Kerala

മരിച്ചെന്ന് കരുതിയ അച്ഛന്‍ 40 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി; ആനന്ദക്കണ്ണീരില്‍ മക്കള്‍

Published by
ബാബു കോട്ടപ്പാറ

കാഞ്ഞങ്ങാട്: മരിച്ചുപോയെന്ന് കരുതിയ അച്ഛനെ 40 വര്‍ഷത്തിനുശേഷം മക്കള്‍ക്ക് തിരിച്ചുകിട്ടിയപ്പോള്‍ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ വികാരനിര്‍ഭരമായ കൂടിക്കാഴ്ച. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ലീന്‍ അഗസ്റ്റിനെ (70) ആണ് മക്കള്‍ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയത്.

ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഇടപെടലിലാണ് നാല് പതിറ്റാണ്ടിന്റെ വേര്‍പാടിന് വിരാമമായത്. ഏകദേശം 40 വര്‍ഷം മുമ്പാണ് ലീന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. 16 വര്‍ഷം മുമ്പ് മടിക്കൈ മലപ്പച്ചേരിയിലെ പുനരധിവാസ കേന്ദ്രത്തിലെത്തുകയായിരുന്നു. മക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ മരിച്ചുപോയെന്ന് കരുതിയിരിക്കുകയായിരുന്നു. സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് പെണ്‍മക്കളായ ശോഭയും ഉഷയും ഉള്‍പ്പെടെയുള്ള കുടുംബം സ്ഥാപനത്തിലെത്തി. ഏറെ വികാരനിര്‍ഭരമായ കൂടിക്കാഴ്ചക്കുശേഷം അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. 20 വര്‍ഷമായി ആരോരുമില്ലാത്തവര്‍ക്ക് അഭയം നല്‍കുന്ന സ്ഥാപനമാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം.