
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നക്സല്‍ മുക്ത ഭാരതത്തിന് വേണ്ടിയുള്ള ജീവന്മരണപ്പോരാട്ടവുമായി മുന്നേറുമ്പോള്‍ നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലുകയല്ല, നിയമത്തിന്റെ വഴിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടതെന്ന അഭിപ്രായവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ പ്രസ്താവന വഴി കേരളത്തില്‍ ഒരു നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എന്ന് കരുതപ്പെടുന്നു. കോണ്‍ഗ്രസ് കേന്ദ്രം ഭരിയ്‌ക്കുമ്പോള്‍ നക്സലുകളോട് കാട്ടിയ മൃദുസമീപനമായിരുന്നു ഇന്ത്യയില്‍ നക്സലിസം പടര്‍ന്ന് പന്തലിക്കാന്‍ കാരണമായത്. അതേ മൃദുസമീപനം കേരളത്തില്‍ നക്സലുകളോട് പുലര്‍ത്തണമെന്ന തെറ്റായ സന്ദേശമാണോ രമേശ് ചെന്നിത്തല ഈ പ്രസംഗത്തിലൂടെ നല്‍കിയത് എന്ന ചോദ്യവും ഉയരുന്നു.
മാത്രമല്ല, കേരളത്തില്‍ മതമൗലികവാദ സംഘടനകള്‍ നക്സലിസത്തെ മറയാക്കാന്‍ ശ്രമം നടത്തുന്നതായും ചില ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ജീവന് ഭീഷണിയില്ലാത്ത ഒന്നാണ് നക്സലൈറ്റ് പ്രവര്‍ത്തനമെന്ന് വരുമ്പോള്‍ അത് ഇത്തരം മതമൗലികവാദികള്‍ക്ക് നക്സലിസം മറയാക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കലാക്കുമോ എന്നും ആശങ്കയുണ്ട്.
നക്സലൈറ്റുകളെ വെടിവെച്ചുകൊല്ലുകയല്ല അവരെ നിയമത്തിന്റെ വഴിയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. സീനിയർ ജേണലിസ്റ്റ് ഫോറം കോഴിക്കോട് ജില്ല കമ്മറ്റി പ്രശസ്ത മാധ്യമപ്രവർത്തകൻ മലപ്പുറം പി. മൂസയുടെ സ്മരണക്കായി ഏർപെടുത്തിയ അവാർഡ് മുൻ നക്‌സലും സാമൂഹിക പ്രവർത്തകയുമായ കെ. അജിതക്ക് നല്‍കിയ ചടങ്ങിലായിരുന്നു ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലിബറലുകളുടെ കയ്യടി കിട്ടാന്‍ രമേശ് ചെന്നിത്തല നടത്തിയ ഈ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് വിമര്‍ശനം.
ഇന്ത്യയുടെ വികസനത്തെ മുരടിപ്പിക്കാനും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടാനും നക്സലിസം സഹായിക്കുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഛത്തീസ് ഗഡിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും വനപ്രദേശങ്ങളും പിന്നാക്കപ്രദേശങ്ങളും നക്സല്‍ മുക്തമാക്കിയതോടെ അവിടേക്ക് റോഡുകളും വൈദ്യുതിയും വൈദ്യസഹായവും എത്തിക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍.
സാഹചര്യം ഇതായിരിക്കെ കേരളത്തില്‍ നക്സല്‍ അനുകൂല അഭിപ്രായപ്രകടനത്തിലൂടെ നക്സലിസത്തിലേക്ക് പോകാന്‍ യുവാക്കളെ പ്രേരിപ്പിക്കുകയാണ് രമേശ് ചെന്നിത്തല എന്ന വിമര്‍ശനം ഉയരുകയാണ്. നക്സലൈറ്റ് ആകുക എന്നതാല്‍ ജീവന് ഭീഷണിയില്ലെന്ന് വന്നാല്‍ കൂടുതല്‍ യുവാക്കള്‍ ഇതിലേക്ക് ആകൃഷ്ടരാകും. കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലുള്ള നിലപാട് തന്നെയാണ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
പണ്ട് ഛത്തീസ് ഗഡില്‍ നക്സലീസം മൂലം കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ല ഉള്‍പ്പെടെ എത്രയോ നേതാക്കളെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. പക്ഷെ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനലോബികളുടെ സഹായത്തോടെ നക്സല്‍ മേഖലകളില്‍ വന്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. അതുകൊണ്ട് നക്സല്‍ ആധിപത്യപ്രദേശങ്ങളില്‍ വികസനമെത്തിയില്ലെങ്കിലും കോണ്‍ഗ്രസിന് അതില്‍ തലവേദനയില്ല. കാരണം ആ നക്സല്‍ ആധിപത്യപ്രദേശങ്ങളിലെ ഗോത്രമേഖലകളിലെ വോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസിന് ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അതിന് കാരണം ആ പ്രദേശത്ത് നക്സലുകളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മതപരിവര്‍ത്തനലോബികളായിരുന്നു.
