വിവേകാനന്ദ സ്വാമികളും ഭഗവന്‍ബുദ്ധനും ലോകത്തെ സ്വാധീനിച്ചത് തങ്ങളുടെ ആശയങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമാണ്. ഇരുപത്തിയഞ്ച് നൂറ്റാണ്ടുകളുടെ വ്യത്യാസത്തില്‍ അവരിരുവരും ഈ ഭൂമിയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം നയിച്ചു. നിര്‍വാണം നേടിയ ശേഷം ബുദ്ധന്‍ ഏകാന്തമായ ആ ആനന്ദത്തിലേക്ക് പിന്‍വാങ്ങിയില്ല. മറ്റെല്ലായിടത്തും കൈവെടിയപ്പെട്ട ആത്മാക്കള്‍ക്ക് സാന്ത്വനമായി ധര്‍മ്മം വാഗ്ദാനം ചെയ്തുകൊണ്ട് ഗംഗാ സമതലങ്ങളിലെ പൊടി നിറഞ്ഞ പാതകളിലൂടെ അദ്ദേഹം നടന്നു. വിവേകാനന്ദ സ്വാമികളും തന്റെ ഉണര്‍വിനുശേഷം, ഭാരതത്തിലങ്ങോളമിങ്ങോളം നിരന്തരം സഞ്ചരിച്ചു കൊണ്ടിരുന്നു. ഒരവധൂതനായല്ല ഈശ്വരീയതയുടെ ദൂതനായി. നൂറ്റാണ്ടുകളുടെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തന്റെ നാട്ടുകാരെ അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. ഇരുവരും അലഞ്ഞുതിരിയുന്നവരായിരുന്നെങ്കിലും അവരുടെ അലഞ്ഞുതിരിയലുകള്‍ക്ക് ഒരേകലക്ഷ്യമുണ്ടായിരുന്നു- ഉണര്‍ത്തുക, ഉയര്‍ത്തുക, പരിവര്‍ത്തനം ചെയ്യുക.
ദൈവികതയോടുള്ള സമീപനത്തിലും അവര്‍ക്ക് സമാനതകളുണ്ടായിരുന്നു. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് മൗനം പാലിച്ച് ബുദ്ധന്‍, വിമോചനത്തിലേക്കുള്ള പാതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ വേദാന്തത്തില്‍ വേരൂന്നിയതാണെങ്കിലും വിവേകാനന്ദ സ്വാമികളും ഈ പ്രായോഗികതയെ തന്നെയാണ് പ്രതിധ്വനിപ്പിച്ചുത്. ഈശ്വരന്‍ അദ്ദേഹത്തിന് സാക്ഷാത്കരിക്കപ്പെടേണ്ട ഒന്നായിരുന്നു ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നായിരുന്നില്ല.
വിമോചനം പുരോഹിതരുടെ കുത്തകയല്ലെന്നും എല്ലാ അന്വേഷകരുടെയും ജന്മാവകാശമാണതെന്നും ബുദ്ധന്‍ പ്രഖ്യാപിച്ചപ്പോള്‍ ഹിന്ദുമതത്തെ കാര്‍ന്നുതിന്ന അന്ധവിശ്വാസങ്ങള്‍ക്കും ജാതി മുന്‍വിധികള്‍ക്കും എതിരെ വിവേകാനന്ദനും നിലപാടെടുത്തു. മതം ജീവനുള്ളതും ചലനാത്മകവും എല്ലാവര്‍ക്കും പ്രാപ്യവുമായിരിക്കണമെന്ന് ഇരുവരും പ്രഖ്യാപിച്ചു. വെറും പരിഷ്‌കര്‍ത്താക്കളായിരുന്നില്ല ഇരുവരും. പവിത്രമായതിനും അശുദ്ധമായതിനുമിടയിലുള്ള, സംന്യാസിക്കും ഗൃഹസ്ഥനുമിടയിലുള്ള, സ്വര്‍ഗ്ഗത്തിനും ഭൂമിക്കുമിടയിലുള്ള മതിലുകള്‍ പൊളിച്ചുമാറ്റാന്‍ ശ്രമിച്ച ആത്മീയ വിപ്ലവകാരികളായിരുന്നു രണ്ടുപേരും.
