Samskriti

ആലോചനാമൃതം: ജീവിതചിത്രം

Published by
അമ്പലപ്പുഴ രാജഗോപാല്‍

”ആയുര്‍ നശ്യതി പശ്യതാം പ്രതിദിനം
യാതിക്ഷയം യൗവ്വനം
പ്രത്യായാന്തി ഗതാഃ പുനര്‍ന ദിവസാഃ
കാലോ ജഗദ്ഭക്ഷകഃ
ലക്ഷ്മീസ്‌തോയതരംഗഭംഗചപലാ
വിദ്യുച്ചലം ജീവിതം
തസ്മാന്മാം ശരണാഗതം
ശരണദ ത്വം രക്ഷ രക്ഷാധുനാ”.

ജീവിതത്തിന്റെ ആയുസ്സ് അനുദിനം നശിയ്‌ക്കുന്നു. ദര്‍ശനസുഭഗമായ താരുണ്യമാകട്ടെ, അതേപോലെ അനുനിമിഷം ചോര്‍ന്നുപോകുന്നു. മധുരോദാരമായിരുന്ന ദിനങ്ങളാകട്ടെ, ഇങ്ങിനിവരാത്തവണ്ണം പിന്നിട്ടു പോയിക്കഴിഞ്ഞു. കാലമാകുന്ന സ്വരൂപം ഈ ജഗത്തിനെ അനുനിമിഷം ഭക്ഷിച്ചുകൊണ്ടിരിയ്‌ക്കുകയാണ്. ഈ ജീവിതത്തിന്റെ ഐശ്വര്യമാകട്ടെ, വെള്ളത്തിലെ തിരമാലകളുടെ ഗാമാഗമനം പോലെയത്രെ! ഈ ജീവിതം മിന്നിമറയുന്ന വൈദ്യുതസമാനമാംവിധമാണ്.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗമെന്ന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തസ്താംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം…

എന്ന് തുഞ്ചത്ത് ആചാര്യപാദര്‍ ”രാമായണ”ത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നതും ഇതുതന്നെയാണ്. ഇങ്ങനെയുള്ള ഈ ജീവിതത്തില്‍ നീമാത്രമാണ് എനിയ്‌ക്ക് രക്ഷിതാവ്. മറ്റാരും എനിയ്‌ക്ക് രക്ഷിതാവാകുകയേ ഇല്ല. അവിടുന്ന് എന്നെ കടാക്ഷിച്ചാലും മനുഷ്യജീവിതത്തിന്റെ സമൂലമായ ചിത്രമാണിത്. ബുദ്ബുദസമാനമായ നരജീവിതത്തിന്റെ സത്യസന്ധമായ ചിത്രം.

ആയുസ്സങ്ങു നശിച്ചിടുന്നനുദിനം ചോരുന്നു താരുണ്യവും
പോയിത്തീര്‍ന്ന ദിനങ്ങളിങ്ങിനിവരാ കാലന്‍
ജഗദ്ഭക്ഷകന്‍
ശ്രീയോ തോയതരംഗസദൃശം വിദ്യുത്‌സമം ജീവിതം
നീയേകന്‍ മമരക്ഷിതാ,വപര്‍ണല്ലീശാ കടാക്ഷിക്കണേ !

ഒന്നുകൊണ്ടും മതിമറക്കാനോ ഒന്നുകൊണ്ടും അഹങ്കരിയ്‌ക്കയാണോ എല്ലാം തന്റെകയ്യിലെന്ന് വൃഥാ വിചാരിച്ചു വശാകാനോ ഒന്നിനും നാം ആളല്ലെന്നു നല്ലപോലെ അറിയുക. പൂര്‍വ്വകൃതസുകൃതം കൊണ്ട് കൈവന്ന ഭഗവദ്കാരുണ്യത്തെ ഹൃദയാര്‍ദ്രതാപൂര്‍ണ്ണമായ ജീവിതവീക്ഷണം കൊണ്ടുതൊഴുകൈയ്യോടെ സ്വീകരിച്ചാദരിക്കുമ്പോഴാണ് നാം ജീവിയ്‌ക്കാന്‍ അര്‍ഹരാകുന്നത്. അനഭിമതമായ ആഗ്രഹങ്ങളെക്കൊണ്ടും വികലവും അനുദിനംബീഭത്സവുമാകുന്ന ജീവിതവൈകൃതങ്ങളെക്കൊണ്ടും ഭയചകിതമായവര്‍ത്തമാന കാലജീവിതത്തില്‍ പ്രപഞ്ചസ്രഷ്ടാവായ സര്‍വ്വേശ്വരന്റെ മഹിമയെ ഉള്‍ക്കണ്ണുകൊണ്ടു തിരിച്ചറിഞ്ഞുപ്രാര്‍ത്ഥിയ്‌ക്കുവാന്‍ നാം സദാജാഗരൂകരാകേണ്ടതാണ്. അവിടുത്തേക്ക് അര്‍ത്ഥിയ്‌ക്കുവാന്‍ സമര്‍പ്പിയ്‌ക്കപ്പെട്ട മനസ്സിനുമാത്രമേ ശാന്തി ലഭിയ്‌ക്കുകയുള്ളു. അവരേ ജീവിതത്തില്‍ വിവേകികളാകൂ. അവര്‍ ജീവിതത്തിലെ ഗുണകാംക്ഷി കളുംശാന്തിയുടെ സന്ദേശവാഹകരുമാകും. നാമോരോരുത്തരം അങ്ങ നെയാകുവാന്‍ ശ്രമിയ്‌ക്കുമ്പോഴാണ് ജീവിതം പരസ്പരപൂരകമായി മധുര പൂര്‍ണമാകുന്നതും ലോകം ശാന്തസുന്ദരമാകുന്നതും!

Recent Posts