Kerala

കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് പോകുന്നത് ഒരുസ്വപ്നം സഫലമാക്കിക്കൊണ്ട്…

Published by
കാവാലം ശശികുമാര്‍

തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ നിത്യനിദ്രയിലേക്ക് വീഴുന്നത് പല സ്വപ്നങ്ങളിൽ പ്രധാനമായതൊന്ന് സഫലമായത് കണ്ടുകൊണ്ട്. ഇന്നലെ വീണ് തലയ്‌ക്ക് പരിക്കേറ്റത് പക്ഷാഘാതം മൂലമായിരുന്നു. തലച്ചോറിലെ രക്തസ്രാവം നിയന്ത്രണാതീതമായി. ആശുപത്രിയിലായിരുന്നു അന്ത്യം.

ബിജെപിയുടെ ആദ്യ സംഘടനയായ ജനസംഘത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു കുഞ്ഞിക്കണ്ണൻ. സംഘ പ്രവർത്തകൻ, രാഷ്‌ട്രീയ സംഘടനാ പ്രവർത്തകൻ, മാധ്യമ പ്രവർത്തകൻ എന്നിങ്ങനെയായിരുന്നു ജീവിതവഴി. ജനസംഘം ദേശീയ തലത്തിൽ പോലും ഒരു ഭരണകക്ഷിയായി വളരും മുമ്പ് ആ സംഘടനയുടെ മുഴുസമയ പ്രവർത്തകനായി ഇറങ്ങിയ കുഞ്ഞിക്കണ്ണൻ 1975 ൽ ജന്മഭൂമി പത്രം തുടങ്ങിയപ്പോൾ ലേഖകനായി മാധ്യമ പ്രവർത്തനത്തിലെത്തി. തലസ്ഥാനത്ത് റിപ്പോർട്ടറായി നിയുക്തനായപ്പോൾ സ്വാഭാവികമായും നിയമസഭാസമ്മേളന നടപടികൾ റിപ്പോർട്ടു ചെയ്യുന്ന ജോലിയായി. നിയമസഭയിലെത്തിയ ബിജെപി നേതാവ് എന്ന വിശേഷണവും ആക്ഷേപവും വന്നതായി കുഞ്ഞിക്കണ്ണൻ സംഭാഷണങ്ങൾക്കിടയിൽ ഓർമ്മിക്കുമായിരുന്നു. അന്ന് പലർക്കും കേരള നിയമസഭയിൽ ബിജെപിയുടെ സാന്നിധ്യം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നെങ്കിലും അങ്ങനെ കിനാവു കണ്ട ചിലരിൽ കുഞ്ഞിക്കണ്ണൻ ഉണ്ടായിരുന്നു. ആ സ്വപ്നം സഫലമായിക്കണ്ടാണ് ജീവിതത്തിൽ നിന്ന് മടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.

ആദ്യം ഒരു കാലത്ത് പാർട്ടിയിൽ സഹപ്രവർത്തകനായിരുന്ന ഓ. രാജഗോപാലിലൂടെ, പിന്നീട് മൂന്ന് അംഗങ്ങളിലൂടെ, ബിജെപി നിയമസഭയിൽ അംഗത്വം നേടി.

കുഞ്ഞിക്കണ്ണൻ ഒരിക്കൽ ഓർമ്മകൾ വിവരിച്ചു: ഇപ്പോൾ ആഹ്ലാദം ഏറെയാണ്. നിയമസഭയിലെ ‘ആദ്യബിജെപിക്കാര’നും ജന്മഭൂമി തിരുവനന്തപുരം റസിഡന്റ് എഡിറ്ററും യുവമോർച്ച മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ. കുഞ്ഞിക്കണ്ണൻ ഓർമ്മിച്ചു. മൂന്ന് ബിജെപിക്കാർ സംസ്ഥാന നിയമസഭയിൽ എംഎൽഎ ആയി സത്യ പ്രതിജ്ഞ ചെയ്ത ദിവസം അഭിമാനവും ആഹ്ലാദവും പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.

1987 ൽ കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു, കണ്ണൂർ ഇരിക്കൂർ സ്വദേശിയായ കെ. കുഞ്ഞിക്കണ്ണൻ. 1975 ൽ, ജന്മഭൂമി തുടങ്ങിയ കാലം മുതൽ കണ്ണൂരിൽ ലേഖകനായിരുന്നു. അക്കാലത്ത് പാർട്ടി പ്രവർത്തനത്തിലും സജീവം. യുവമോർച്ചയുടെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു, പിന്നീട് പ്രസിഡന്റായി.

ബിജെപി നേതാവ് കെ.ജി. മാരാരുടെ പ്രിയ രാഷ്‌ട്രീയശിഷ്യനായിരുന്നു കുഞ്ഞിക്കണ്ണൻ. ”മാരാർജി പറയുമായിരുന്നു കുഞ്ഞിക്കണ്ണൻ നിയമസഭയിൽ പോകണമെന്ന്. ഒരിക്കൽ ഇരിക്കൂർ മണ്ഡലത്തിൽ നിയമസഭയിലേക്ക് മത്സരിച്ചു തോറ്റു. പിന്നീട് കണ്ണൂരിൽ മത്സരിച്ച് തോറ്റത് കോൺഗ്രസ്സിലെ പി. ഭാസ്‌കരനോടായിരുന്നു. എന്തായാലും 1987 ൽ അങ്ങനെ ഞങ്ങൾ രണ്ടുപേരും തലസ്ഥാനത്തേക്ക് പോന്നു; ഒരേ കെഎസ്ആർടിസി ബസ്സിൽ, കണ്ണൂർ എക്‌സ്പ്രസ്സിൽ. രണ്ടുപേർക്കും സൗജന്യയാത്രാ പാസുണ്ടായിരുന്നു, എനിക്ക് പത്രപ്രവർത്തകർക്കുള്ള പ്രസ്പാസ്, അദ്ദേഹത്തിന് എംഎൽഎ പാസ്. അങ്ങനെ തോറ്റ ഞാനും ജയിച്ച ഭാസ്‌കരനും സഭയിലെത്തി. ഞാൻ പ്രസ് ഗ്യാലറിയിലായിരുന്നുവെന്നുമാത്രം,” കുഞ്ഞിണ്ണൻ ഓർമ്മിച്ചു.

