണം എന്നാണ് മോഹം.’ ആ ശബ്ദമിടർച്ചയിൽ സദസ്സലിരുന്ന എന്നെപ്പോലെ പലർക്കും തേങ്ങൽ വന്നു;’ഞങ്ങളുടെ ചേട്ടനില്ലാത്ത ജന്മഭൂമിയോ’ എന്ന് തോന്നിയിട്ടാവാം.
മറ്റൊരിക്കൽ, ജന്മഭൂമിയുടെ ഒരുശിബിരത്തിൽ ഒരു മത്സരം. ഏറ്റവും വലിയ ‘പിരമിഡ്’ ഉണ്ടാക്കുന്നവർ വിജയികൾ. കുറേ പഴയ ജന്മഭൂമി പത്രവും അതിനായി ടീമുകൾക്ക് നൽകി. വിജയിച്ചത് മറ്റൊരു ടീമാണ്. പക്ഷേ, ചേട്ടന്റെ ടീമിന്റെ പിരമിഡ്, ചേട്ടന്റെ മേൽ ജന്മഭൂമി പൊതിഞ്ഞായിരുന്നു; മനുഷ്യപിരമിഡ്. ഉയരം പരമാവധി കിട്ടാൻ ഉയർത്തിപ്പിടിച്ച കൈയിൽ ജന്മഭൂമിയുമായി, ചേട്ടൻ ‘ജന്മഭൂമിയായി’ നിന്നു. എന്തും ജന്മഭൂമിയുമായി ചേർത്തേ ചിന്തിക്കുമായിരുന്നുള്ളു.
ബുധനാഴ്ച (9.9.2026) വൈകിട്ട്, കിംസ് ആശുപത്രിയിൽ ശ്വാസം മാത്രം കഴിച്ച്, ഒന്നുമറിയാതെ ചേട്ടൻ കിടക്കുമ്പോൾ ആ കാൽതൊട്ടുവന്ദിക്കുമ്പോൾ ഞാൻ കരച്ചിലടക്കാനാകാതെ പുറത്തേക്കോടി; ‘മോനേ’ എന്നോ ‘എടാ’ എന്നോ ഒരു വിളിക്ക് കാത്തുനിന്നിട്ട് കാര്യമില്ലായിരുന്നല്ലോ…
















