1893 സെപ്തംബര്‍ 11ന് സ്വാമി വിവേകാനന്ദന്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സര്‍വമത മഹാസമ്മേളനത്തില്‍ ഭാരതത്തിന്റെ പ്രതിനിധിയായി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ ആണ് വിശ്വസാഹോദര്യത്തിന്റെ കാഹളം മുഴക്കിയത്. ”അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ…” എന്ന പുതുമയാര്‍ന്ന സംബോധന ഏഴായി രത്തോളം വരുന്ന ശ്രോതാക്കളുടെ നിര്‍ത്താത്ത കരഘോഷത്തിന് വഴിയൊരുക്കി. യുവസംന്യാസിവര്യന്റെ തേജസ്സും വാഗ്മിത്വവും അവരുടെ മനം കവര്‍ന്നു. അവരുടെ കര്‍ണ്ണപുടങ്ങളില്‍ ഒഴുകിയെത്തിയ കാര്യങ്ങളോ, ഭാരതത്തിന്റെ അവര്‍ കേട്ടിട്ടില്ലാത്ത മഹത്തായ ആദര്‍ശ സമ്പന്നതയും അന്തസ്സത്തയും മറ്റു മതങ്ങളുടെ മാതാവായ ഹിന്ദുമതത്തിന്റെ സഹിഷ്ണുതയും സര്‍വ്വധര്‍മ്മസമാദാരവും ശാസ്‌ത്രോദാഹരണത്തോടെ സ്വാമിജി പരിചയപ്പെടുത്തി: ”പലയിടങ്ങളില്‍ നിന്നും പുറപ്പെടുന്ന പുഴകള്‍ സമുദ്രത്തിലെത്തി ഒന്നാകുന്നതുപോലെ രുചിഭേദം കൊണ്ട് ആളുകള്‍ സ്വീകരിക്കുന്ന വഴികള്‍ പലതായി തോന്നിയാലും വളഞ്ഞോ നേരെയോ പോയാലും അവസാനം ഏകനായ ഈശ്വരനില്‍ ചെന്നെത്തുന്നു.” ആ ശ്രേഷ്ഠ സമ്മേളനത്തില്‍ സ്വാമിജി ഒരു ഗീതാശ്ലോകം ഉദ്ധരിച്ചു:
‘യേ യഥാ മാം പ്രപദ്യന്തേ
താംസ്തഥൈവ ഭജാമ്യഹം
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വശഃ’
(ഗീത 4-11)
‘ആര് എന്നെ എങ്ങനെ സമീപിച്ചാലും ഞാനവരെ അതനുസരിച്ച് അനുഗ്രഹിക്കുന്നു.
ഒടുവില്‍ എന്നിലെത്തിച്ചേരുന്ന വഴികളില്‍ കൂടിയാണ് സകല മനുഷ്യരും പ്രയത്‌നിക്കുന്നത.്’ ഇതര മത വിശ്വാസികള്‍ക്കും സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവര്‍ക്കും അഭയംകൊടുത്ത സംസ്‌കാരമാണ് ഭാരതത്തിന്റേതെന്ന് സ്വാമിജി ഉദ്‌ഘോഷിച്ചു. ആ സമ്മേളനത്തിന്റെ തുടക്കത്തില്‍ മുഴങ്ങിയ മണി മനോഹരമായ ഈ ഭൂമിയെ ഗ്രസിക്കുന്ന വിഭഗീയതയുടെയും മതാന്ധതയുടെയും മരണമണിയാകട്ടെ എന്ന് ആശീര്‍വദിച്ചു കൊണ്ടാണ് സ്വാമിജി അന്നത്തെ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് സെപ്തംബര്‍ 27-ാം തീയതി വരെ സ്വാമിജിയുടെ അഞ്ച് ഗംഭീര പ്രസംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. മാനവരുടെ ഐക്യത്തിന്റെ ആവശ്യകതയെ അവയിലെല്ലാം സ്വാമി വിവേകാനന്ദന്‍ ഊന്നിപ്പറഞ്ഞു. ഏറ്റവും അവസാനത്തെ പ്രസംഗത്തില്‍ ”ഭിന്നിപ്പല്ല, ഐക്യവും ശാന്തിയും ആണ് ആവശ്യം” എന്ന സന്ദേശം ഉറപ്പിച്ചുകൊണ്ടാണ് സ്വാമിജി ഉപസംഹരിച്ചത്.