പിണറായി വിജയന്‍ സര്‍ക്കാര്‍ അഞ്ച് നക്സലുകളെ വെടിവെച്ചുകൊന്നുവെന്നും അവരെയെല്ലാം പിന്നില്‍ നിന്നാണ് വെടിവെച്ച് കൊന്നതെന്നും രമേശ് ചെന്നിത്തല പറയുമ്പോള്‍ സംസ്ഥാനത്തെ പൊലീസിനെയും സിപിഎം സര്‍ക്കാരിനെയുമായി രമേശ് ചെന്നിത്തല പ്രതിക്കൂട്ടിലാക്കുന്നത്. കേരളത്തിലെ പൊലീസ് വെടിവെയ്‌പില്‍ കൊല്ലപ്പെട്ട അഞ്ച് നക്സലുകളും പുറത്ത് വെടിയേറ്റാണ് മരിച്ചതെന്നും അതുകൊണ്ട് തന്നെ അത് ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്നും രമേശ് ചെന്നിത്തല പ്രസ്താവിക്കുമ്പോള്‍ ഒരു വലിയ നിയമക്കുരുക്ക് സൃഷ്ടിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല.
“ഉമ്മൻ ചാണ്ടി സർക്കാറില്‍ താൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് രൂപേഷ്, ഷൈന ഉള്‍പ്പെടെ നക്സലൈറ്റുകളെ പിടികൂടാനുള്ള ഓപറേഷൻ നടന്നത്. അന്ന് പൊലീസിന് ചില വിവരങ്ങള്‍ കിട്ടി.
രൂപേഷും ഷൈനയും കോയമ്പത്തൂരിനടുത്താണ് എന്ന്. തനിക്ക് ആ വിവരം തന്നപ്പോള്‍ കർശനമായി പറഞ്ഞു. ഒരു കാരണവശാലും അവരെ വെടിവെക്കരുതെന്ന്. അവർ രക്ഷപെട്ടാല്‍പോലും വെടിവെക്കാൻ പാടില്ലെന്നും നിർദേശിച്ചു. അവസാനം അവരെ പൊലീസ് പിടിച്ചു. അന്ന് രൂപേഷിനെ വെടിവെച്ച് കൊന്നിരുന്നെങ്കില്‍ ഒരുപക്ഷേ തനിക്ക് വലിയ പ്രശസ്തി കിട്ടുമായിരുന്നു. ആ പ്രശസ്തി തനിക്ക് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് രൂപേഷ് പുറത്തിറങ്ങി നടക്കുന്നു. സംസാരിക്കുന്നു. യോഗങ്ങളില്‍ പ്രസംഗിക്കുന്നു. അദ്ദേഹം പ്രസംഗിക്കുന്നത് എന്താണെന്ന് അറിയാം. അവർ എല്ലാവരും സംസാരിക്കുന്നത് എന്താണെന്ന് എനിക്ക് അറിയാം.നാടിനോ ഭരണത്തിനോ ജനങ്ങള്‍ക്കോ എതിരായി അവർ ഇപ്പോള്‍ സംസാരിക്കുന്നില്ല. ആ മാറ്റം ‘അപ്രീഷിയേറ്റ്’ ചെയ്യുന്നു.”- രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം നടത്തിയ ഈ പ്രസംഗത്തിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഇതില്‍ പറഞ്ഞ വാചകങ്ങളെല്ലാം വസ്തുനിഷ്ഠമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
“നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന്റെ പാതയിലേക്ക് കൊണ്ടുവരികയെന്നതാണ് ഭരണാധികാരി ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്നു. “- രമേശ് ചെന്നിത്തല പറയുന്നു. ഛത്തീസ്ഗഡിലെയും മഹാരാഷ്‌ട്രയിലെ ഗഡ് ചിരോളിയിലെയും ആന്ധ്രയിലെ നക്സല്‍ പ്രദേശങ്ങളിലെയും ഏത് നേതാവാണ് നിമയത്തിന്റെ പാതയിലേക്ക് വരിക? അവരെ ഒരു ആക്ഷനിലൂടെയല്ലാതെ പൊലീസിന് കീഴടക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന രമേശ് ചെന്നിത്തല ഏത് ലോകത്തിലാണ് ജീവിക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നക്സല്‍ മുക്ത ഭാരതത്തിന് വേണ്ടിയുള്ള ഓപ്പറേഷനുകളില്‍ നക്സലുകളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനികളുടെ എണ്ണം എത്രയോ അധികമാണ്.