Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

Published by
അമ്പലപ്പുഴ രാജഗോപാല്‍

കാളിദാസ മഹാകവി യാത്രക്കിടയിലൊരിക്കല്‍ ദാഹിച്ചുവലഞ്ഞു വഴിമദ്ധ്യേ അല്‍പ്പം വെള്ളമന്വേഷിച്ചു ചുറ്റും നടന്നു. അപ്പോള്‍, അങ്ങകലെയല്ലാതെ ഒരു സ്ത്രീ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതു കണ്ട അദ്ദേഹം അവളുടെ പക്കല്‍ ചെന്ന് കുറച്ചു വെള്ളം ചോദിച്ചു.

അവള്‍ വെള്ളം കൊടുക്കാമെന്ന് സമ്മതിച്ചു.

എങ്കിലും, ആഗതന്‍ ആരാണെന്ന് അറിയുവാനെന്നപോലെ അദ്ദേഹത്തോട് തിരക്കി: അങ്ങ് ആരാണ്?, ഒന്ന് പരിചയപ്പെടുത്തൂ!, ഒരു സാധാരണ ഗ്രാമീണ യുവതി കാളിദാസന്‍ ആരാണെന്ന് അറിയേണ്ടതില്ല, അദ്ദേഹം ആത്മഗതംകൊണ്ടു. എങ്കിലും വിനയപൂര്‍വ്വം മറുപടി നല്‍കി: ഞാനൊരു വെറും വഴിയാത്രക്കാരന്‍ മാത്രം. അതുകേട്ട് അവള്‍ ചിരിച്ചുകൊണ്ടു മറുപടി നല്‍കി: ‘ഈ ലോകത്തില്‍ ആകെ രണ്ടു യാത്രക്കാരേയുള്ളൂ. സൂര്യനും ചന്ദ്രനും. രണ്ടും നിത്യവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അപ്പോള്‍പ്പിന്നെ താങ്കളാരാണ്? യുവതി ചോദിച്ചു.

ശരി! എങ്കില്‍ ഞാനൊരു അതിഥിയാണെന്നു കരുതിക്കൊള്ളൂ- കാളിദാസന്‍ പറഞ്ഞു.

യുവത്വവും സമ്പത്തുമാണ് ഈ ഭൂമിയിലെ രണ്ടേ രണ്ട് അതിഥികള്‍. രണ്ടും ശാശ്വതമല്ല. അതുകൊണ്ട് അവയെമാത്രമേ നമുക്ക് അതിഥികള്‍ എന്ന് വിളിക്കാന്‍ കഴിയൂ എന്നായി അപ്പോള്‍ യുവതി. എങ്കില്‍ ഞാന്‍ സഹനശീലനായ ഒരു വ്യക്തിയെന്ന് കരുതൂ- കാളിദാസന്‍ പറഞ്ഞു. ഈ ഭൂമിയില്‍ സഹനശീലരായി രണ്ടു പേരെയുള്ളൂ. ഒന്നാമത്തേത് ഭൂമി, രണ്ടാമത്തേത് വൃക്ഷം. നിങ്ങള്‍ ഭൂമിയെ എത്ര ചവിട്ടി നോവിച്ചാലും മരത്തില്‍ എത്ര കല്ലെറിഞ്ഞാലും അവ സഹിക്കുന്നു. മാത്രമല്ല, നിങ്ങളെ നിലനിര്‍ത്തുവാനുള്ള ഫലങ്ങളും, ധാന്യവും അവ നല്‍കുകയും ചെയ്യുന്നു.

കാളിദാസന്‍ ആകെ അമ്പരന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: എന്നാല്‍ ഞാനൊരു മര്‍ക്കടമുഷ്ടിക്കാരനെന്നു കരുതിക്കൊള്ളൂ; ഒരു ദുര്‍വാശിക്കാരന്‍! അങ്ങനെ ദുശ്ശാഠ്യമുള്ള രണ്ടു വസ്തുക്കളേയുള്ളൂ. നഖവും മുടിയും. രണ്ടും എത്രവെട്ടിയാലും വളര്‍ന്നു കൊണ്ടേയിരിക്കും. യുവതി പറഞ്ഞു. ഇത്രയും സമയം ശാന്തത കൈവിടാതിരുന്ന കാളിദാസന് അല്‍പ്പം ദേഷ്യം വന്നു. അദ്ദേഹം പറഞ്ഞു: എങ്കില്‍ ഞാനൊരു വിഡ്ഢിയാണ്! അപ്പോള്‍ ഉറക്കെ ചിരിച്ചുകൊണ്ടവള്‍ പറഞ്ഞു: രണ്ടു വിഡ്ഢികള്‍ മാത്രമേ ഈലോകത്തിലുള്ളൂ. അറിവില്ലാതെ ഭരിക്കുന്ന രാജാവും നിര്‍ഗുണനായ രാജാവിന് സ്തുതിപാടുന്ന മന്ത്രിയും. അവള്‍ തന്നെ സാമര്‍ഥ്യത്തിലും ബുദ്ധിയിലുംപിറകിലാക്കിയെന്ന് കാളിദാസന് മനസ്സിലായി. അദ്ദേഹം അവളുടെ കാല്‍ക്കല്‍ വീണു! തല ഉയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം കണ്ടത്, സാക്ഷാല്‍ മഹാമായയായ ശ്രീസരസ്വതീദേവി തന്റെ മുന്നില്‍ നില്‍ക്കുന്നതാണ്. അറിവിന്റെയും ബുദ്ധിയുടെയും പരാശക്തിയായ ദേവി കാളിദാസനോട് അനുഗ്രഹരൂപേണ അരുളിച്ചെയ്തു: ‘കാളിദാസാ, നീ മഹാബുദ്ധിമാനാണ്. എങ്കിലും നീ നിന്നെത്തന്നെ തിരിച്ചറിയു.’ തന്നെത്തന്നെ അറിയുമ്പോള്‍ മാത്രമേ നീയൊരു മനുഷ്യനാകുകയുള്ളൂ.

ആത്മജ്ഞാനമില്ലാത്തവന്‍ ഒരിക്കലും മനുഷ്യത്വത്തിന്റെ പരമകാഷ്ഠ പ്രാപിക്കുന്നില്ല. ആത്മജ്ഞാനമില്ലാതെ ജീവിച്ചിട്ട് ഒരുകാര്യവുമില്ല. അപ്പോള്‍ മാത്രമേ നാം മനുഷ്യരാകുന്നുള്ളു. ആത്മശുദ്ധിയില്ലാത്ത ഹൃദയം മരുഭൂമിപോലെയാണ്. മനുഷ്യനാകാന്‍ പഠിയ്‌ക്കുക. ജ്ഞാനിയാവുക എന്നത് അതിലൂടെമാത്രമേ സാദ്ധ്യമാകൂ. സ്വയം തിരിച്ചറിഞ്ഞാലേ നാം നന്മയുള്ളവരാകൂ. ധനസമ്പാദനത്തിനും സുഖലോലുപതയ്‌ക്കും മറ്റുള്ളവരെ ഹിംസിച്ചു ജയിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതും മറ്റും ആത്മജ്ഞാനത്തിന്റെ അഭാവംകൊണ്ടാണ് .