സ്വാമി വിവേകാനന്ദന്റെ ഉജ്ജ്വലപ്രസംഗം കൊണ്ട് വിശ്വവിഖ്യാതമായ ചിക്കാഗോ നഗരത്തിലെ ആ പുണ്യവേദി വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സെപ്തംബറില്‍ തന്നെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ധന്യതയെക്കുറിച്ച് കുറിക്കാതിരിക്കാന്‍ കഴിയുന്നില്ല. 2007 സെപ്തംബര്‍ 30നായിരുന്നു ചിക്കാഗോയിലെ മിഷിഗണ്‍ അവന്യുവിലെ ‘ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോ’ സന്ദര്‍ശിച്ച സുദിനം.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വടക്കുഭാഗത്തുള്ള ഹാളിലാണ് സ്വാമിജി പ്രസംഗിച്ചത്. ഇന്ന് ‘ഫുള്ളര്‍ട്ടണ്‍ ഹാള്‍’ എന്നാണ് അതറിയപ്പെടുന്നത്. വളരെ ആവേശത്തോടെ അവിടെ എത്തിയപ്പോള്‍ അത് അടച്ചിട്ടിരിക്കുകയായിരുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. എന്നാല്‍ തീര്‍ച്ചയായും സ്വാമിജിയുടെ അനുഗ്രഹം കൊണ്ടാവും സുരക്ഷാ ഉദ്യോഗസ്ഥര്‍ അല്പ നേരത്തേക്ക് തുറന്നുതന്നു. അത് രോമാഞ്ചജനകമായ ഒരനുഭവമായിരുന്നു. തേജസ്വിയായ സ്വാമിജി അവിടെ നിന്ന് പ്രസംഗിച്ചതും ആ വാഗ്‌ധോരണിയും ഓര്‍ത്ത് ഹൃദയം നിറഞ്ഞു തുളുമ്പി. വളരെ അഭിമാനകരവും പുണ്യവും ആയ നിമിഷത്തില്‍ കൈകൂപ്പി നിന്ന് പ്രാര്‍ത്ഥിച്ചു.
മതമഹാസമ്മേളനത്തില്‍ ഒരു പുതിയ അദ്ധ്യായം സൃഷ്ടിച്ച യതിവര്യന്റെ ഉജ്ജ്വല പ്രഭാഷണങ്ങള്‍ കൊണ്ട് പ്രകമ്പനം കൊണ്ട ഹാള്‍ ഗംഭീരമായി സജ്ജീകരിച്ചിരിക്കുന്നു. അവിടെ ഇപ്പോള്‍ സംസ്‌കാരിക ഒത്തുചേരലുകള്‍ നടക്കുന്ന വേദിയാണ് എന്നറിയാന്‍ കഴിഞ്ഞു. സ്വാമിജി വന്ന് പ്രസംഗിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി ആ ഹാളിന്റെ പുറത്ത് ഒരു ഫലകം വച്ചിട്ടുണ്ട്. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:-
‘On this site
Between September 11 and 27, 1893
Swami Vivekananda(1863-1902)
The first Hindu Monk from India
To teach Vedanta in America
Addressed the World’s Parliament of
Religions, held in conjunction with
The World’s Columbia Exposition.
His Unprecedented success
Opened the way for the
Dialogue between Eastern and
Western Religions’.
”ഈ സ്ഥലത്ത്,
1893 സെപ്റ്റംബര്‍ 11-നും 27-നും ഇടയില്‍, അമേരിക്കയില്‍ വേദാന്തം പഠിപ്പിക്കാനെത്തിയ
ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ ഹിന്ദു സംന്യാസിയായ സ്വാമി വിവേകാനന്ദന്‍ (1863-1902), ആഗോള കൊളംബിയന്‍ പ്രദര്‍ശനത്തോട് അനുബന്ധിച്ച് നടന്ന ‘ലോക മത മഹാസമ്മേളനത്തെ’ അഭിസംബോധന ചയ്തു. അദ്ദേഹത്തിന്റെ അഭൂതപൂര്‍വമായ വിജയം പൗരസ്ത്യ-പാശ്ചാത്യ മതങ്ങള്‍ തമ്മിലുള്ള തുടര്‍ സംവാദങ്ങള്‍ക്കു വഴിയൊരുക്കി.”
ഈ ദര്‍ശന സുകൃതവുമായി പുറത്തിറങ്ങി നടക്കുമ്പോള്‍ മിഷിഗണ്‍ അവന്യുവില്‍ത്തന്നെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടുത്തായി ‘സ്വാമി വിവേകാനന്ദ വേ’ (Swami Vivekananda Way) എന്ന് നാമകരണം ചെയ്തിരിക്കുന്ന ബോര്‍ഡ് വഴിയില്‍ കണ്ടു. അവര്‍ സ്വാമിജിയോട് കാണിച്ച ആദരവില്‍ ചാരിതാര്‍ത്ഥ്യം തോന്നി.
സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ പഭാഷണവേദിയില്‍ കൊളു ത്തിവച്ച ഭാരതത്തിന്റെ സഹിഷ്ണുതയും സാര്‍വ്വലൗകികസ്വീകാരവും അന്നും ഇന്നും എന്നും ഭാരതീയര്‍ക്ക് അഭിമാനകരമാണ്. അതു തന്നെയാണ് ഭാരതത്തെ നയിക്കുന്നതും. ലോകരാഷ്‌ട്രങ്ങള്‍ ഭാരത സംസ്‌കാരത്തെ ആദരിക്കുകയും, ഭാരതത്തെ നയിക്കുന്ന സാരഥിയുടെ വാക്കുകള്‍ക്ക് വില കല്പിക്കുകയും ചെയ്യുന്നു. ‘വസുധൈവകുടുംബകം’, ‘ലോകാഃസമസ്താഃ സുഖിനോ ഭവന്തുഃ’ എന്ന മന്ത്രപൂരിതമായ വാണികള്‍ കൊണ്ട് വിശ്വ സാഹോദര്യത്തിനായി മുന്നേറുന്ന ഭാരതത്തിന്റെ കൂടെ സ്വാമി വിവേകാനന്ദന്‍ പ്രകാശിക്കുന്നു.
















