കൊൽക്കത്ത : ഈ വർഷം മഹാഷ്ടമി ദിനത്തിൽ സംസ്ഥാനത്ത് മദ്യവിൽപ്പന പൂർണ്ണമായും നിരോധിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി . ദുർഗാ പൂജയുടെ മതപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത് . “മഹാഷ്ടമി ദിനത്തിൽ, ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ, സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ബാറുകളും അടച്ചിരിക്കും. അഷ്ടമി ദിനത്തിൽ മദ്യം വിൽക്കില്ല” സുവേന്ദു അധികാരി പറഞ്ഞു.
ദുർഗാ പൂജ കമ്മിറ്റികൾ മതപരവും സാംസ്കാരികവുമായ വികാരങ്ങളെ മാനിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു . പൂജാ പന്തലുകൾ, ദുർഗാ വിഗ്രഹങ്ങൾ, തീമുകൾ, അലങ്കാരങ്ങൾ എന്നിവയിൽ മതവികാരങ്ങളെയോ സാംസ്കാരിക പൈതൃകത്തെയോ വ്രണപ്പെടുത്തുന്ന ഒരു സാങ്കേതിക വിദ്യയും ഉപയോഗിക്കരുത്. നിമജ്ജന ഘോഷയാത്രകളിൽ ഡിജെ സംഗീതം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുർഗാ പൂജയ്‌ക്ക് സർക്കാർ സൗജന്യ വൈദ്യുതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ വിതരണവും സിഇഎസ്‌സി സ്ഥിരീകരിച്ചിട്ടുണ്ട്. പൂജാ പരിപാടികൾക്ക് അഗ്നി സുരക്ഷാ ലൈസൻസ് നിർബന്ധമായിരിക്കും, എങ്കിലും കമ്മിറ്റികളിൽ നിന്ന് ഇതിന് പണം ഈടാക്കില്ല. മാത്രമല്ല ദുർഗാ പൂജ കമ്മിറ്റികൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും നൽകും.
















