Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാൻ ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടാകുന്ന കനത്ത സാമ്പത്തിക നഷ്ടം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച പത്മകുമാർ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബസുടമകളുടെ ഈ തീരുമാനം.

സമരത്തിന്റെ കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അതിനുമുമ്പായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കണ്ട് ചർച്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നിലവിലെ മിനിമം ചാർജ്ജ് 10 രൂപയിൽ നിന്നും 15 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് വർദ്ധിപ്പിക്കുകയും കൺസെഷൻ അനുവദിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുകയും ചെയ്യുക, നിരന്തരമായ ഇന്ധന വിലവർദ്ധനവ് മറികടക്കാൻ സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ട് വയ്‌ക്കുന്നത്.

കെ.എസ്.ആർ.ടി.സിക്ക് സമാനമായി സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് യാത്ര ചെയ്യാനായി സീറോ ടിക്കറ്റിംഗ് സംവിധാനം ഏർപ്പെടുത്തി അതിന്റെ തുക സർക്കാർ ബസുടമകൾക്ക് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്‌ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, ബസുകളുടെ കാലാവധി 22ൽ നിന്ന് 25 വർഷമായി ഉയർത്തുക, കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ചാർജ് വർദ്ധനവ്, ഡീസൽ സബ്‌സിഡി തുടങ്ങിയ തങ്ങളുടെ അടിയന്തര ആവശ്യങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ലാത്തതിനാലാണ് ബസുടമകൾ ഇത് തള്ളിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയ്‌ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി സംഘടനകൾ അവകാശപ്പെടുന്നു. പ്രതിസന്ധി മൂലം അഞ്ഞൂറിലധികം ബസുകൾ സർവീസ് പൂർണ്ണമായി നിർത്തിവെക്കുകയും അയ്യായിരത്തോളം ബസുകൾ സർവീസ് പകുതിയായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. വായ്‌പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പല ബസുകളും ധനകാര്യ സ്ഥാപനങ്ങൾ പിടിച്ചെടുക്കുന്ന അവസ്ഥയിലാണെന്നും ബസുടമകൾ വ്യക്തമാക്കുന്നു.

Recent Posts