തൃശൂര്‍: കയ്‌പമംഗലത്ത് ലോറിയുമായി കാര്‍ കൂട്ടിയിടിച്ച് എട്ട് തമിഴ്‌നാട് സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. നിലവിലെ വിമര്‍ശനങ്ങള്‍ നേതാക്കളുടെ രക്ഷപെടല്‍ ആണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധികാരത്തിലേക്ക് ജനങ്ങള്‍ പ്രതിനിധികളെ എത്തിക്കുമ്പോള്‍ കരാറുകാരെ പോലുള്ളവരെ പഴിചാരി രക്ഷപ്പെടുകയല്ല വേണ്ടത്, സുരക്ഷിതമായ യാത്ര ഒരുക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പോലീസും എംവിഡിയും അടക്കം ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും, അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ 25,000 മുതല്‍ 50,000 പിഴ ഈടാക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തല അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഹൈവേയില്‍ കൃത്യമായ ഡൈവേര്‍ഷന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈവേയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഇനിമുതല്‍ കര്‍ശന നടപടി ഉണ്ടാകും.
ജില്ലയെ നടുക്കിയ വിദ്യാര്‍ത്ഥി മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ലോറി ഡ്രൈവര്‍ ചെയ്തത് വലിയ അപരാധമാണെന്ന് പറഞ്ഞു. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് മേല്‍ അധിക പിഴ ചുമത്തേണ്ടതുണ്ട്, വിദ്യാര്‍ഥികളുടെ മരണത്തിന് കുടുംബങ്ങള്‍ക്ക് എത്ര ധനസഹായം നല്‍കിയാലും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
















