കൊല്‍ക്കത്ത: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ അക്രമത്തിന് പിന്നില്‍ വിദേശ ഗൂഢാലോചനയെന്ന് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി.
കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നന്ദിഗ്രാമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് ബന്ധമുള്ള ഇസ്ലാമിക മതമൗലികവാദികളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും വിദേശ ശക്തികളുടെ പിന്തുണയും ഇതിന് ലഭിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. റാലിയില്‍ നിന്ന് തിരിച്ചറിഞ്ഞ 70 ഓളം പേര്‍ വിദ്യാര്‍ത്ഥികളല്ല. അവര്‍ ജമാഅത്തെ മതമൗലികവാദികളാണ്. വിദേശ ശക്തികള്‍ അവരെ പിന്തുണച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ നിര്‍ണയിക്കും. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റര്‍ ചെയ്യാത്ത മദ്രസകള്‍ക്കെതിരായ നടപടി, ഒബിസി സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍, കന്നുകാലി കശാപ്പ് നിയമങ്ങള്‍ നടപ്പിലാക്കല്‍, ശബ്ദമലിനീകരണം തടയുന്നതിനുള്ള നടപടികള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ നിരവധി തീരുമാനങ്ങളോടുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ആന്റി-ഗാങ് നിയമം ആദ്യമായി പ്രയോഗിച്ചു. കൊല്‍ക്കത്തയിലെ ഹെയര്‍ സ്ട്രീറ്റ്, എന്‍ടാലി പോലീസ് സ്റ്റേഷനുകളിലായി ഏഴ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതോടൊപ്പം 11 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറിയതാണ് അക്രമത്തിന് കാരണമായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നത് ഉള്‍പ്പെടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.