‘തോറ്റയാളും ജയിച്ചയാളും നിയമസഭയിൽ’ എന്ന് വിവരിച്ചുകൊണ്ട് അന്ന് മനോരമയിൽ ഇ. സോമനാഥ് വാർത്തയെഴുതി; മംഗളത്തിൽ വിതുര ബേബിയും. പല പത്രസമ്മേളനങ്ങളിലും പാർട്ടിപ്രവർത്തകരുടെ പരിപാടകളിലും മാരാർജി പറയുമായിരുന്നു, ബിജെപിയുടെ നിയമസഭയിലെ പ്രതിനിധിയാണ് കുഞ്ഞിക്കണ്ണനെന്ന്.

പലകാലം പലതവണ നിയമസഭയിൽ ഇരുന്ന് വ്യസനിച്ചിട്ടുണ്ടെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു; കോൺഗ്രസ്സും കമ്യൂണിസ്റ്റുകളും ബിജെപിയെയും ആർഎസ്എസ്സിനേയും സ്ഥാനത്തും അസ്ഥാനത്തും കുറ്റപ്പെടുത്തുമ്പോൾ. ഒരു ബിജെപി അംഗം അവിടെ എന്നെത്തുമെന്ന് ചിന്തിച്ച് അന്നൊക്കെ വിഷമിച്ചിട്ടുണ്ട്. നിയമസഭാ അവലോകനങ്ങളിലും രാഷ്‌ട്രീയ വിശകലന വാർത്തകളിലും മറ്റുംമറ്റും എഴുതി, ആ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് സമാധാനിച്ചുപോന്നു. അങ്ങനെയിരിക്കെയാണ് 2016 ൽ ആദ്യമായി ബിജെപിക്ക് എംഎൽഎ ഉണ്ടായത്. അത് നേമത്ത്, തലമുതിർന്ന നേതാവായ രാജേട്ടൻതന്നെ (ഓ.രാജഗോപാൽ) ആയപ്പോൾ സന്തോഷിച്ചു. പക്ഷേ, അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസ്സുംകൂടി ഒത്തുകളിച്ച് വി. ശിവൻകുട്ടി നേമത്ത് ആ അക്കൗണ്ട് പൂട്ടി. എന്നെന്നേക്കുമായി ബിജെപിയുടെ അക്കൗണ്ട് അവസാനിപ്പിച്ചുവെന്ന് അവർ അഭിമാനിച്ചിരിക്കുമ്പോഴാണ് 2026 ലെ ഈ വിജയം, ഒന്നിനു പകരം മൂന്നുപേർ. അത് മൂന്നും കരുത്തർ, നിർണ്ണായക വിജയവും. ആനന്ദിക്കാതിരിക്കുന്നതെങ്ങനെയെന്ന് കുഞ്ഞിക്കണ്ണൻ അന്ന് ചോദിച്ചു.

”പക്ഷേ, അപ്പോഴും വിഷമം ഏറെയുണ്ട്. കാരണം ഇത്തവണ ബിജെപിക്ക് കുറഞ്ഞത് 12 സീറ്റെങ്കിലും പ്രതീക്ഷിച്ചു. എന്നാൽ, നിയമസഭയ്‌ക്കകത്തും പുറത്തും പ്രസംഗത്തിലും പ്രവൃത്തിയിലും എത്ര തവണയാണ് കോൺഗ്രസ്- സിപിഎം പാർട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് കണ്ടതും കേട്ടതും. അത് പതിറ്റാണ്ടുകളായി തുടരുന്നതാണ്. ഈ തവണയും അത് നടന്നു. കാസർകോട്ട്, മഞ്ചേശ്വരത്ത്, വട്ടിയൂർക്കാവ്, പാലക്കാട്, മലമ്പുഴ എന്നിങ്ങനെ പല മണ്ഡലങ്ങളിൽ അവർ ബിജെപിക്കെതിരേ ഒന്നിച്ചു. പക്ഷേ മൂന്നുപേർ അതും അതിജീവിച്ചു.

കഴക്കൂട്ടത്ത് വി. മുരളീധരനും നേമത്ത് രാജീവ് ചന്ദ്രശേഖറും നേടിയ വിജയത്തിന് വൻമൂല്യമാണ്. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറിന്റെ വിജയം കുറച്ചുകാണുകയല്ല. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയതാണ്. പക്ഷേ വിജയിക്കുമെന്ന വലിയ പ്രചാരണമില്ലാഞ്ഞതിനാൽ അവർ തോൽപ്പിക്കാൻ അവിടെ ഒന്നിച്ചില്ല. ബിജെപിയുടെ നല്ലനാളുകളാണ് ഇനി വരാൻ പോകുന്നത്. ബിജെപി കേരളം ഭരിക്കുന്ന കാലം ഇനി വിദൂരമല്ല,” കുഞ്ഞിക്കണ്ണൻ വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബിജെപിയുടെ ഈ വിജയത്തിൽ, 50 വർഷം പിന്നിടുന്ന ജന്മഭൂമിയുടെ നിരന്തര പ്രവർത്തനം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കുഞ്ഞിക്കണ്ണൻ അന്ന് ഓർമ്മിച്ചിരുന്നു.