നടൻ മോഹൻലാലിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഷൂട്ടിംഗ് നടത്തിയതിൽ സംവിധായകൻ ഭദ്രന് നേരെ വ്യാപക വിമർശനം. സഫാരി ചാനലിൽ ഒളിമ്പ്യൻ അന്തോണി എന്ന സിനിമയുടെ ഷൂട്ടിംഗ് ഓർമകൾ പങ്കുവെക്കുകയായിരുന്നു പ്രൊഡക്ഷൻ ഡിസെെനർ ജോസഫ് നെല്ലിക്കൽ. ഷൂട്ടിംഗിൽ ഭദ്രൻ കാണിച്ച കണിശത പലപ്പോഴും മോഹൻലാലിന്റെ ജീവൻ അപകടത്തിലായേക്കാവുന്ന സാഹചര്യമാണുണ്ടാക്കിയത്.
യഥാർത്ഥ തോക്കിന്റെ മുന്നിൽ നിൽക്കുമ്പോഴുള്ള പേടി കണ്ണുകളിൽ വരണം എന്നാണ് ഭദ്രൻ സാറുടെ ആവശ്യം. ഒറിജിനൽ തോക്ക് കൊണ്ട് ഷൂട്ട് ചെയ്യണമെന്ന് സംവിധായകൻ പറഞ്ഞു. എല്ലാവർക്കും പേടിയായി. വില്ലൻ വെടിവെക്കുമ്പോൾ ലാലേട്ടൻ മാറണം. തൊട്ടുപിറകിലുള്ള ലാലേട്ടന്റെ ഫോട്ടോയുടെ നെറ്റിയുടെ നടുക്ക് വെടിയുണ്ട കൊണ്ട് തുളഞ്ഞ് പോകണം. ലാലേട്ടൻ എന്താണ് മനസിൽ കണ്ടതെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്യാൻ അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ വിൽ പവറാണത്. വേറെ സേഫ്റ്റിയൊന്നുമില്ല
ഈ തോക്ക് ഷൂട്ട് ചെയ്യാനായി മേജർ രവിയെയാണ് അന്ന് സിനിമയിലേക്ക് കൊണ്ട് വരുന്നത്. അദ്ദേഹത്തിന്റെ കെെ അനങ്ങാതിരിക്കാൻ ഞങ്ങൾ ഒരു സ്റ്റാന്റുണ്ടാക്കിയിട്ടുണ്ട്. തോക്കും ലാലേട്ടന്റെ നെറ്റിയും തമ്മിലുള്ള അളവെടുക്കുന്നു.ആക്ഷൻ പറഞ്ഞപ്പോൾ മേജർ രവി ഷൂട്ട് ചെയ്തു. ലാലേട്ടൻ മാറി. നിമിഷങ്ങൾക്കുള്ളിലാണ്. നേരെ പുറകിൽ ഫോട്ടോയിൽ വെടി കൊണ്ടു. എല്ലാവരും കയ്യടിച്ചു. പക്ഷെ ഭദ്രൻ സർ അനങ്ങിയില്ല. നെറ്റിയുടെ നടുവിൽ അല്ല വെടി കൊണ്ടത്. കുറച്ച് നീങ്ങി പുരികത്തിന്റെ മുകളിലാണ്. അത് പോരെന്ന് ഭദ്രൻ സർ.
കുഴപ്പമില്ല നമുക്കെടുക്കാം സർ എന്ന് ലാലേട്ടൻ പറഞ്ഞു. വീണ്ടും ഇത് റിപ്പീറ്റ് ചെയ്യുന്നു. മേജർ രവിയും സാറും തമ്മിൽ എത്രത്തോളം അഭേദ്യമായ ബന്ധം അന്ന് ഉണ്ടെന്ന് എനിക്കറിയില്ല. കാരണം അവർ തമ്മിലുള്ള ബന്ധത്തിന്റെ പുറത്തായിരിക്കും അന്നങ്ങനെ ഒരു ഷോട്ട് എടുക്കാൻ പ്ലാൻ ചെയ്തത് തന്നെ. ഒരാളുടെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ നടന്നത്. രണ്ടാമത് വീണ്ടും ഷോട്ട് എടുത്തു. മേജർ രവി വെടി വെക്കുമ്പോൾ ലാലേട്ടൻ മാറുന്നു. കറക്ട് ലാലേട്ടന്റെ ഫോട്ടോയുടെ നടുക്ക് തന്നെ വെടിയുണ്ട കൊള്ളുന്നു. സമാനമായി കാളപ്പൂട്ടിന്റെ സീനിൽ അപകടകരമായ ഷോട്ട് ചെയ്തപ്പോൾ മോഹൻലാലിന്റെ കാലിന് പരിക്ക് പറ്റിയെന്നും ജോസഫ് നെല്ലിക്കൽ പറഞ്ഞു.
