ദൈവത്തെക്കുറിച്ച് വളരെക്കുറച്ച് മാത്രമേ ഇരുവരും സംസാരിച്ചുള്ളൂ, പക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണിലവര്‍ ദൈവതുല്യരായി. നദികള്‍ കടലിലേക്ക് വരുന്നതുപോലെ ശിഷ്യന്മാര്‍ അവരെത്തേടിയെത്തി. ആചാരങ്ങളുടെ
അപചയവും, ബാഹ്യ വിശുദ്ധിയുടെ പിന്നിലെ ശൂന്യതയും ബുദ്ധന്‍ ചൂണ്ടിക്കാട്ടി ആന്തരിക ശുദ്ധീകരണം വാഗ്ദാനം ചെയ്തു.
കൊളോണിയല്‍ ഭാരതത്തിലും വിവേകാനന്ദന്‍ അതേ ശൂന്യത കണ്ടു. -ലക്ഷ്യബോധമില്ലായ്‌മയാല്‍ തകര്‍ന്ന ഒരു സമൂഹം – അതിന്റെ പുനരുജ്ജീവനമായിരുന്നു അദ്ദേഹത്തിന്റെയും ലക്ഷ്യം മനസ്സ് തടവറയും താക്കോലുമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ബുദ്ധന്‍ മനസ്സിനെ ചിന്തയില്‍ മുങ്ങാതെ നിരീക്ഷിക്കാനുള്ള കല വാഗ്ദാനം ചെയ്തപ്പോള്‍, വിവേകാനന്ദ സ്വാമികള്‍ മായയെ കത്തിയെരിക്കാന്‍ കഴിവുള്ള പ്രകാശകിരണം പോലെ ചിന്തയെ ഉപയോഗപ്പെടുത്താനുള്ള ശക്തി വാഗ്ദാനം ചെയ്തു.
1886 ഏപ്രിലില്‍, സ്വാമിജി, അഭേദാനന്ദ, സ്വാമി ശിബാനന്ദ എന്നിവരോടൊപ്പം ബോധ് ഗയയിലേക്ക് പോയി. അല്‍പ്പ ദിവസങ്ങള്‍ അവിടെ ചെലവഴിച്ച് ധ്യാനിച്ചു. അപ്പോഴും സ്വാമിജി ചിന്തിച്ചു: ‘ബുദ്ധന്‍ ശ്വസിച്ച വായു ഞാന്‍ ശ്വസിക്കാന്‍ സാധ്യതയുണ്ടോ? അദ്ദേഹം നടന്ന ഭൂമിയെ ഞാന്‍ സ്പര്‍ശിക്കുമോ?’
വേദനയുടെയും ദുഃഖത്തിന്റെയും ദുരിതങ്ങളില്‍ നിന്നെല്ലാവരെയും ‘നിര്‍വാണ’ത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് ഭഗവാന്‍ ബുദ്ധന്‍ വിശ്വസിച്ചിരുന്നു. തന്റെ ദരിദ്രരും അജ്ഞരുമായ നാട്ടുകാരെ അവരനുഭവിക്കുന്ന നിരാശയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള ദര്‍ശനം വിവേകാനന്ദനുമുണ്ടായിരുന്നു. മനുഷ്യന്റെ ആന്തരിക ശക്തിയിലാണ് ഇരുവരും വിശ്വസിച്ചത്. അവരുടെ ജീവിത കാലങ്ങള്‍ തമ്മില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വ്യത്യാസമുണ്ടായിരുന്നെങ്കിലും ആ രണ്ട് ജ്ഞാനികളുടെയും ചിന്തകള്‍ എവിടെയൊക്കയോ ഒത്തുചേരുന്നുണ്ട്.
ഏതാണ്ട് സമാനമായ ദൗത്യങ്ങളാണല്ലോ അവര്‍ നിര്‍വഹിച്ചതും. അവരെ പിന്തുടരുകയെന്നാല്‍ നമ്മുടെ സ്വന്തം ദീപം തെളിയിക്കുക എന്നതാണര്‍ത്ഥം. വ്യക്തമായി ചിന്തിക്കുകയും ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയും ഉണര്‍ന്നിരിക്കുകയും ചെയ്യുക എന്നാണത്. ഉത്തിഷ്ഠത ജാഗ്രത…
(അവസാനിച്ചു)
















